കണ്ണൂര്‍: ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാക്കി. പാനൂര്‍ മേഖലയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതുമൂലം ജില്ലയിലെ നൂറുകണക്കിനാളുകള്‍ ആശങ്കയിലാണ്. മഴ കനത്തതോടെ വൈറല്‍പനി, എലിപ്പനി, വയറിളക്കം തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ മടി കാണിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തത് രോഗികളെ കുഴക്കുകയാണ്. ജില്ലയില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ നാലിലൊന്നു മാത്രമേ ഇപ്പോള്‍ സര്‍വ്വീസിലുള്ളൂ. കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രികള്‍, ഇരിട്ടി, പേരാവൂര്‍, മട്ടന്നൂര്‍, ഇരിക്കൂര്‍ തുടങ്ങിയ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഡോക്ടര്‍മാരുടെ കുറവ് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള നഴ്സുമാരും ആശുപത്രി ജീവനക്കാരും ഇല്ലാത്തതു മൂലം മണിക്കൂറുകളോളം കാത്തുനിന്നാണ് രോഗികള്‍ ചികിത്സ തേടുന്നത്. ജില്ലയിലെ സഹകരണ മേഖലയിലുള്ള ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും പരിപോഷിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയില്‍ ഡിഫ്തീരീയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ പ്രതിരോധ കുത്തിവെപ്പ് നടത്തി. കുത്തിവെപ്പിന് ശേഷമാണ് ഇന്നലെ രോഗികളെ പരിശോധിച്ചത്. പെരിങ്ങത്തൂരിലെ ഒരു വിദ്യാര്‍ത്ഥിക്ക് ഡിഫ്തീരിയ രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്രതിരോധ കുത്തിവെപ്പിന് തീരുമാനിച്ചത്. ഡിഫ്തീരിയക്കാവശ്യമായ പ്രതിരോധ മരുന്ന് ലഭ്യമല്ലാത്തതും രോഗികളില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: