ഇരിട്ടി: നാവില്‍ രുചിഭേദങ്ങള്‍ക്ക് ഉത്സവം തീര്‍ത്ത് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചക്ക മഹോത്സവം നടത്തി. സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷാകര്ത്താക്കള്, അദ്ധ്യാപകര്‍, വിവിധ ക്ലബ്ബുകള്‍ തുടങ്ങിയവര്‍ അണിനിരന്ന ചക്ക മഹോത്സവത്തില്‍ നാനൂറോളം വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചത്. ചിട്ടയായ രീതിയില്‍ ക്ലാസ് സമിതികള്‍ കൂടിയിരുന്ന് വിഭവങ്ങളുടെ പട്ടിക മുന്‍കൂട്ടി തയാറാക്കിയിരുന്നു. ‘നാട്ടു ഭക്ഷണം നല്ല ഭക്ഷണം വിഷരഹിത ഭക്ഷണം’ എന്നതായിരുന്നു മഹോത്സവത്തിന്റെ മുദ്രാവാക്യം.
ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയ ചക്ക പോഷക സമൃദ്ധമാണ്. ഇവ രുചിഭേദങ്ങളോടെ എങ്ങിനെ തീന് മേശകളില്‍ എത്തിക്കാം എന്നതിനുള്ള പരിശീലനവും പരിചയപ്പെടുത്തലുമായി ചക്ക മഹോത്സവം മാറി. ജാം, അട, ഉപ്പേരി, ഉണ്ണിയപ്പം, ബജ്ജി, റവലഡ്ഡു, റോസ്റ്റ്, പച്ചടി, ചക്ക റോള്‍, സൂപ്പ്, ചക്കപ്പോള സലാഡ്, കട്ലറ്റ്, പത്തിരി, പൂരി, ദോശ, ഇഡ്ഡലി, ചക്കക്കുരു ചമ്മന്തി തുടങ്ങിയ വിഭവങ്ങള്‍ക്കൊപ്പം ഇവയുടെ പാചകക്കുറിപ്പും പ്രദര്‍ശിപ്പിച്ചിരുന്നു. ചക്കയുടെ ഗുണങ്ങള്‍ വിവരിക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും ചക്കയെക്കുറിച്ചു വിദ്യാര്‍ഥികള്‍ രചിച്ച പാട്ടുകളുടെ അവതരണവും നടന്നു.
കുയിലൂരില്‍ നിന്നും പതിനഞ്ചു വര്‍ഷമായി പ്രസിദ്ധപ്പെടുത്തുന്ന ചക്ക എന്ന കയ്യെഴുത്ത് മാസികയുടെ എഡിറ്ററും പരിതസ്ഥിതി പ്രവര്‍ത്തകനുമായ ലക്ഷ്മണന് കുയിലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.വി.വിനോദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.ആര്.വിനോദിനി, പഞ്ചായത്തംഗം എം.വിനീത, സീനിയര്‍ അസി. എന്‍.സുലോചന, സ്റ്റാഫ് സെക്രട്ടറി കെ.ഹരീന്ദ്രന്‍, സി.എ.അബ്ദുല്‍ ഗഫൂര്‍, ടി.വി.ഷാജി, ജി.അനില്‍ കുമാര്‍, എ.കെ.ഹസ്സന്, കെ.പി.പ്രേമരാജന്‍, റോയി സബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: