ഇരിട്ടി: പഴക്കം ചെന്ന കെട്ടിടം ബലപ്പെടുത്തുന്നതിനിടെ ഒരാള്‍ പൊക്കത്തിലുള്ള ചുമര് ഇടിഞ്ഞു വീണു. ഇവിടെ തൊഴിലിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി മേലേ സ്റ്റാന്റിലെ സ്വകാര്യ വ്യക്തിയുടെ കൂള്‍ബാറും ഇലട്രോണിക്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയും ഉള്‍പ്പെട്ട കെട്ടിടത്തിന്റെ ചെങ്കല്‍ ചുമരാണ് ഇടിഞ്ഞുവീണത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ടുനില കെട്ടിടത്തിന്റെ പിന് ഭാഗത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ തീര്‍ത്തു കെട്ടിടം പുതുക്കിപ്പണിയുന്നതിനിടെ മഴയില്‍ ചുമര് കുതിര്ന്നതാവാം മുകള്‍ നിലയുടെ ചുമര് ഇടിഞ്ഞുവീഴാന്‍ ഇടയാക്കിയത് എന്നാണു നിഗമനം. ഇതോടു ചേര്‍ന്ന് ചുവട്ടില്‍ ധാരാളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും ചുമര് ഇടിഞ്ഞുവീഴുന്നത് കണ്ടു ഇവര്‍ ഓടിമാറുകയായിരുന്നു. കെട്ടിടത്തില്‍ പണി നടക്കുന്നതിനാല്‍ കെട്ടിടത്തിലെ കടകളിലെ സാധനങ്ങളെല്ലാം ഇവിടെ നിന്നും മാറ്റിയിരുന്നു. വിവരമറിഞ്ഞ് ഇരിട്ടി പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. കെട്ടിടത്തിന്റെ പണി തുടരുന്നത് നിര്‍ത്തിവെക്കാന്‍ അഗ്നിശമനസേന അധികൃതര്‍ ഉടമക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം കെട്ടിടം പുതുക്കിപ്പണിയുന്നതിനായി ബന്ധപ്പെട്ട അധികൃതരില്‍ നിന്നും യാതൊരുവിധ അനുമതിയും കെട്ടിടം ഉടമ വാങ്ങിയിട്ടില്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: