വിഴിഞ്ഞം: കോളിയൂരിന് സമീപം താന്നിനിന്നവിളയില് ചരുവിള പുത്തന്‍ വീട്ടില്‍ ഗൃഹനാഥനായ മേരീദാസനെ വീട്ടില്‍ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് പിടിയിലായതായി സൂചന. പാറശാല സ്വദേശികളും മേരീദാസിന്റെ മുന്‍ അയല്‍വാസികളുമായിരുന്ന വിനുവിനെയും ഭാര്യയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ പോലീസിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.അറസ്റ്റിലായ വിനു നേരത്തെ മോഷണ കേസില്‍ പോലീസ് പിടിയിലായിട്ടുണ്ട്. എന്തിനാണ് മേരീദാസിനെ കൊലപ്പെടുത്തിയതെന്ന വിവരം ചോദ്യം ചെയ്യലിന് ശേഷം മാത്രമേ പറയാനാകൂ.
ഇക്കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കോവളം കോളിയൂര്‍ സ്വദേശി മേരി ദാസനെ (45) പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ഷീജ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. ഇവരുടെ മൊഴിയെടുക്കാന്‍ പോലീസിന് ഇത് വരെ സാധിച്ചിട്ടില്ല. ഷീജയുടെ മൊഴി ലഭിച്ചാല്‍ മാത്രമേ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരൂ എന്നാണ് പോലീസ് പറയുന്നത്.
കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ രണ്ട് മക്കളും വീട്ടില്‍ തന്നെ തൊട്ടടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ടത്. കുട്ടികളുടെ നിലവിളി കേട്ട് എത്തിയവരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകം ആരു നടത്തിയെന്നറിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. അയല്‍വാസികളായ ചിലര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ 50 ഓളം പേരെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സൈബര്‍ സെല്ലിന്റെ കൂടി സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: