കൊച്ചിയിലെ ഖരമാലിന്യം വൈദ്യുതിയായി മാറ്റുവാന്‍ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് ജി.ജെ.നേച്ചര്‍ കെയര്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിക്ക് കൊച്ചി കോര്പ്പറേഷന് അനുമതി നല്‍കിയിരിക്കയാണ്. പ്ലാന്റിന് പ്രതിദിനം 400 ടണ്‍ വരെ മുനിസിപ്പല്‍ ഖരമാലിന്യം കൈകാര്യം ചെയ്യുവാന്‍ ശേഷിയുണ്ടാകും. കൊച്ചി കോര്പ്പറേഷന് പ്രതിദിനം 300 ടണ്‍ ഖരമാലിന്യം നല്‍കുമെന്നാണ് വ്യവസ്ഥ.
ഒരു ടണ്ണില്‍നിന്നും 430 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുമത്രേ! പ്ലാന്റിന്റെ നീരാവി ടര്‍ബൈന്‍ ജനറേറ്ററിന് 10 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനുള്ള ശേഷിയുണ്ടാകും. ബയോമാസ്സില്നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസിഫിക്കേഷന്‍ ഫ്രം ബയോമാസ് പവര്‍ ലിമിറ്റഡ്, യുകെ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക വിദ്യയായിരിക്കും ഗ്യാസിഫിക്കേഷനായി ഉപയോഗിക്കുക. പ്ലാന്റില്‍നിന്നും ഏറ്റവും കൂടുതല്‍ 9.32 മെഗാവാട്ട് വൈദ്യുതി മണിക്കൂറില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
പദ്ധതി ചെലവ് 295 കോടി രൂപയാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കണം. ജിജെ നേച്ചര്‍ കെയര്‍ കണ്‍സോര്‍ഷ്യത്തിന് കീഴില്‍ രൂപീകരിച്ച ജിജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനിയാണ് പദ്ധതി നടപ്പാക്കുക.
ഈ കമ്പനി സ്ഥാപിതമായത് 2016 ഫെബ്രുവരി നാലിനാണ്. ഈ കമ്പനിക്ക് ഭാരതത്തില്‍ വൈദ്യുതി മാലിന്യത്തില്‍നിന്നും ഉല്‍പ്പാദിപ്പിച്ച് പ്രവൃത്തിപരിചയമോ മുന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളോ ഇല്ല. കമ്പനിയുടെ മൂലധനം 10 ലക്ഷം രൂപയാണ്. ബ്രഹ്മപുരം മാലിന്യത്തില്‍നിന്നും വൈദ്യുതി പദ്ധതിയുടെ രൂപരേഖ ഇനിയും പൂര്‍ണമായി തയ്യാറാക്കി കഴിഞ്ഞിട്ടില്ല. പുതിയ പ്ലാന്റിനായി ബ്രഹ്മപുരത്ത് 20 ഏക്കര്‍ സ്ഥലമാണ് നീക്കിവെച്ചിരിക്കുന്നത്.
ഇതില്‍ അഞ്ച് ഏക്കര്‍ സ്ഥലം പാട്ടവ്യവസ്ഥയില്‍ കൈമാറിക്കഴിഞ്ഞു. ഈ സ്വകാര്യ കമ്പനി 20 വര്‍ഷം പ്ലാന്റ് നടത്തി സര്‍ക്കാരിന് കൈമാറും. ജൈവമാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്കും തടിക്കഷ്ണങ്ങളും പ്ലാന്റില്‍ ഉപയോഗിക്കും. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് വിറ്റാണ് മുടക്കിയ പണം ഈടാക്കുന്നത്. പദ്ധതി വിവരണത്തില്‍ നഗരസഭയ്ക്ക് പണച്ചെലവില്ലെന്ന് പറയുന്നതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വമിഷന് വഴി പണം കണ്ടെത്തുമെന്നും കൊച്ചി റിഫൈനറിയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്കരണ പദ്ധതിക്കായി 25 കോടി രൂപ ലഭിക്കുമെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്.
തത്വത്തില്‍ സ്ഥലവും മാലിന്യവും പണവും സര്‍ക്കാര്‍ കമ്പനിക്ക് നല്‍കണമെന്നത് ഉറപ്പാണ്.
കിറ്റ്കോയുടെ പദ്ധതി വിശദീകരണം കമ്പനി കൊച്ചി കോര്‍പ്പറേഷനുവേണ്ടി എന്തോ ത്യാഗം ചെയ്യുന്നു എന്നതുപോലെയാണ്. പ്ലാന്റില്‍ മാലിന്യത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത് ഗ്യാസിഫിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഖരമാലിന്യത്തില്‍നിന്നും ഉണ്ടാക്കുന്ന സി ഗ്യാസ് (സിന്തറ്റിക് ഗ്യാസ്) ഉപയോഗിച്ച് വെള്ളം ചൂടാക്കി ഉണ്ടാക്കുന്ന നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉണ്ടാക്കുന്നത്.
ഒരു ടണ്‍ മാലിന്യത്തില്‍നിന്നും 430 യൂണിറ്റ് വൈദ്യുതി ഉണ്ടാകുമത്രെ! ഭാരതത്തില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇതുവരെ ഇത്തരത്തില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. യൂറോപ്പില്‍ ഇത്തരം പദ്ധതികള്‍ വിജയിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു! യൂറോപ്പിലെ കാലാവസ്ഥയും ബ്രഹ്മപുരത്തെ കാലാവസ്ഥയും അജഗജാന്തരമുണ്ടെന്നതും സംസ്ഥാനത്തെ ഹ്യുമിഡിറ്റിയും മാലിന്യത്തിലെ ജലാംശവും മറ്റു രാജ്യങ്ങളിലേതിനേക്കാള്‍ ഏറെ മുന്നിലാണെന്നതും പദ്ധതി വിവരണത്തില്‍ മറച്ചുവച്ചിരിക്കയാണ്.
മാലിന്യ സംസ്കരണത്തിനുശേഷമുണ്ടാകുന്ന പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ഇഷ്ടിക ഉണ്ടാക്കാമെന്നും രണ്ടുശതമാനംവരെ ഉണ്ടായേക്കാവുന്ന ചാരം കൊണ്ട് ഭൂമി നികത്താനാകുമെന്നും പറയുന്നു.
മാലിന്യത്തില്‍നിന്നും വൈദ്യുതിയെന്നത് ഒരു നല്ല ഏര്‍പ്പാടായി തോന്നാമെങ്കിലും അതിന് പുറകില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടേണ്ടത് അത്യന്താപേക്ഷിതവും മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരവുമായിരിക്കും. പ്ലാന്റിനെക്കുറിച്ച് ഉയരാവുന്ന ചില സംശയങ്ങള്‍-പ്ലാസ്റ്റിക്കും തടികഷ്ണണങ്ങളും ജൈവമാലിന്യത്തില്‍ കലര്‍ത്തി ഖരമാലിന്യം ഉന്നത ഊഷ്മാവില്‍ ചൂടാക്കേണ്ടതായിട്ടുണ്ട്.
ഇതിനുള്ള വൈദ്യുതി കേരള സര്‍ക്കാര്‍ ഏതുനിരക്കില്‍ നല്‍കും? ചൂടാക്കുന്ന മാലിന്യത്തില്‍നിന്നും പുറത്തുവരുന്ന ഡൈയോക്സിനുകള്‍, ചാരം, ഫ്യൂറാനുകള്‍, സള്ഫര്ഡയോക്സൈഡുകള്, നൈട്രജന്‍ ഓക്സൈഡുകള്‍, ആസിഡ് ഗ്യാസുകള്‍, മറ്റ് മാരക വാതകങ്ങള്‍ എന്നിവ എങ്ങനെ തടയാനാകും? ഇന്ന് ബ്രഹ്മപുരം പ്ലാന്റിന് ചുറ്റും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കൂട്ടിയിട്ട ഖരമാലിന്യം ചീഞ്ഞുനാറി ഉണ്ടാകുന്ന ദുര്‍ഗന്ധം മാത്രമേയുള്ളൂ. എന്നാല്‍ മാലിന്യത്തില്‍നിന്നും വൈദ്യുതി പ്ലാന്റില്‍നിന്നും ഉണ്ടായേക്കാവുന്ന അപകടകാരികളായ വാതക മാലിന്യങ്ങള്‍മൂലം കാന്‍സര്‍പോലുള്ള മാരക രോഗങ്ങളാണുണ്ടാക്കുക.
850 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പ്ലാസ്റ്റിക്, പോളിയൂറിത്തേയിന് ഫോമുകള്‍, ബ്രോമിനേറ്റഡ് വസ്തുക്കള്‍ എന്നിവ ഗ്യാസിഫിക്കേഷനുവേണ്ടി ചൂടാക്കുമ്പോള്‍ ബന്സോ നൈട്രേറ്റ്, ഇന്റീന്‍, ക്വിനോലോണ്‍, ഹൈഡ്രജന്‍ ബ്രോമൈഡ്, ബ്രോമോ ഫീനോളുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കപ്പെടും. ഇതെല്ലാം ശ്വസിക്കുന്നത് കാന്‍സറിന് വഴിവയ്ക്കുന്ന വസ്തുക്കളാണ്.
നഗരമാലിന്യങ്ങളില്‍ പോളിസൈക്ളിക് അരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകളുടെ സാന്നിദ്ധ്യം ഉറപ്പാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങളെ വേര്‍തിരിക്കാതെ പൈറോളിസിസിനും ഗ്യാസിഫിക്കേഷനും വിധേയമാക്കുമ്പോള്‍ മാരകമായ വാതക ഉല്‍പ്പാദനം ഒഴിവാക്കുക അസാധ്യമാണ്. പൈറോളിസിസ്, ഗ്യാസിഫിക്കേഷന്‍, പ്ലാസ്മോ ടെക്നോളജികള്‍ ഖരമാലിന്യങ്ങള്‍ കത്തിച്ചുകളയുന്നതിന് പകരമായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളാണ്. ഇതുവഴി മാലിന്യങ്ങളെ പൊടിക്കുന്നതിന് സാധിക്കും. ഉന്നത ഊഷ്മാവില്‍ വളരെ കുറച്ച് ഓക്സിജന്റെ സാന്നിദ്ധ്യത്തിലാണ് ഈ പ്രക്രിയകള്‍ നടക്കുക.
പ്ലാസ്റ്റിക് മാലിന്യം ഇടകലര്‍ന്ന കൊച്ചി മാലിന്യം ഗ്യാസിഫിക്കേഷന്‍ വിധേയമാക്കുമ്പോള്‍ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരവും വായുമലിനീകരണത്തിന് കാരണങ്ങളുമായേക്കാവുന്ന മാരക വാതകങ്ങള്‍ പൊടിപടലങ്ങള്‍ എന്നിവ പുറത്തുവരുമെന്നത് തീര്‍ച്ചയാണ്. സാധാരണയായി ഇത്തരം സന്ദര്‍ഭങ്ങളില്‍ മലിനീകരണം തടയുവാന്‍ ഡീഡസ്റ്റിങ്ങ് സിസ്റ്റം (പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍), ഗ്യാസിഫിക്കേഷനിലൂടെ പുറത്തുവരാവുന്ന വാലറ്റവാതക പുനഃചംക്രമണ സിസ്റ്റം, ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങളുടെ രൂക്ഷഗന്ധം തടയുവാനുള്ള ഗന്ധനിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ അത്യന്താപേക്ഷിതമാണ്.
ബ്രഹ്മപുരം ഗ്യാസിഫിക്കേഷന്‍ പ്ലാന്റില്‍ ഇങ്ങനെയുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടോ എന്നത് വളരെ സുപ്രധാനമാണ്. പ്രോജക്ടിന്റെ ഇതുവരെയും പുറത്തായ വിവരങ്ങളില്‍ ഇത്തരം സംവിധാനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല.
വൈദ്യുതി ഉല്‍പ്പാദനത്തിനുശേഷം മിച്ചം വരുന്ന ചാരം ഭൂമി നികത്തുന്നതിന് ഉപയോഗിക്കാമെന്ന് പ്രോജക്ടില്‍ പറയുന്നത് ഈ ചാരത്തിലെ വിഷാംശങ്ങളെക്കുറിച്ച് പഠിക്കാതെയാണ്. വായുവിലെന്നപോലെ റസിഡ്യൂവല്‍ ചാരത്തിലും മെര്‍ക്കുറി, ആര്‍സിനിക്, ക്രോമിയം, നിക്കല്‍, കാഡ്മിയം, ലെഡ് തുടങ്ങിയ ഘനലോഹങ്ങളും, ഡൈയോക്ലിനുകള്, ഹൈഡ്രോ ക്ലോറിക് ആസിഡ്, ഫൂറാനുകള്, ബാഷ്പീകരിക്കുന്ന വിഷവാതകങ്ങള്‍ എന്നിവയും കാണാനുള്ള സാധ്യത ഏറെയാണ്. ഈ ചാരം കൃഷിയ്ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഘനലോഹങ്ങള്‍ പച്ചക്കറികളിലൂടെയും ഫലങ്ങളിലൂടെയും മനുഷ്യനിലെത്താനുള്ള സാധ്യത ഏറെയാണ്.
ഇത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഒരു മെഗാവാട്ടിന്റെയോ രണ്ട് മെഗാവാട്ടിന്റെയോ ഇത്തരം പ്ലാന്റുകള്‍ നിര്‍മിച്ച് കേരളീയ കാലാവസ്ഥയില്‍ ഉണ്ടായേക്കാവുന്ന ഗുണദോഷങ്ങളെക്കുറിച്ച് പഠിക്കാതെ നേരിട്ട് 10 മെഗാവാട്ടിന്റെ പ്ലാന്റ് നിര്‍മിക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനവും അതിന് അംഗീകാരം നല്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും നടപടികള്‍ അശാസ്ത്രീയമായിപ്പോയി.
കേരള സര്‍ക്കാര്‍ പുതിയ ബ്രഹ്മപുരം മാലിന്യത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്രോജക്ടിന്റെ കരാര്‍ ഒപ്പിടുന്ന വേളയില്‍ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞത് പദ്ധതി മാലിന്യത്തില്‍നിന്നും ഊര്‍ജ്ജ സാങ്കേതികവിദ്യ ഭാരതത്തില്‍ നടപ്പാക്കിയതിനെക്കുറിച്ച് പഠിക്കുവാന്‍ നിയോഗിക്കപ്പെട്ട ഡോ.ആര്.വി.ജി.മേനോന് കമ്മറ്റി ശുപാര്‍ശയില്‍ നിന്നാണ് പ്ലാന്റ് എന്നാണ്. എന്നാല്‍ ഈ കമ്മറ്റി വിദേശനിര്‍മിത പ്ലാന്റിനും സാങ്കേതിക വിദ്യയ്ക്കും ശുപാര്‍ശ നല്കാതിരുന്നിട്ടും കൊച്ചിയിലെ പ്ലാന്റിന്റെ സാങ്കേതികവിദ്യ യുകെ കമ്പനിയുടേതായത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമായി.
ഭാരതത്തിലെ പ്രത്യേകിച്ചും കേരളത്തിലെ ഖരമാലിന്യത്തിലെ ഈര്‍പ്പവും പ്ലാസ്റ്റിക് സാന്നിദ്ധ്യവും കണക്കിലെടുത്ത് ഡോ.ആര്.വി.ജി.മേനോന് ബയോമീത്തനേഷനും വായു കമ്പോസ്റ്റിങ് സാങ്കേതിക വിദ്യകളുമാണ് റെക്കമന്റ് ചെയ്തിട്ടുള്ളത്. ജൈവമാലിന്യം കത്തിക്കല്‍, ഗ്യാസിഫിക്കേഷന്‍, പൈറോളിസിസ്, പ്ലാസ്മ പൈറോളിസിസ് എന്നീ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. കേരളത്തിലെ ജൈവമാലിന്യത്തിലെ കലോറി മൂല്യക്കുറവും, പ്ലാസ്റ്റിക് പോലുള്ളവയില്‍നിന്നും മാരകവാതകം പുറത്തുവരാനുള്ള സാധ്യതയും കണക്കിലെടുത്താണിത്.
പ്ലാന്റില്‍നിന്ന് പുറത്തുവരുന്ന വാതകത്തിന്റെ സ്റ്റാന്റേര്‍ഡ് കേരള സംസ്ഥാന മലിനീകരണ ബോര്‍ഡ് നിയന്ത്രിക്കുമെന്ന് കൊച്ചി മേയര്‍ പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് തുല്യമാണ്. കേരളത്തിലെ മുനിസിപ്പല്‍ മാലിന്യത്തിലെ രൂക്ഷഗന്ധം കണ്ടെത്തുവാനും അത് ലഘൂകരിക്കുവാനും നാളിതുവരെ കെഎസ്പിഡിബിയ്ക്ക് ഒരു ഉപകരണവും ഇല്ല എന്നതാണ് സത്യം. വിദേശ സാങ്കേതിക വിദ്യയായ പ്ലാസ്മ ടെക്നോളജിയില്‍ മാലിന്യത്തെ പ്ലാസ്മ ആര്ക്കുവഴി 6000 ഡിഗ്രി സെല്‍ഷ്യസിനും 10000 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് ചൂടാക്കുന്നത്.
പ്ലാസ്റ്റിക് വേര്‍തിരിക്കാത്ത മാലിന്യം ഗ്യാസിഫിക്കേഷന്‍ വഴി ചൂടാക്കി സിന്തറ്റിക് ഗ്യാസ് ഉണ്ടാക്കുന്നതില്‍ കാര്‍ബണ്‍മോണോക്സൈഡും ഡൈഹൈഡ്രജനുമാണ് അടങ്ങിയിരിക്കുന്നത്. ആയതിനാല്‍ പ്ലാന്റില്‍നിന്നും കാര്‍ബണ്‍മോണോക്സൈഡ് ചോര്‍ച്ച ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്. മലിനീകരണ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സംവിധാനമായ കെഎസ്പിസിബിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ബ്രഹ്മപുരത്തെ ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് ജനങ്ങള്‍ക്ക് ഭീഷണിയാണ്.
രാജ്യത്തിന് മാതൃകയായി മഹാരാഷ്ട്രയിലെ സോളാപൂരില്‍ മാലിന്യം ബയോ മീത്തനേഷന് വിധേയമാക്കി മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 10 ലക്ഷം ജനസംഖ്യയുള്ള സോളാപ്പൂരില്‍ പ്രതിദിനം 5000 ടണ്‍ ഖരമാലിന്യമാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. സോളാപൂര്‍ പ്ലാന്റിന്റെ ടെക്നോളജി ഇന്ത്യന്‍ നിര്‍മിതമാണ്. ഈര്‍പ്പം കൂടുതലുള്ള പ്രത്യേകിച്ചും മഴക്കാലങ്ങളില്‍ ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായിട്ടുള്ള മോഡലാണ് സോളാപൂര്‍ പ്ലാന്റ്.
സോളാപൂരിനെ പിന്തുടര്ന്ന് പൂനെ (7 മെഗാവാട്ട്), ബെംഗളൂരു (10 മെഗാവാട്ട്), ദല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യത്തില്‍ നിന്നും വൈദ്യുത പദ്ധതി ബോയമീത്തനേഷന് സാങ്കേതിക വിദ്യ ആധാരമാക്കി പ്ലാന്റുകള്‍ ഉയര്‍ന്നുവരുന്നു. സ്മാര്‍ട്ട്സിറ്റി, രാജഗിരി വാലി, വിവിധ വ്യവസായ സംരംഭങ്ങള്‍ എന്നിവ ബ്രഹ്മപുരത്തിന് ചുറ്റുമാണെന്നതിനാലും ഇവിടം കേരളത്തിന്റെ വികസന സൂചികയായി ഉയര്‍ന്നുവരുന്നതിനാലും ഈ പ്രദേശം വായു-ജല മലിനീകരണത്തിന് വിധേയമാകരുത്.
ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിനായി ആന്ധ്രാപ്രദേശ് ടെക്നോളജി ഡെവലപ്പ്മെന്റ് കോര്പ്പറേഷന് 19.376 കോടി നല്കി ഒരിക്കല്‍ കബളിപ്പിക്കപ്പെട്ടതുപോലെ ഇനിയും ഉണ്ടാകരുത്. ഭാരതത്തില്‍ നമ്മുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്താവുന്ന മാലിന്യത്തില്‍നിന്നും വൈദ്യുതി ഉണ്ടാക്കല്‍, വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു പ്രവൃത്തിപരിചയവുമില്ലാത്ത ഏജന്‍സിക്ക് നല്കി പരീക്ഷണത്തിന് നിന്നുകൊടുക്കരുത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിവിധ പ്രോജക്ടുകളും തീരുമാനങ്ങളും പുനഃപരിശോധിച്ചതുപോലെ ബ്രഹ്മപുരം ഗ്യാസിഫിക്കേഷന്‍ പ്ലാന്റും പുനഃപരിശോധിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: