കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ മുസ്ലിംലീഗ് സംസ്ഥാനസമിതി കോഴിക്കോട് ജില്ലയിലെ രണ്ട് നിയോജകമണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടിരിക്കുന്നത്. 2017 ജനുവരി ഒന്നിന് സംസ്ഥാനത്തൊട്ടാകെ പുതിയ കമ്മിറ്റികള്‍ നിലവില്‍ വരുന്നതിനായി അംഗത്വപ്രവര്‍ത്തനം ആരംഭിക്കുന്നതിനിടയിലാണ് രണ്ട് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ച് ഇന്നലെ സംസ്ഥാനസമിതിയില്‍ ഉയര്‍ന്ന രൂക്ഷമായ വിമര്‍ശനത്തിനൊടുവിലാണ് മണ്ഡലം കമ്മിറ്റികള്‍ മാറ്റാന്‍ തീരുമാനിച്ചത്. കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കുമെന്നാണ് പാര്‍ട്ടി നല്കുന്ന ഔദ്യോഗിക വിശദീകരണം.
പരാജയത്തെക്കുറിച്ച് പഠിക്കാന്‍ പി. കെ. കെ. ബാവ ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റി നല്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട്ട് ചേര്‍ന്ന യോഗം അംഗീകരിച്ചു.
പരാജയത്തിന്റെ ഉത്തരവാദിത്തം മണ്ഡലം കമ്മിറ്റിയുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ജില്ലാ- സംസ്ഥാന നേതൃത്വങ്ങളെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എന്നാല്‍ മണ്ഡലം തലത്തില്‍ പ്രവര്‍ത്തകര്‍ നിര്‍ജ്ജീവമായിരുന്നുവെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ് വ്യാപകമായി മുസ്ലിംലീഗിനെ കാലുവാരിയതായി യോഗത്തില്‍ ഉന്നയിക്കപ്പെട്ടു.
യുഡിഎഫ് സംവിധാനം ജില്ലയില്‍ തകര്‍ന്നതായും കോണ്‍ഗ്രസ് വ്യാപകമായി മുസ്ലിംലീഗിനെതിരെ വോട്ടുചെയ്തതായും മലപ്പുറത്തുനിന്നുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഘടനാപരമായി തകര്‍ന്ന യുഡിഎഫിനെ നിലനിര്‍ത്താനുള്ള ബാധ്യത ലീഗിന് മാത്രമായിക്കൂടെന്ന് നേതാക്കള്‍ ഓര്‍മ്മപ്പിച്ചു.
പാര്‍ട്ടിക്ക് പുതിയ കര്‍മ്മപരിപാടി ആവിഷ്ക്കരിക്കാന്‍ ഇ.ടി. മുഹമ്മദ്ബഷീര്‍ ചെയര്‍മാനായി ഒമ്പത് അംഗം കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. അംഗത്വ പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിനായി സാദിഖലി ശിഹാബ്തങ്ങള്‍ ചെയര്‍മാനായി നാലംഗ കമ്മിറ്റിയെയും രൂപീകരിച്ചതായി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. പി.എ. മജീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: