ആലപ്പുഴ: മൈക്രോ ഫിനാന്‍സ് പദ്ധതിയെ തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും ഇതിനെ ശക്തമായി നേരിടുമെന്നും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപിയോഗം ഭാരവാഹികള്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍, പോഷക സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ സംയുക്ത യോഗത്തിനു ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുഷ്പ്രചാരണമാണ് എസ്എന്‍ഡിപിക്കും മൈക്രോ ഫിനാന്‍സ് പദ്ധതിക്കുമെതിരെ നടക്കുന്നത്. പാവപ്പെട്ട കുടുംബങ്ങളുടെ സഹായകരമായിരുന്ന പദ്ധതിയെ തകര്‍ക്കാനാണ് ശ്രമം. എസ്എന്‍ഡിപിയോഗം മൈക്രോഫിനാന്‍സ് പദ്ധതി കൂടുതല്‍ ഊര്‍ജ്ജസ്വലമായി നടപ്പാക്കും. 2003ലാണ് പദ്ധതി ആരംഭിച്ചത്. 15 കോടി രൂപയാണ് പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്തിട്ടിള്ളത്.
പത്തുകോടി രൂപ നേരത്തെതന്നെ അടച്ചു തീര്‍ത്തിരുന്നു. അവസാനം ലഭിച്ച അഞ്ചുകോടിയുടെ പേരിലാണ് വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ മൂന്നുകോടി അടച്ചുകഴിഞ്ഞു. ബാക്കി തുക തവണപ്രകാരം കൃത്യമായി അടയ്ക്കും.
തൃക്കരിപ്പൂര്‍, പുല്പള്ളി താലൂക്കു യൂണിയനുകളില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് അപാകത സംഭവിച്ചിരുന്നു. ഈ രണ്ടു യൂണിയനുകള്‍ക്കെതിരെ നടപടി നേരത്തെ തന്നെ സ്വീകരിച്ചതായും വെള്ളാപ്പള്ളി വ്യക്തമാക്കി. എസ്എന്‍ഡിപിയെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ ഉടന്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തില്ല. മുഖ്യമന്ത്രിയെ നേരില്‍കണ്ട് വിവരങ്ങള്‍ ബോദ്ധ്യപ്പെടുത്തും. സമുദായത്തെയും പ്രവര്‍ത്തകരെയും വിവരങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ താഴേത്തട്ടുവരെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും.
അച്യുതാനന്ദനുമായി യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഗുരുസ്തവം, ദര്‍ശനമാല, നമുക്കു ജാതിയില്ല, പന്തിഭോജനം തുടങ്ങിയവയുടെ ശതാബ്ദി വര്‍ഷമായതിനാല്‍ ഇതോടനുബന്ധിച്ച് എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റ് പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെ പരാമര്‍ശിച്ചത് എസ്എന്‍ഡിപിയുടെ ശക്തി തിരിച്ചറിഞ്ഞാണെന്നും അദ്ദേഹം പറഞ്ഞു.
നേതൃസംഗമത്തില്‍ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ലീഗല്‍ അഡൈ്വസര്‍ അഡ്വ. എ.എന്‍. രാജന്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: