തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അഞ്ചു ദമ്പതികളടക്കം 16 പേര് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെ എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നല്കിയ മുന്നറിയിപ്പ് അവഗണിച്ചതിന് കേരളം നല്കുന്ന വിലയാണിത്. സംസ്ഥാനത്ത് മതതീവ്രവാദ സംഘടനകള്‍ സ്വാധീനം ഉറപ്പിക്കുന്നുവെന്നൂം ലൗ ജിഹാദ് അതിന്റെ ഭാഗമാണെന്നും ബിജെപി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരോപിച്ചിരുന്നു. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ല. മതേതരത്വം പറഞ്ഞ് ബിജെപിയെ ഒറ്റപ്പെടുത്താനാണ് അന്ന് മറ്റ് രാഷ്ടീയ പാര്‍ട്ടികള്‍ ശ്രമിച്ചത്. ലോകമെമ്പാടും ഇസ്ളാമിക ഭീകരത ശക്തിപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായെങ്കിലും കേരളത്തില്‍ ഐഎസ്എസ് എന്ന സംഘടനയാണ് അതിന് തുടക്കമിട്ടത്. അതിന്റെ സ്ഥാപകന്‍ അബ്ദുള്‍ നാസര്‍ മദനി യുവാക്കളെ തീവ്രവാദത്തിലേക്ക് നയിച്ചു എന്നതിന് ഒട്ടനവധി തെളിവുകളുണ്ട്. രാഷ്ടീയ ലാഭത്തിനായി ഇടതു വലതു മുന്നണികള്‍ മദനിയെ സഹായിക്കുകയും സംരക്ഷിക്കുകയുമാണ് ചെയ്തുപോന്നത്്. ഭരണക്കാരുടേയും പ്രതിപക്ഷത്തിന്റേയും സംരക്ഷണയില്‍ പടര്‍ന്നു പന്തലിച്ച തീവ്രവാദം നാട്ടിലാകെ ഭീതിയും സംഘര്‍ഷവും സ്ഫോടനവും സൃഷ്ടിക്കുന്ന സ്ഥിതിയിലെത്തി. ഐഎസ്എസിന്റെ പേരുമാറ്റി പിഡിപി എന്ന രാഷ്ടീയ പാര്‍ട്ടി വന്നപ്പോള്‍ അതുമായി കൂട്ടുകൂടാനുള്ള വെപ്രാളവും കേരളം കണ്ടു. രാഷ്ടീയപാര്‍ട്ടിയുടെ തണലിലും വളര്‍ന്നത് അന്താരാഷ്ട ബന്ധമുള്ള ഭീകരതയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവുകളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. ഇത് ഗൗരവമേറിയ സംഭവമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചാല്‍ പോര. ശക്തവും ഫലപ്രദവുമായ നടപടി വേണം. മകള്‍ കാണാതായതിനെക്കുറിച്ച് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടും ഗൗരവത്തോടെ കണ്ടില്ലെന്ന് തിരുവനന്തപുരത്തുനിന്ന് കാണാതായ പെണ്‍കുട്ടിയുടെ അമ്മയുടെ ആരോപണം നിസ്സാരമായി കാണരുത്. കേരളത്തില്‍നിന്ന് കാണാതായവരെക്കുറിച്ച് കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണം. കേരളത്തില്‍ ഐഎസ് സ്വാധീനം ഉറപ്പിക്കുന്നു എന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കണം. കുമ്മനം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: