കാസര്‍കോട്: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 12 പേരാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ഇസ്ലാമിക് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നത്.
കാസര്‍കോട് തൃക്കരിപ്പൂരിലെ അബ്ദുള്‍ റഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, പടന്നയിലെ ഡോ.ഇജാസ്, ഭാര്യ ജസീല, ഇവരുടെ രണ്ട് വയസുള്ള കുഞ്ഞ്, ഇജാസിന്റെ സഹോദരനും എഞ്ചിനീയറുമായ ഷിഹാബ്, ഭാര്യ അജ്മല, ഹഫീസുദ്ദീന്‍, മര്‍വാര്‍ ഇസ്മായില്‍, അഷ്ഫാഖ്, മജീദ്, ഫിറോസ് എന്നിവരും പാലക്കാട്ടെ ഈസ, ഇയാളുടെ ഭാര്യഫാത്തിമ, സഹോദരന് യഹ്യ എന്നിവരെയുമാണ് കാണാതായിരിക്കുന്നത്.
ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി ബന്ധുക്കള്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. തങ്ങള്‍ ഇസ്ലാമിക രാജ്യത്തിലെത്തിയെന്ന മകന് ഹഫീസുദ്ദീന്റെ സന്ദേശം ലഭിച്ചതായി പടന്ന സ്വദേശിയായ ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു.
ജൂണ്‍ അഞ്ചു മുതലാണ് ഇവരില്‍ പലരെയും കാണാതായത്.
പടന്നയിലെ അഷ്ഫാഖ് ആണ് ആദ്യം നാടുവിട്ടത്. ഒരുമാസം മുമ്പാണ് പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ ശ്രീലങ്കയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയത്. ഖുര്‍ആന്‍ പഠന ക്ലാസിലാണെന്ന് പറഞ്ഞ് ഒരു തവണ വിളിച്ചതൊഴിച്ചാല്‍ പിന്നീട് വിവരമൊന്നുമില്ല. കഴിഞ്ഞ ദിവസം വന്ന സന്ദേശമാണ് മകന് ഐ.എസ് ഭീകര സംഘടനയിലെത്തിയെന്ന സംശയം പിതാവ് ഹക്കീമിനുണ്ടാക്കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സന്ദേശത്തില്‍ തങ്ങള്‍ ഇസ്ലാമിക രാജ്യത്തെത്തിയെന്നും സ്വര്‍ഗത്തിലേക്കുള്ള വഴിയിതാണെന്നും പറഞ്ഞിരുന്നു.
ഹഫീസുദ്ദീനു പുറമേ മറ്റുള്ളവരും ശ്രീലങ്കിലേക്ക് ഖുര്‍ആന്‍ പഠനമെന്ന് പറഞ്ഞ് പോയിട്ടുണ്ട്. ഇവരെക്കുറിച്ചും ബന്ധുക്കള്‍ക്ക് കൃത്യമായ വിവരമില്ല. ഇവരില്‍ നിന്ന് വീട്ടിലേക്ക് വല്ലപ്പോഴും സന്ദേശം വന്നിരുന്നതായി സൂചനയുണ്ട്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് സന്ദേശം ലഭിച്ചിരുന്നത്. ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് അവസാനം കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്. പിന്നീട് ഒരു വിവരവുമില്ല.ഒന്നര വര്‍ഷം മുമ്പാണ് യുവാക്കളില്‍ സ്വഭാവമാറ്റം ശ്രദ്ധയില്‍ പെട്ടതെന്നു പറയുന്നു.
ധാര്‍മിക പഠനം നടത്താനാണെന്നു പറഞ്ഞു വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ടത്രേ.
നിഷ്ഠയില്ലാതെ ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ ചിട്ടയായ ജീവിതത്തിലേക്ക് വരുന്നതില്‍ വീട്ടുകാര്‍ തുടക്കത്തില്‍ ആശ്വാസം കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ അകപ്പെട്ട വിപത്തിന്റെ വ്യാപ്തി ബന്ധുക്കള്‍ മനസിലാക്കുന്നത്. ഹഫീസ് അടുത്തിടെയാണ് വിവാഹം ചെയ്തത്. ഇയാളുടെ ഭാര്യ പക്ഷേ, നാടുവിട്ടു പോകാനുള്ള പരിപാടിയും ആശയവും നിരാകരിക്കുകയായിരുന്നു. അവസാനം ലഭിച്ച സന്ദേശത്തില്‍ ഞങ്ങളെക്കുറിച്ച് അന്വേഷിക്കരുതെന്നും പറഞ്ഞതായി സൂചനയുണ്ട്.
ദുബായിയില്‍ നിന്ന് തിരിച്ചവര്‍
മടങ്ങിയെത്തിയില്ല
അതിനിടെ ഒരു വര്‍ഷം മുമ്പ് കാണാതായ ചന്തേര സ്വദേശിയായ യുവാവിനെക്കുറിച്ച് ഇപ്പോള്‍ ഊര്‍ജ്ജിത അന്വേഷണം തുടങ്ങിയിട്ടുണ്ട്. പടന്നയില്‍ നിന്ന് 12 പേരെ കാണാതായതിന് പിന്നാലെ കഴിഞ്ഞ മാസം ദുബായില്‍ നിന്നും പടന്നയിലേക്ക് പുറപ്പെട്ട രണ്ട് യുവാക്കള്‍ വീട്ടിലെത്തിയിട്ടില്ലെന്ന പരാതിയും ചന്തേര പോലീസില്‍ ലഭിച്ചു. പടന്ന സ്വദേശിയായ മുര്‍ഷിദ് ജൂണ്‍ 16നും സാജിദ് 29നുമാണ് നാട്ടിലേക്ക് പുറപ്പെട്ടത്.
ഇവര്‍ രണ്ടും പേരും വീട്ടിലെത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയും കാണാതായതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. മകള്‍ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്നതായി അമ്മ ബിന്ദു ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: