എരുമേലി: ഹയര്‍ സെക്കന്ററി സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം.
സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുമേലി ടൗണിലെ ഒരു പ്രമുഖ ഹയര്‍ സെക്കന്ററി സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളില്‍ ക്ലാസുകള്‍ തുടങ്ങിയെങ്കിലും നാലു ദിവസമായി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തങ്ങളെ നിരവധി തവണ റാഗിംങ്ങിന് വിധേയമാക്കിയെന്നും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പ്ലസ്വണ് വിദ്യാര്‍ത്ഥിയായ കൊരട്ടി സ്വദേശി ചിറക്കലകത്ത് വീട്ടില്‍ ജോസഫ് സെബാസ്റ്റ്യന്‍ ജന്മഭൂമിയോട് പറഞ്ഞു. കൊരട്ടിസ്വദേശികളായ ചൈത്രം വീട്ടില്‍ ആരോമല്‍, നെടുംഞ്ചാലില് വീട്ടില്‍ സുബിന് എന്നീ വിദ്യാര്‍ത്ഥികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്കി വിട്ടയക്കുകയും ചെയതു. മൂത്രമൊഴിക്കാന്‍ പോകുന്ന സ്ഥലത്തു വച്ചുള്ള നിരന്തരമായ ഉപദ്രവം , ഇന്സേര്ട്ട് ചെയ്ത ഷര്‍ട്ട് പുറത്തിടുക, കണ്ണട, ഷൂ എന്നിവ ഉപയോഗിക്കാന്‍ പാടില്ല എന്നീ ആവശ്യങ്ങളാണ് റാഗിംഗ് നടത്തിയ സംഘം നിര്‍ദ്ദേശിച്ചതെന്നും മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ആദ്യ ദിവസങ്ങളില്‍ റാഗിംഗിന് വിധേയമായി അനുസരിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടത് നിരസിച്ചതാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നതെന്നും ഇവര്‍ പറഞ്ഞു. സ്കൂളില്‍ നിന്നും ബസ് സ്റ്റോപ്പിലേക്ക് വരുന്നതിനിടെ സംഘടിച്ചെത്തിയ 15 അംഗ സംഘം മൂന്നു വിദ്യാര്‍ത്ഥികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയും, റോഡിലെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമീപത്തെ കടകളിലേക്ക് ഓടിക്കയറാന്‍ ശ്രമി ച്ചെങ്കിലും പിടിച്ചു നിര്‍ത്തി മര്‍ദിക്കുകയായിരുന്നു. മര്‍ദ്ദിച്ചവരില്‍ പരിചയമുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും, ഇവരുമായി യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍ റാഗിംഗിനെ സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലീസ് തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാട്ടുന്നതെന്നും ആരോപണമുയര്‍ന്നു കഴിഞ്ഞു. റാഗിംഗ് നടത്തി ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്‍കിയിട്ടും പോലീസ് അന്വേഷിക്കാന്‍ പോലും തയ്യാറാകുന്നില്ലന്നും പരാതികളുണ്ട്. എരുമേലിയിലെ പ്രമുഖ സ്കൂളില്‍ നടന്ന റാഗിങ് രക്ഷകര്‍ത്താക്കളില്‍ കടുത്ത ആശങ്കയും ഉയര്‍ത്തിക്കഴിഞ്ഞു.
ഹയര്‍ സെക്കന്ററി സ്കൂളിലെ റാഗിങ് വിവരം പുറത്തായതോടെ സ്കൂള്‍ മാനേജ് മെന്റിനും കടുത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ കേസെടുത്തുട്ടുണ്ടന്നും, ഇന്ന് സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കുമെന്നും എരുമേലി എസ്. ഐ ജെര്‍ലിന്‍ .വി.സ്ക്കറിയാ പറഞ്ഞു. സ്ക്കൂളുകളില്‍ നടക്കുന്ന റാഗിങിനെ സംബന്ധിച്ച് നിയമപരമായി നടപടിയെടു ക്കാന്‍ കഴിയില്ലന്നും, എന്നാല്‍ സ്കൂളുകളിലെ അച്ചടക്കകമ്മറ്റികളാണ് നടപടി എടുക്കേണ്ടതെന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: