തൃശൂര്‍: സ്വകാര്യ മില്ലുടമകളുമായി സര്‍ക്കാരിന്റെ ഒത്തുകളി. എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ടണ്‍ അരി നശിക്കുന്നു. അരിവില ദിവസം തോറും കുതിച്ചുയരുമ്പോഴാണ് എഫ്സിഐയുടെ തൃശൂര്‍, പാലക്കാട്, ആലപ്പുഴ ഗോഡൗണുകളില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട പതിനായിരക്കണക്കിന് ലോഡ് അരി ഉപയോഗശൂന്യമാകുന്നത്.
മുളങ്കുന്നത്തുകാവിലെ ഗോഡൗണില്‍ മാത്രം 47,000 മെട്രിക് ടണ്‍ അരി കിടപ്പുണ്ട്. ജൂലൈയില്‍ ഒരു ലോഡ് അരി പോലും ഇവിടെ നിന്ന് പുറത്തേക്ക് പോയിട്ടില്ല. ഈ ശേഖരത്തില്‍ 12,500 മെട്രിക് ടണ്‍ അരി മൂന്നുവര്‍ഷം പഴക്കമുള്ളതാണ്. മഴ നനഞ്ഞും പുഴുവരിച്ചും ഉപയോഗശൂന്യമാണിത്. സംസ്ഥാനത്ത് ആകെയുള്ള 22 ഗോഡൗണുകളില്‍ ഏറ്റവും കൂടുതല്‍ അരിശേഖരിക്കുന്നത് തൃശൂര്‍ പാലക്കാട് ഗോഡൗണുകളിലാണ്.
എഫ്.സി.ഐയില്‍ നിന്നുള്ള അരിക്ക് പകരം സ്വകാര്യ മില്ലുകളില്‍ നിന്നുള്ള അരിയെടുക്കാനാണ് റേഷന്‍ സ്റ്റോക്കിസ്റ്റുകള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് നല്കിയ നിര്‍ദ്ദേശം. ഇതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. സ്വകാര്യ മില്ലുകളില്‍ നിന്ന് അരി ശേഖരിക്കുന്നതിന്റെ പേരില്‍ കോടികളുടെ വെട്ടിപ്പാണ് നടക്കുന്നത്.
കര്‍ഷകരെ സഹായിക്കാനെന്ന പേരില്‍ റേഷന്‍ സ്റ്റോക്കിസ്റ്റുകള്‍ക്ക് അലോട്ട്മെന്റ് അനുവദിക്കുമ്പോള്‍ സിവില്‍ സപ്ലൈസ് വകുപ്പ് പകുതി അരി എഫ്സിഐ ഗോഡൗണുകളില്‍ നിന്നും പകുതി സ്വകാര്യ മില്ലുകളില്‍ നിന്നും വാങ്ങാന്‍ അനുവദിക്കാറുണ്ട്. ഇതിന്റെ മറവില്‍ വന്‍ അഴിമതിയാണ്. നൂറ് ലോഡ് അരി സ്വകാര്യ മില്ലില്‍ നിന്ന് വാങ്ങാന്‍ അനുമതി ലഭിക്കുന്ന റേഷന്‍ സ്റ്റോക്കിസ്റ്റ് ഇതിന്റെ പകുതി പോലും പലപ്പോഴും വാങ്ങാറില്ല. എന്നാല്‍ നൂറു ലോഡും വാങ്ങിയതായി മില്ലുടമയുമായി ചേര്‍ന്ന് രേഖകള്‍ ഉണ്ടാക്കും.
സ്വകാര്യ മില്ലുകള്‍ കൂടിയ വിലക്ക് ഈ അരി പൊതുവിപണിയില്‍ വില്പന നടത്തുകയാണ് രീതി. സ്റ്റോക്ക് കണക്കെടുപ്പിനോ പരിശോധനക്കോ സിവില്‍ സപ്ലൈസ് വകുപ്പില്‍ സംവിധാനമില്ലാത്തതാണ് ഇവര്‍ക്ക് തുണയാവുന്നത്. പരിശോധനക്കെത്തുന്നവരാകട്ടെ പലപ്പോഴും ഈ മാഫിയയുടെ വേണ്ടപ്പെട്ടവരുമാകും. മന്ത്രിമാര്‍ മുതല്‍ റേഷന്‍കട ഉടമകള്‍ വരെയുള്ളവര്‍ക്ക് കൃത്യമായി ഈ അഴിമതിപ്പണത്തിന്റെ വിഹിതമെത്തുന്നുണ്ട്. റേഷന്‍ കടകളില്‍ മോശം അരി പ്രദര്‍ശിപ്പിച്ച് ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തലാണ് റേഷന്‍ കടയുടമകള്‍ക്ക് ഈ നാടകത്തിലെ റോള്‍.
റേഷന്‍ കടകളില്‍ അലോട്ട്മെന്റിന്റെ പകുതി പോലും വില്‍ക്കുന്നില്ല. എന്നാല്‍ 90 ശതമാനം വരെ വില്പന നടക്കുന്നതായാണ് കണക്കുകള്‍. ഇതുവഴി കോടികളാണ് പൊതുഖജനാവില്‍ നിന്നും മാഫിയ കൊള്ളയടിക്കുന്നത്.
എഫ്സിഐ ഗോഡൗണില്‍ നിന്ന് അരിയെടുക്കുമ്പോള് ഇത്തരം കള്ളക്കണക്കെഴുതാനും അട്ടിമറി നടത്താനും സാധിക്കില്ല. അതുകൊണ്ടുതന്നെ എഫ്സിഐ ഗോഡൗണിലെ അരിയേക്കാള്‍ സ്വകാര്യ മില്ലുകളിലേക്ക് അലോട്ട്മെന്റ്അനുവദിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന് താല്പര്യം. സ്വകാര്യ മില്ലുകള്‍ക്ക് അലോട്ട്മെന്റ് നല്‍കുന്നതിനെ ന്യായീകരിക്കുന്നുണ്ടെങ്കിലും ആഭ്യന്തരമായി ശേഖരിച്ച അരിയല്ല സ്വകാര്യ മില്ലുകള്‍ റേഷന്‍ സ്റ്റോക്കിസ്റ്റുകള്‍ക്ക് കൈമാറുന്നത്.
ആന്ധ്രയില്‍ നിന്നും കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ അരിയാണ് കളര്‍ ചേര്‍ത്ത് മട്ട അരി എന്ന പേരില്‍ സ്വകാര്യ മില്ലുകള്‍ നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നെല്ലുത്പാദനം നടക്കുന്ന മൂന്ന് ജില്ലകളാണ് പാലക്കാടും തൃശൂരും ആലപ്പുഴയും. ഏറ്റവും കൂടുതല്‍ നെല്‍ കര്‍ഷകരുള്ളതും ഈ ജില്ലകളിലാണ്. അതുകൊണ്ടു തന്നെ ഈ ജില്ലകളില്‍ കര്‍ഷകരുടെ പേരില്‍ ഈ കൊള്ളക്ക് മറയിടാനും എളുപ്പമാണ്.
സ്വകാര്യ മില്ലുകള്‍ കര്‍ഷകരില്‍ നിന്നും വാങ്ങിയ നെല്ലിന്റെ കണക്കും സപ്ലൈ ചെയ്ത അരിയുടെ കണക്കും പരിശോധിച്ചാല്‍ മാത്രം മതി ഈ തട്ടിപ്പിന്റെ ആഴം ബോധ്യപ്പെടാന്‍. 2005 മുതല്‍ നെല്ല് സംഭരണത്തിന്റെ പേരില്‍ ഈ തട്ടിപ്പ് സംസ്ഥാനത്ത് അരങ്ങേറുന്നുണ്ടെന്നാണ് ഈ രംഗത്ത് വര്‍ഷങ്ങളായി തുടരുന്ന ചിലര്‍ തന്നെ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: