ന്യൂദൽഹി: ജിഎസ്ടി ബില്ല് വിഷയത്തിൽ ഏതാണ്ട് ഒറ്റപ്പെട്ടുപോയ കോൺഗ്രസ് ബില്ലിനെ പിൻതുണച്ചേക്കും. ഭരണഘടനാ ഭേദഗതി ബില്ലായ ചരക്ക് സേവന നികുതി ബില്ല് (ജിഎസ്ടി) പാസ്സാക്കുന്നതിനെതിരെ കടുംപിടുത്തത്തിലായിരുന്നു കോൺഗ്രസ് ഇതുവരെ. എന്നാൽ, കേരളത്തിലെയും ആസാമിലെയും തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവിയാണ് കോൺഗ്രസിനെ ഇക്കാര്യത്തിൽ പുനശ്ചിന്തയ്ക്ക് പ്രേരിപ്പിക്കുന്ന ഒരു ഘടകം.
കടുത്ത ബിജെപി വിരുദ്ധരായ പ്രദേശിക പാർട്ടികൾ പോലും ജിഎസ്ടി ബില്ല് പാസ്സാക്കണമെന്ന നിലപടിലാണ്. കേരളത്തിലെ സിപിഎം സർക്കാർ പോലും ജിഎസ്ടി ബില്ലിന് അനുകൂലമാണ്. ഇക്കാര്യം സംസ്ഥാന ബജറ്റിൽ പോലും അവർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ സഹായം ഇല്ലാതെ തന്നെ രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജിഎസ്ടി ബില്ല് പാസ്സാകുവാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്.
ഇതും കോൺഗ്രസിനെ കർശന നിലപാടിൽ നിന്നും മാറ്റി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ഈ സാഹചര്യത്തിൽ ബില്ല് പാസ്സാക്കുന്നത് ഇനിയും തടഞ്ഞാൽ അത് പാർട്ടിയോടുള്ള ജനങ്ങളുടെ എതിർപ്പ് ശക്തമാകുമെന്ന ഭയവും കോൺഗ്രസിനുണ്ട്. അതുപോലെ കോൺഗ്രസ് ഒറ്റപ്പെടുവാനുള്ള സാഹചര്യവും പാർട്ടിയെ ഏറെ വിഷമത്തിലാക്കുന്നുണ്ട്.
അതുകൊണ്ടാണ് ബില്ലിൽ നികുതി നിരക്ക് പരിധി 18 ശതമാനം ആക്കി നിജപ്പെടുത്തണമെന്ന കാര്യത്തിൽ നിർബന്ധമില്ലെന്ന നിലപാടിലേയ്ക്ക് കോൺഗ്രസ് എത്തിയത്. കോൺഗ്രസ് രാജ്യസഭ ഉപനേതാവ് ആനന്ദ് ശർമ്മയാണ് പാർട്ടിക്ക് ഇക്കാര്യത്തിൽ പിടിവാശിയില്ലെന്ന് പറഞ്ഞത്. നികുതി നിരക്കിന്റെ കാര്യത്തിൽ മാത്രമാണ് പ്രധാന വ്യത്യാസമുള്ളുവെന്നാണ് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിരുന്നത്.
ഒരു വിലപേശലിലൂടെ ബില്ലിനെ പിന്തുണക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണ് പല കോൺഗ്രസ് നേതാക്കൾക്കും. എന്നാൽ, കേന്ദ്രം ഇക്കാര്യത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറായിട്ടില്ലായെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്. ജൂലൈ 18ന് ആരംഭിക്കുന്ന വർഷകാല സമ്മേളനത്തിൽ ബില്ല് പാസ്സാക്കിയെടുക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് ധാരണയ്ക്ക് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ലോക്സഭ ബില്ല് നേരത്തെ പാസ്സാക്കിയിരുന്നതാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി കോൺഗ്രസിന് തീരമാനമെടുക്കേണ്ടി വന്നേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: