ന്യൂദൽഹി: നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ആസ്തികൾ തട്ടിയെടുത്ത കേസിൽ നിന്നും രക്ഷപ്പെടാൻ പത്രം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമായി സോണിയാഗാന്ധിയും കോൺഗ്രസ് നേതൃത്വവും. എട്ടുവർഷമായി പ്രസിദ്ധീകരണം നിലച്ച പത്രത്തിന്റെ പുനഃപ്രസിദ്ധീകരണം സംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ചയോടെ നടത്താനാണ് പാർട്ടി തീരുമാനം. നാഷണൽ ഹെറാൾഡിന് പുറമേ ഖ്വാമി ആവാസ് എന്ന ഉറുദു പത്രവും നവജീവൻ എന്ന ഹിന്ദി പത്രവും വീണ്ടും പ്രസിദ്ധീകരിക്കാൻ കോൺ്ഗ്രസ് ആലോചിക്കുന്നുണ്ട്.
പാർട്ടി അധ്യക്ഷ സോണിയയെയും ഉപാധ്യക്ഷൻ രാഹുലിനെയും കോടതി കയറ്റിയ കേസിൽ രക്ഷപ്പെടാൻ മറ്റുമാർഗ്ഗങ്ങളില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
1938ൽ ജവഹർലാൽ നെഹ്രു ആരംഭിച്ച പത്രം 2008ലാണ് കോടികളുടെ കടബാധ്യതയെ തുടർന്ന് പ്രസിദ്ധീകരണം അവസാനിപ്പിച്ചത്. 1999ൽ രാജീവ് ഗാന്ധിയുടെ സുഹൃത്തായ ഹോട്ടൽ വ്യവസായി ലളിത് സൂരി നാഷണൽ ഹെറാൾഡ് ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ അതു തടഞ്ഞ സോണിയാഗാന്ധി പിന്നീട് മറ്റൊരു കമ്പനി രൂപീകരിച്ച് പത്രത്തിന്റെ ആസ്തികൾ സ്വന്തം പേരിലാക്കിയെന്നാണ് കേസ്. 2008ൽ പ്രസിദ്ധീകരണം നിർത്തിയ അസോസിയേറ്റഡ് ജേർണലിന് 2009ൽ കോൺഗ്രസ് പാർട്ടി 90 കോടി രൂപ പലിശഹരിത വായ്പ കൊടുത്തു.
പാർട്ടിയാവശ്യത്തിന് സമാഹരിക്കുന്ന നികുതിയിളവ് ലഭിക്കുന്ന സംഭാവനയിൽ നിന്നാണ് ഈ തുക നൽകിയതെന്നാണ് കേസിലെ വാദിക്കാരനായ ഡോ. സുബ്രഹ്മണ്യൻസ്വാമി എംപിയുടെ പരാതി. സാം പിട്രോഡ, സുമൻ ദുബെ എന്നീ സോണിയയുടെ കുടുംബ സുഹൃത്തുക്കളെ മുൻനിർത്തി 2010ൽ രൂപീകരിച്ച യങ് ഇന്ത്യ എന്ന കമ്പനിയിൽ ആദ്യം രാഹുൽഗാന്ധിയും പിന്നീട് ഒരു വർഷത്തിന് ശേഷം 2011ൽ സോണിയാഗാന്ധിയും ഡയറക്ടർമാരായി വരുന്നു.
അസോസിയേറ്റഡ് ജേർണലിന്റെ 99 ശതമാനം വരുന്ന ഓഹരികൾ 50 ലക്ഷം രൂപ നൽകി പത്രത്തിന്റെ 90 കോടി കടം ഉൾപ്പെടെയാണ് യങ് ഇന്ത്യ ഏറ്റെടുത്തത്. യങ് ഇന്ത്യയ്ക്കായി കോൺഗ്രസ് പാർട്ടിയുടെ പണം എടുത്ത് ഉപയോഗിച്ചു.
200 കോടിയുടെ ആസ്തിയുള്ള നാഷണൽ ഹെറാൾഡ് പത്രം ഏറ്റെടുത്ത യങ് ഇന്ത്യയുടെ 76 ശമതാനം ഓഹരികളും സോണിയാഗാന്ധിയുടേയും രാഹുൽഗാന്ധിയുടേയും പേരുകളിലാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പത്രത്തിന്റെ കടബാധ്യത 50 കോടിയായി നിജപ്പെടുത്തി ആ തുക കൊൽക്കത്തയിലെ ഒരു കമ്പനിയാണ് നാഷണൽ ഹെറാൾഡിന് നൽകിയത്. ഈ കമ്പനിയും സംശയത്തിന്റെ നിഴലിലാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റാരോപിതമായ കമ്പനിയിൽ നിന്നാണ് കോൺഗ്രസ് പാർട്ടി പത്രത്തിന് 50 കോടി നൽകിയത്.
പത്രത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയതിലും പിന്നീടു നടന്ന ഭൂമിവിൽപ്പനയിലും നടന്ന അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് ഡോ. സുബ്രഹ്മണ്യൻ സ്വാമി കോടതിയെ സമീപിച്ചത്. കേസിൽ മറ്റു രക്ഷാമാർഗ്ഗങ്ങളില്ലെന്ന് വ്യക്തമായതോടെ പത്രങ്ങൾ വീണ്ടും പ്രസിദ്ധീകരണം തുടങ്ങാനും ആസ്തികൾ തിരികെ നൽകാനുമുള്ള തീരുമാനത്തിലേക്ക് കോൺഗ്രസ് ദേശീയ നേതൃത്വം എത്തിപ്പെടുകയായിരുന്നു.
രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന കേസ് ഏതുവിധേനയും ഒഴിവാക്കാനും പുതിയ തീരുമാനത്തോടെ കോൺഗ്രസ് ലക്ഷ്യമിടുന്നു.
മൂന്നു പത്രങ്ങളും പുനഃപ്രസിദ്ധീകരിക്കാൻ ആലോചിക്കുന്നതായി കോൺഗ്രസ് ട്രഷററും മൂന്നു പത്രങ്ങളുടേയും പ്രസിദ്ധീകരണ കമ്പനിയായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ എംഡിയുമായ മോത്തിലാൽ വോറ പറഞ്ഞു. ജനുവരി മാസത്തിലെടുത്ത തീരുമാനമാണിത്. പത്രാധിപരുടെ പേരുകൾ തീരുമാനിച്ചു കഴിഞ്ഞാൻ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും വോറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: