ന്യൂദല്‍ഹി: യുവതീ യുവാക്കളെ മതം മാറ്റി ഐഎസിലേക്ക് ചേര്‍ത്ത സംഭവം അത്യന്തം ഗൗരവകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര ഏജന്‍സികള്‍ക്ക് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നിര്‍ദ്ദേശം നല്കി. ഐബി, റോ ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തി അന്വേഷണം നടത്തും.
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 16 പേരാണ് ഐഎസില്‍ ചേര്‍ന്നതായി സൂചനകള്‍ ലഭിച്ചത്. കേരളം കേന്ദ്രീകരിച്ച് കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്നിട്ടുണ്ടോയെന്ന കാര്യവും ഏജന്‍സികള്‍ പരിശോധിക്കും. അവരില്‍ നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും അറിയിച്ചു.
റിസര്‍ച്ച് ആന്‍ഡ് അനലിസിസ് വിങ്ങിന്റെയും (റോ) ഐബിയുടേയും ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ കാസര്‍കോട്ടെത്തി ഐഎസില്‍ ചേര്‍ന്നവരുടെ ബന്ധുക്കളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക വിവരം കേന്ദ്രത്തിനു നല്കി. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ശക്തികേന്ദ്രങ്ങളായ സിറിയ, യെമന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് പോയി തിരികെ എത്താത്തവരെ കേന്ദ്രീകരിച്ച് ഇവര്‍ അന്വേഷിക്കും.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടന്നതായി സംശയം. വിവിധ ഭീകര സംഘടനകളിലേക്കുള്ള ദക്ഷിണ ഭാരതത്തിലെ റിക്രൂട്ടിങ് കേന്ദ്രമായ മംഗലാപുരം കേന്ദ്രീകരിച്ചാണ് മതപരിവര്‍ത്തനവും ഐഎസ് റിക്രൂട്ട്മെന്റും നടന്നതെന്നാണ് വിവരം. സൗദിയില്‍ നിന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നും ഐഎസ് സ്വാധീന മേഖലകളിലേക്ക് എത്തപ്പെടുന്ന ഭാരത പൗരന്മാരെ പ്രധാനമായും സിറിയയിലെ ഐഎസ് ക്യാമ്പിലാണ് പരിശീലിപ്പിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന ഐഎസ് വീഡിയോയില്‍ ആറുപേര്‍ ഭാരത പൗരന്മാരാണെന്ന് ഐഎസ് അവകാശപ്പെട്ടിരുന്നു. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയം ശക്തിപ്പെട്ടു.
മലയാളികളുടെ ഐ.എസ് ബന്ധം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മതമൗലികവാദ സംഘടനകളുടെ സ്വാധീനത്തില്‍പെട്ടാണ് യുവതീയുവാക്കള്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളില്‍ എത്തിപ്പെടുന്നത്. നേരത്തെ ജമ്മു കശ്മീരിലെ പാക് അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കേരളത്തിലെ ഭീകരവാദ സാന്നിധ്യം ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.
നിരോധിത സംഘടന സിമിയുടെ പല രൂപത്തിലുള്ള സംഘടനകളും ഇപ്പോഴും കേരളത്തില്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നു. ഐഎസുമായും അല്‍ഖ്വയ്ദയുമായും ഇത്തരം സംഘടനകള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന കാര്യവും ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണ അന്വേഷണങ്ങളില്‍ നിന്നും നടപടികളില്‍ നിന്നും രക്ഷനേടാന്‍ ഇവരെ സഹായിച്ചിട്ടുമുണ്ട്. ഇത്തരം കാര്യങ്ങളിലേക്കെല്ലാം ഇറങ്ങിച്ചെല്ലുന്ന സമഗ്രമായ അന്വേഷണം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായേക്കും.
അതീവ ഗൗരവതരം:മുഖ്യമന്ത്രി
കൊച്ചി: കേരളത്തില്‍നിന്ന് 16 പേര് ഐഎസ് ക്യാമ്പിലെത്തിയെന്ന വാര്‍ത്ത അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: