തളിപ്പറമ്പ്: സ്ക്കൂള് തുറന്ന് ഒരുമാസം കഴിഞ്ഞിട്ടും കുട്ടികള്‍ക്ക് മുഴുവന്‍ പാഠപുസ്തകം ലഭ്യമാക്കാന്‍ പ്രധാനാദ്ധ്യാപകര്‍ നെട്ടോട്ടമോടുന്നു. പാഠപുസ്തക വിതരണം പൂര്‍ത്തിയായി എന്ന് ഒരു ഭാഗത്ത് പ്രസ്താവന നടക്കുമ്പോഴാണ് പ്രധാനാദ്ധ്യാപര്ക്ക് ഈ ഗതി ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ആവശ്യപ്പെട്ടതനുസരിച്ചാണ് ഓരോ വിദ്യാലയത്തിനും പുസ്തകം ലഭിച്ചത്. ചില പ്രധാനാദ്ധ്യാപകര്‍ പുതിയ പ്രവേശനംകൂടി കണക്കിലെടുത്ത് കൂടുതല്‍ പുസ്തകത്തിന് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു ചിലര്‍ താഴ്ന്ന ക്ലാസ്സിലെ കൃത്യമായ കണക്ക് നോക്കിയാണ് ഈ വര്‍ഷത്തേക്കുള്ള പുസ്തകത്തിന്റെ എണ്ണം കൊടുത്തത്. പാഠപുസ്തകത്തിന്റെ എണ്ണം കൊടുത്ത ശേഷം പുതുക്കാനുള്ള അവസരം അധികൃതര്‍ നല്‍കിയില്ല. ഇതു കാരണം ചില വിദ്യാലയങ്ങളില്‍ ആവശ്യത്തിലധികം പുസ്തകം ലഭിക്കുകയും മറ്റു ചില വിദ്യാലയങ്ങളില്‍ ആവശ്യത്തിന് പുസ്തകം തികയാതിരിക്കുകയും ചെയ്തു.
സ്കൂള്‍ കുട്ടികളുടെ രജിസ്ട്രേഷന് സംവിധാനമായ സംപൂര്‍ണ്ണ അനുസരിച്ചേ പാഠപുസ്തകത്തിന് ഇന്‍ഡന്റ് ചെയ്യാന്‍ പാടുള്ളുവെന്ന് പ്രധാനാദ്ധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നവത്രെ. ഓരോ ക്ലാസ്സിലേയും ഒന്നും രണ്ടും പുസ്തകങ്ങള്‍ ചില വിദ്യാലയങ്ങളില്‍ അധികം വന്നപ്പോള്‍ ചിലര്‍ക്ക് തികയാതെ വന്നത് രണ്ടും മൂന്നും പുസ്തകങ്ങള്‍. സ്ക്കൂള് സഹകരണ സംഘങ്ങളാകട്ടെ ഓരോ വിദ്യാലയവും ആവശ്യപ്പെട്ട പാഠപുസ്തകങ്ങള്‍ കൃത്യമായി അവര്‍ക്ക് നല്‍കുകയും ചെയ്തു. കുറവ് വേണ്ടവര്‍ക്ക് കുറയ്ക്കാനോ കൂടുതല്‍ വേണ്ടവര്‍ക്ക് നല്‍കാനോ അവര്‍ തയ്യാറായില്ല.
മുന്‍ വര്‍ഷങ്ങളില്‍ കുറവ് വേണ്ടവര്‍ക്ക് കുറച്ച് നല്കിയപ്പോള് സൊസൈറ്റികളില്‍ ബാക്കി വന്ന പാഠപുസ്തകങ്ങള്‍ സൊസൈറ്റികളില്‍ കെട്ടിക്കിടന്നു. അവ ഉപജില്ല, ജില്ല വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം വന്നു. പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് ചില്ലക്കാശുപോലും സൊസൈറ്റികള്‍ക്ക് നല്‍കാതെ പാഠപുസ്തകം വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഓഫീസില്‍ എത്തിക്കാന്‍ പറയുമ്പോള്‍ ഉണ്ടാകുന്ന ചെലവുകള്‍ സൊസൈറ്റികള്‍ക്ക് വഹിക്കാന്‍ സാധിക്കില്ല. അതിനാല്‍ ചില സൊസൈറ്റികളില്‍ കഴിഞ്ഞ വര്‍ഷത്തെ പാഠപുസ്തകങ്ങളും കെട്ടിക്കിടക്കുന്നണ്ടത്രെ.
രണ്ടാമത് വാള്യം പാഠപുസ്തകത്തിന് ഇന്‍ഡന്റ് ചെയ്യേണ്ട സമയം ജൂണ്‍ 13ന് അവസാനിച്ചെങ്കിലും ഒന്നാം വാള്യം മുഴുവന്‍ ലഭിക്കാതെ വിഷമിക്കുകയാണ് പ്രധാനാദ്ധ്യാപകര്‍. പാഠപുസ്തകങ്ങള്‍ ബാക്കിയുള്ള വിദ്യാലയങ്ങള്‍ അന്വേഷിച്ച് നടക്കുകയാണ് ഇക്കൂട്ടര്‍. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ ചുരുക്കം ചില പുസ്തകങ്ങള്‍ ലഭ്യാമാക്കാന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരോ, വിദ്യാഭ്യാസ ജില്ല ഓഫീസര്‍മാരോ എസ്എസ്എയോ തയ്യാറായിട്ടില്ല. 2010ല്‍ സര്‍ക്കാര്‍ പാഠപുസ്തക വിതരണത്തിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ 5 ശതമാനം കൈകാര്യച്ചെലവിന് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും ഒരു സൊസൈറ്റിക്കുപോലും പൈസ നല്‍കിയിട്ടില്ല. ഇതാണ് സൊസൈറ്റികള്‍ പുസ്തക വിതരണത്തില്‍ വേണ്ട താല്പര്യം കാണിക്കാത്തതിന് കാരണം എന്ന് സ്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: