മല്ലപ്പള്ളി: സംസ്ഥാനം മാറിമാറി ഭരിച്ച മുന്നണി സർക്കാരുകളുടെ മൃദു സമീപനമാണ് ഭീകര പ്രവർത്തനം ഇവിടെ ശക്തിപ്രാപിക്കാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. കുന്നന്താനത്ത് സ്വരാജ് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ ഭവനങ്ങളുടെ താക്കോൽദാനം നിർവ്വഹിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തെ ഭീകരബന്ധമുള്ള അക്രമ പ്രവർത്തനങ്ങളെക്കുറിച്ച് വിശദ അന്വേഷണങ്ങൾ നടക്കുന്നില്ല. ഗൗരവ സ്വഭാവമുള്ള പല തീവ്രവാദ കേസുകളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിട്ടും സർക്കാർ ഇതൊന്നും ചെവിക്കൊള്ളുന്നില്ല. സംസ്ഥാനം ഭരിച്ച സർക്കാരുകൾ കാട്ടിയ മൃദു സമീപനവും അനാസ്ഥയും നിഷ്ക്രിയത്വവുമാണ് ഇവിടെ ഭീകര പ്രവർത്തനം ഇത്രയും ശക്തിപ്രാപിക്കാൻ ഇടയാക്കിയത്. കേരള സർക്കാർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കാൻ തയ്യാറാകണം. കേരളം ഭീകരവാദികളുടെ അഭയ സ്ഥാനമായി മാറിക്കഴിഞ്ഞു. രാജ്യാന്തര ബന്ധമുള്ള ഭീകരസംഘടനകൾ നമ്മുടെ സംസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. ഇതിന്റെ കാരണം കണ്ടെത്താൻ ഭരണ നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ട്. ഭീകര പ്രവർത്തനങ്ങളെകുറിച്ച് മുൻകാലങ്ങളിൽ ഉന്നത പോലീസുദ്യോഗസ്ഥർക്കടക്കം പലരുംപരാതി നൽകിയെങ്കിലും ഇതെല്ലാം അവഗണിക്കുകയായിരുന്നു. തിരുവനന്തപുരത്ത് മകൾ നഷ്ടപ്പെട്ട അമ്മയുടെ പരാതിയിൽ എഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. തീവ്രവാദ പ്രവർത്തനങ്ങളുടെ അടിവേരുകൾ കണ്ടെത്താൻ ജുഡിഷ്യൽ കമ്മീഷനെ നിയമിക്കണമെന്നാണ് ബിജെപിയുടെ അഭിപ്രായം. എന്നാൽ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടാകുന്ന വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാറാട് കൂട്ടക്കൊല അടക്കമുള്ള സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് ഇപ്പോഴും നടപടിയില്ലാതെ മേശപ്പുറത്തിരിക്കുകയാണ്. മാറാട് സംഭവത്തിൽ അന്വേഷണം ചില രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കളിലേക്ക് എത്തുമെന്ന് കണ്ടപ്പോൾ ക്രൈംബ്രാഞ്ച് സംഘത്തെ പിരിച്ചുവിടുകയായിരുന്നു. ഭീകരവാദ സംഘടനകളുടെ സംസ്ഥാനാന്തര ബന്ധം, ഇവർക്ക് ലഭ്യമാകുന്ന പണത്തിന്റേയും ആയുധത്തിന്റേയും സ്രോതസ്സ് തുടങ്ങിയവ വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. എൻഐഎ , സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾ കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെങ്കിൽ കോടതിയോ സംസ്ഥാന സർക്കാരോ ഇടപെടണം. കേരളത്തിൽ നിന്നും ഭീകരവാദ പ്രസ്ഥാനത്തിലേക്ക് ആളുകൾ ചേർന്നതായ സംഭവത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. എന്നാൽ മുമ്പ് പലതവണ നൽകിയ മുന്നറിയിപ്പുകൾ കേരള സർക്കാർ അവഗണിക്കുകയും പോലീസിന്റെ ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടുകൾ പൂഴ്ത്തിവെയ്ക്കുകയും ചെയ്തതാണ് സ്ഥിതിഗതികൾ ഇത്രത്തോളം രൂക്ഷമാകാൻ ഇടയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: