ഭാരതത്തില്‍ തഹസില്‍ദാരുടെ പദവിക്കുമുകളില്‍ ഭാരതീയര്ക്കെത്തിപ്പെടാന് സാധിക്കാത്ത ഒരു കാലത്ത് പ്രസിഡന്‍സി ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപന് ആകുന്ന ആദ്യത്തെ ഭാരതീയന്, വൈസ്രോയിയുടെ എക്സിക്യുട്ടീവ് കൗണ്‍സില്‍ മെംബര്‍, വളരെ കുറഞ്ഞ പ്രായത്തില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷനായ ആദ്യത്തേയും അവസാനത്തേയും മലയാളി… അങ്ങനെ നീണ്ടുപോകുന്നതാണ് ചേറ്റൂര്‍ ശങ്കന്നായരുടെ നേട്ടങ്ങള്‍. മലയാളിക്ക് അഭിമാനിക്കാനും സ്വന്തമെന്ന് അവകാശപ്പെടാവുന്നതുമായ ഈ വ്യക്തിത്വം എന്തുകൊണ്ടോ വിസ്മരിക്കപ്പെടുകയാണുണ്ടായത്.
രാഷ്ട്രീയ സമവാക്യങ്ങള്‍ ശങ്കരന്‍നായര്‍ക്ക് അനുകൂലമല്ലായിരുന്നു. കാരണം അന്നത്തെ രാഷ്ട്രീയത്തില്‍ ഒരു രാഷ്ട്രീയക്കാരനെപോലെയല്ല അദ്ദേഹം പെരുമാറിയത്. ബ്രിട്ടീഷ് ഭരണത്തില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിക്കുമ്പോഴും അവരുടെ ആജ്ഞാനുവര്‍ത്തിയാകാതെ, സ്വന്തം നിലപാട് എടുക്കുക കാരണം ഭരണകൂടവും അവസാനനാളുകള്‍ അദ്ദേഹത്തിന് എതിരായി.
1857 ജൂലായ്11 നാണ് ശങ്കരന്‍നായരുടെ ജനനം. ദേശാഭിമാനവും സ്വാതന്ത്ര്യമോഹവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും നിഴലിച്ചിരുന്നു. ആ കാലഘട്ടത്തിലെ മുന്തിയ തറവാടുകളിലൊന്നായിരുന്നു ഒറ്റപ്പാലം താലൂക്കിലെ മങ്കരദേശത്തിലെ ചേറ്റൂര്‍. അച്ഛന് തഹസില്‍ദാര്‍ ആയിരുന്നു.
അഞ്ചു വയസ്സുവരെ ശങ്കരന് സംസാരിക്കുമായിരുന്നില്ല. അതുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയതിനുശേഷമാണ് സംസ്കൃതം പഠിക്കുവാന്‍ തുടങ്ങിയത്. സംസ്കൃതത്തിന്റെ പ്രാഥമിക പാഠങ്ങള്ക്കുശേഷം ഒന്‍പതു വയസ്സുള്ളപ്പോള്‍ അങ്ങാടിപ്പുറത്ത് ഇംഗ്ലീഷ് സ്കൂളിലും, അച്ഛന് സ്ഥലമാറ്റമായപ്പോള്‍ കണ്ണൂരിലും, പിന്നീട് കോഴിക്കോട്ടും പഠിച്ചു. ബുദ്ധിശാലിയായ ശങ്കരന് ഒന്നാം സ്ഥാനക്കാരനായിരുന്നു.അദ്ദേഹം പഠിച്ച കോഴിക്കോട്ടെ സ്കൂളില്‍ ഈ ഒന്നാം സ്ഥാനക്കാരന്റെ പേര് ഫലകത്തില്‍ എഴുതിവച്ചിട്ടുണ്ട്.
മദിരാശിയിലാണ് ബിരുദത്തിനും നിയമബിരുദത്തിനും പഠിച്ചത്. സിവില്‍ ജൂറിസ്പ്രുഡന്സിലും ഹിന്ദുനിയമത്തിലും നൂറില്‍ 100 മാര്‍ക്കു വാങ്ങിയത് ഒരു റിക്കാര്‍ഡു തന്നെയാണ്.
മുന്‍സിഫ് ആയെങ്കിലും അതുവേണ്ടെന്നുവെച്ച് ബാറില്‍ തിരിച്ചുചെന്നു. മദിരാശി പ്രൊവിന്‍സിന്റെ അഡ്വക്കേറ്റ് ജനറലായി. അതിനുശേഷം യാഥാസ്ഥിതികരായ ബ്രിട്ടീഷ് ബാരിസ്റ്റര്മാരെയൊക്കെ ഞെട്ടിച്ച് ശങ്കരന് നായര്‍ ഹൈക്കോര്‍ട്ട് ജഡ്ജിയായി. 1893ല്‍ നിയമനിര്‍മ്മാണ പ്രക്രിയയില്‍ ഗവര്‍ണ്ണറെ സഹായിക്കുവാനുള്ള കൗണ്‍സില്‍ അംഗമായി. 1915 നവംബര്‍ 2 നു ശങ്കരന്‍നായര്‍ വൈസ്രോയിയുടെ എക്സിക്യുട്ടീവ് മെംബറായി. ഭാരതത്തില്‍ സര്‍വ്വകലാശാലകള്‍ ഇന്ന് അനുഭവിക്കുന്ന സ്വയംഭരണ സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ സംഭാവനയാണ്.
ബ്രിട്ടീഷ് ഭരണാധികാരികളുടെ എതിര്‍പ്പിനെ മറികടന്നാണ്, ശങ്കരന്‍നായര്‍ ഇതു നേടിയെടുത്തത്. ബനാറസ് സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ അനുവാദം കൊടുത്തതും ശങ്കരന് നായര്‍ അധികാരത്തില്‍ തുടരുമ്പോഴായിരുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സ്ഥാനം ത്യജിക്കുകയാണുണ്ടായത് .അതോടൊപ്പം തന്റെ ‘സര്’പദവിയും ഉപേക്ഷിച്ചു. ഇങ്ങനെ പ്രതിഷേധിച്ച് ‘സര്’സ്ഥാനം ഉപേക്ഷിച്ച മറ്റൊരു മഹാകവി രവീന്ദ്രനാഥടാഗോര്‍ ആയിരുന്നു.
രാഷ്ട്രീയജീവിതം
മദിരാശിയില്‍ വക്കീല്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, അഡ്വക്കേറ്റ് ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുമ്പോളും സാമുദായിക പരിഷ്കര്‍ത്താക്കളുടെ സംഘടനയില്‍ ശങ്കരന്‍നായര്‍ വ്യാപൃതനായിരുന്നു. ശ്രീമതി ശങ്കരന്‍നായര്‍ (ഒറ്റപ്പാലത്തു പാലാട്ട് പാറുകുട്ടിഅമ്മ ) ഗോസംരക്ഷണത്തിലാണ് സംതൃപ്തി കണ്ടെത്തിയത്. മലബാറിലെ ജന്മി-കുടിയാന് വ്യവസ്ഥകളെ പറ്റി പഠിച്ച ജസ്റ്റിസ് മാധവറാവു കമ്മിറ്റിയിലും ശങ്കരന്‍നായര്‍ അംഗമായിരുന്നു. മലബാറില്‍ ബ്രിട്ടീഷുഭരണത്തിനുമുമ്പ് നാട്ടുരാജാക്കന്മാര് ഭൂനികുതി ചുമത്തിയിരുന്നില്ല എന്നും വെറും രണ്ടു പതിറ്റാണ്ടു ഭരിച്ച ടിപ്പുവാണ് ഭൂനികുതി ഏര്‍പ്പെടുത്തിയത് എന്നും ആ നികുതിയുടെ ഭാരമാണ് ഏറനാടു താലൂക്കിലെ മാപ്പിള കലാപങ്ങള്‍ക്കു കാരണമായതെന്നും ഈ കമ്മിറ്റി വിലയിരുത്തുന്നു.
നിര്‍ഭാഗ്യവശാല്‍ ഈ ശുപാര്‍ശകള്‍ സ്വീകാര്യമായില്ല. 1921 ലെ മലബാര്‍ കലാപത്തിന് ഈ വസ്തുതയും ഒരു കാരണമായിരുന്നു.
1897ലെ കോണ്‍ഗ്രസ്സ് സമ്മേളനത്തിന്റെ അദ്ധ്യക്ഷത വഹിക്കുവാന്‍ ശങ്കരന്‍നായര്‍ ക്ഷണിക്കപ്പെട്ടു. തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ശങ്കരന്‍നായര്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യത്തേയും, ഭരണകൂടത്തിന്റെ ഇരട്ടത്താപ്പു നയങ്ങളേയും അതിനിശിതമായിതന്നെ വിമര്‍ശിച്ചു. ശങ്കരന്‍നായരുടെ ലക്ഷ്യം തുല്യനീതിയായിരുന്നു. അന്ന് ഡിസ്ട്രിക്ട് ജഡ്ജ് എന്ന പദവിയലധികം ഒന്നും പ്രതീക്ഷിക്കുവാന്‍ ഭാരതീയര്‍ക്ക് അര്‍ഹതയില്ലായിരുന്നു.
ഈ പദവിയിലിരിക്കുമ്പോഴും ഒരു ഭാരതീയ ന്യായാധിപന് വെള്ളക്കാരെ ശിക്ഷിക്കുവാന്‍ അധികാരമില്ലായിരുന്നു. വിദേശികളായ വെളുത്ത വര്‍ഗ്ഗക്കാരുടെ ഈ അനീതി നിശ്ശബ്ദം സഹിക്കുവാന്‍ ശങ്കരന്‍നായര്‍ തയ്യാറല്ലായിരുന്നു.
ഗാന്ധിജിയുടെ രംഗപ്രവേശം കോണ്‍ഗ്രസ്സ് സംഘടനയെ ആകമാനം ഇളക്കിമറിച്ചു. ഭരണസംവിധാനത്തിന് വിധേയരായി സ്വയംഭരണാവകാശങ്ങള്‍ ഒന്നൊന്നായി നേടിയെടുത്ത് സ്വരാജിലേക്ക് നയിക്കുകയായിരുന്നു ഗോഖലെ, സുരേന്ദ്രനാഥ് ബാനര്‍ജി മുതലായവരുടെ തന്ത്രം. ശങ്കരന്‍നായര്‍ ഒരു ന്യായാധിപനായിരുന്നതുകൊണ്ട് നിയമലംഘനംവഴി ഭരണകൂടത്തെ അസ്ഥിരപ്പെടുത്തുന്നത് ബുദ്ധിശൂന്യതയാണെന്നു കരുതി.
അദ്ദേഹത്തിനും മറ്റു ഭരണഘടനാവാദികള്ക്കും ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം അസഹ്യമായിരുന്നു. ഗാന്ധിജിയുടെ മൂന്നു വിലക്കുകളില്‍ വിദ്യാഭ്യാസവിലക്കും, കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള വിലക്കും പലര്‍ക്കും സ്വീകാര്യമായിരുന്നില്ല. കാരണം ഒരു ബദല്‍ സംവിധാനം ഇല്ലാതെ വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുക എന്നത് അന്നത്തെ ഭാരതത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിശൂന്യതയെന്ന്, സ്വയം വിദ്യാഭ്യാസവകുപ്പ് കൈയാളിയ ശങ്കരന്‍നായര്‍ അഭിപ്രായപ്പെട്ടു. കാരണം അന്നത്തെ ജനസംഖ്യയുടെ ആറുശതമാനം മാത്രമായിരുന്നു സാക്ഷരര്‍.
വക്കീലന്മാര് കോടതികള്‍ ബഹിഷ്കരിക്കുന്നത് കൈയും കെട്ടിനിന്ന് തല്ലുകൊള്ളുന്നതു പോലെയെന്നു വക്കീലന്മാര് കരുതി. അതുകൊണ്ടുതന്നെ ചുരുക്കം ചിലര്‍ മാത്രമെ കോടതികള്‍ ബഹിഷ്കരിച്ചുള്ളു. ഗാന്ധിജിയുമായി ഉണ്ടായിരുന്ന ഈ അഭിപ്രായിഭന്നത ഖിലാഫത്ത് പ്രസ്ഥാനത്തോടെ രൂക്ഷമായി. ഖലീഫയെ പുഃനപ്രതിഷ്ഠിക്കുക എന്നത് ഭാരതീയരുടെ ലക്ഷ്യമല്ലെന്നായിരുന്നു എതിര്‍പക്ഷത്തിന്റെ വാദം. മാത്രമല്ല ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുന്നേതന്നെ അത്താതുര്‍ക്ക് കെമാല്‍പാഷയുടെ നേതൃത്വത്തിലുള്ള യുവതുര്‍ക്കികള്‍ ഖലീഫയെ 1910ല്‍ നിഷ്ക്കാസിതനാക്കിയിരുന്നു. ഒട്ടോമന്‍ തുര്‍ക്കിയുടെ ആധിപത്യം അറബികളും വെറുത്തിരുന്നു.
അവര്‍ക്കാര്‍ക്കും വേണ്ടാത്ത ഖിലാഫത്ത് എങ്ങനെ ഭാരതത്തിലെ മുസ്ലിങ്ങള്‍ക്ക് മതപരമായ അനിവാര്യതയാകും? ഒരു പക്ഷേ ബ്രിട്ടീഷുകാരുടെ കുടിലതന്ത്രങ്ങള്‍ക്കു വഴങ്ങി ഹിന്ദു സഹോദരന്മാരോടും സ്വാതന്ത്ര്യപ്രസ്ഥാനത്തോടും സഹകരിക്കാതെ നിന്നിരുന്ന മുസ്ലിംജനതയെ തന്റെ പക്ഷത്തുക്കൊണ്ടുവരുവാനുള്ള ഒരു തന്ത്രമായിരുന്നിരിക്കണം ഇത്. മലബാര്‍മേഖലയില്‍ മൈസൂര്‍ പടയോട്ടങ്ങള്‍ തൊട്ട് നിരവധി ഹാലിളക്കം എന്ന കലാപങ്ങളില്‍ നിഴലിച്ച മുസ്ലിം ജനതയുടെ അസഹിഷ്ണുതയും അസംതൃപ്തിയും നല്ലപോലെ അറിയാമായിരുന്ന ശങ്കരന്‍നായര്‍ ഭവിഷ്യത്തു മുന്നില്‍കണ്ടു തന്നെയാണ് ഖിലാഫത്ത് പ്രസ്ഥാനത്തെ എതിര്‍ത്തതും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന ്പുറത്തുപോയതും.
സംഘടിത മുസ്ലിം അക്രമികള്‍ തെക്കെ മലബാറില്‍ കൊല്ലും കൊലയും, മതം മാറ്റലും, സ്ത്രീ പീഡനവും നടത്തിയെന്നത് ചരിത്ര വസ്തുത. ശങ്കരന്‍നായര്‍ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു അക്രമങ്ങളുടെ തീക്ഷ്ണത. മാത്രമല്ല അതോടെ മുസ്ലിം വിഘടനവാദം ബലപ്പെടുകയാണുണ്ടായത്. ഗാന്ധിജിയുടെ തന്ത്രം ഹിന്ദു – മുസ്ലിം മൈത്രിയെ വളര്‍ത്തുന്നതിനു പകരം തളര്‍ത്തുകയാണുണ്ടായത്. ഒടുവില്‍ അതു രാഷ്ട്രത്തിന്റെ വിഭജനത്തിലും കലാശിച്ചു.
ആട്ടക്കലാശം
തന്റെ നിലപാടുകള്‍ വ്യക്തമാക്കി, ശങ്കരന്‍നായര്‍ ഗാന്ധിയും ഖിലാഫത്തും എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതു കോണ്ഗ്രസ്സ്കാരെ വല്ലാതെ ചൊടിപ്പിച്ചു. കാരണം ഗാന്ധിജിയെ അതിനിശിതമായി വിമര്‍ശിച്ചിരുന്നു.
പഞ്ചാബ് കലാപങ്ങള്‍ കൈകാര്യം ചെയ്ത രീതിയും, ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതിയും ലോകമനസ്സാക്ഷിയെതന്നെ ഞെട്ടിച്ചിരുന്നു. സ്വാഭാവികമായും എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതക്കാരനായ ശങ്കരന്‍നായര്‍, ഡയര്‍ എന്ന ബ്രിട്ടീഷ് ഭരണാധികാരിയുടെ പങ്കും വിമര്‍ശിച്ചു. ഡയര്‍ മാനനഷ്ടത്തിനു കേസ്സു കൊടുത്തു. വിധിയും, പ്രവി കൗണ്‍സിലില്‍ കൊടുത്ത അപ്പീലിന്റെ തീര്‍പ്പും വാദിക്ക് അനുകൂലമായിരുന്നു.
നഷ്ടപരിഹാരം 75000 പവനായിരുന്നു. മാപ്പുപറയുകയാണെങ്കില്‍ ഈ പിഴ ഒഴിവാക്കിക്കൊടുക്കുവാന്‍ ഡയര്‍ തയ്യാറായിരുന്നു. കാരണം അവരുടെ ഉദ്ദേശ്യം ഈ തന്റേടിയായ നായരെ നിലയ്ക്കുനിര്ത്തുകയായിരുന്നു. ആത്മാഭിമാനിയായ നായര്‍ നഷ്ടം സഹിച്ചു പിഴയടച്ച്, തന്റെ വ്യക്തിത്വം കളങ്കപ്പെടുത്താതെ രക്ഷിച്ചു. 24-4-1934ല്‍ മദിരാശിയില്‍ വെച്ചായിരുന്നു അന്ത്യം.
ശങ്കരന്‍നായര്‍ ആ കാലഘട്ടത്തിലെ വിദ്യാസമ്പന്നരും, ഉദ്യോഗസ്ഥ പ്രഭൃതികളുമായ ഭാരതീയരില്‍, ദേശാഭിമാനികളായ ചുരുക്കം പേരില്‍ ഒരാളായിരുന്നു. അന്നത്തെ ന്യായാധിപന്മാരുടെ മനഃസ്ഥിതി, ശാരദാമണിമുഖര്ജി എന്ന ഒരു ന്യായാധിപന്റെ നിര്‍ദ്ദേശത്തില്‍ നിന്നും ഊഹിക്കാം.
ഈ ന്യായാധിപന്, ഭാരതീയര്‍ക്ക് ഭരണനൈപുണ്യമില്ലാത്തതു കൊണ്ട്, ബ്രിട്ടീഷ ്വിന്ഡ്സര് രാജകുടുംബത്തില്‍ നിന്നും ഒരു രാജകുമാരന് ഭാരതത്തില്‍ സ്ഥിരതാമസമാക്കി ഭാരതം ഭരിക്കുവാന്‍ ഒരു രാജവംശം നട്ടുവളര്‍ത്തണം എന്നു നിര്‍ദ്ദേശിച്ചിരുന്നു. ശങ്കരന്‍നായര്‍ ഇവരില്‍നിന്നും വ്യത്യസ്തനും, ആത്മാഭിമാനിയും, ദേശസ്നേഹിയുമായ ഒരു ന്യായാധിപനായിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ഭാരതത്തിന്റെ മുന്നേറ്റത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ രണ്ടു ദശകങ്ങള്‍ സംഭവബഹുലമാണ്. ആ സമയത്ത് ശങ്കരന്‍നായരുടെ നേതൃത്വവും നിര്‍ണ്ണായകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: