ആലുവ: ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണക്കൂടം കരിമ്പട്ടികയില്‍പ്പെടുത്തിയ കരാറുകാരന്റെ ബിനാമിക്ക് വീണ്ടും ആലുവ ഹരിതവനം ടൂറിസം പദ്ധതിയുടെ നടത്തിപ്പ് കൈമാറാന്‍ ഡിടിപിസിയിലെ ഒരു വിഭാഗം ഉദേ്യാഗസ്ഥര്‍ നീക്കം നടത്തുന്നു. ഇതിനായി നേരത്തെ നിരസിച്ച ടെണ്ടറും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായാണ് ആക്ഷേപം.
മണപ്പുറത്തെ ഹരിതവനം ടൂറിസം പദ്ധതിയുടെ നടത്തിപ്പ് കഴിഞ്ഞ മൂന്ന് വര്‍ഷം വെളിയത്തുനാട് സ്വദേശിക്കായിരുന്നു. സഞ്ചാരികള്‍ക്ക് മതിയായ സൗകര്യം ഒരുക്കാതിരുന്നതിനാലും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന ആക്ഷേപവും ഉള്‍പ്പെടെ നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് കരാര്‍ കാലാവധി അവസാനിച്ചിട്ടും ഒഴിയാതെ ജില്ലാ ഭരണക്കൂടത്തെയും ഇയാള്‍ വെല്ലുവിളിച്ചു. ഇതിനിടയില്‍ ചെറുമക്കളുമായി വന്ന മദ്ധ്യവയസ്കനെ കരാറുകാരന്റെ അനുയായികള്‍ ഹരിതവനത്തില്‍ വച്ച് മൃഗീയമായി മര്‍ദ്ദിക്കുകയും ചെയ്തു. ഡ്രൈവിംഗ് സ്കൂളുകാര്‍ക്ക് ചെറുവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ഒരു ഭാഗം വാടകക്കും നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ഒരു കരാറുകാരന്റെ ബിനാമിയെ വീണ്ടും വളഞ്ഞ വഴിയിലൂടെ അവരോധിക്കാനാണ് ശ്രമം.
പോലീസ് സഹായത്തോടെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ നടപടിയാരംഭിച്ചതിനെ തുടര്‍ന്ന് മെയ് 30നാണ് കരാറുകാരന് താക്കോല്‍ ഡിടിപിസിക്ക് കൈമാറിയത്. 13ന് വീണ്ടും ടെണ്ടര്‍ വിളിച്ചപ്പോള്‍ രണ്ട് ടെണ്ടറുകളാണ് അംഗീകരിച്ചത്. മൂന്നാമത്തെ ടെണ്ടറിനൊപ്പം സമര്‍പ്പിച്ചിരുന്ന നിരതദ്രവ്യം ചെക്ക് ആയതിനാല്‍ ആര്‍ഡിഒ നിരസിച്ചു. ഇത് പിന്നീട് അംഗീകരിച്ച് നല്‍കിയാണ് ക്രമക്കേടിന് വഴിയൊരുക്കുന്നത്. ഉയര്‍ന്ന തുക കാണിച്ചിരുന്ന കരാറുകാരന് തുക അടക്കാതെ പിന്മാറിയാല് സ്വാഭാവികമായും രണ്ടാമത് ഉയര്‍ന്ന തുക ചേര്‍ത്തിട്ടുള്ളവര്‍ക്ക് കരാര്‍ ഉറപ്പിച്ച് നല്‍കണം. ഇതിന് ഡിടിപിസി തയ്യാറാവാതെ നിരസിച്ച അപേക്ഷകനെ കൂടി ഉള്‍പ്പെടുത്തി ഒന്നാം കരാറുകാരന് കാണിച്ച തുക നല്കാന് രണ്ടാം സ്ഥാനക്കാരനെ ഡിടിപിസി സമ്മര്‍ദ്ദം ചെലുത്തുകയാണ്. രണ്ടാം സ്ഥാനക്കാരനും ഒഴിവായാല്‍ ഇഷ്ടക്കാരന് നല്‍കാമെന്നാണ് ഡിടിപിസിയിലെ ചിലരുടെ പ്രതീക്ഷ. സര്‍ക്കാര്‍ ലേലം വിളിയില്‍ ഒരിടത്തും ഇല്ലാത്ത വിലപേശല്‍ ഡിടിപിസി നടത്തുന്നത് മുന്‍ കരാറുകാരന്റെ ബിനാമിക്ക് ടെണ്ടര്‍ നല്‍കുന്നതിനാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: