തിരുവനന്തപുരം : കോളിയൂരില്‍ അര്‍ദ്ധരാത്രി തലയ്ക്കടിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തുകയും ഭാര്യയെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സിലെ പ്രതി പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി കളക്കാട് കാശിനാഥപുരം വീട്ടുനമ്പര്‍ 309ല്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയായ കൊലുസു ബിനു എന്ന അനില്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ബിനു കേരളത്തിലും തമിഴ്നാട്ടിലും നിരവധി പിടിച്ചുപറി, മോഷണക്കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ്.
ബിനുവും ഭാര്യയും കൊലചെയ്യപ്പെട്ട മരിയദാസിന്റെ വീടിനുസമീപം വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയത്ത് മരിയദാസിന്റെ വീടുമായി സൗഹൃദം സ്ഥാപിച്ച പ്രതി വീടും ചുറ്റുപാടും സാമ്പത്തികസ്ഥിതിയും മനസ്സിലാക്കി. പിന്നീട് ഇയാള്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റി. മോഷണത്തിനുവേണ്ടി ആരെയും ഉപദ്രവിക്കാന്‍ മടിയില്ലാത്ത ആളാണ് കൊലുസു ബിനു. സ്ത്രീകളെ ഉപദ്രവിക്കുക ഇയാളുടെ സ്ഥിരം ശൈലിയാണ്.
ഇതിനിടെയാണ് കൊലുസു ബിനു കോളിയൂരില്‍ എത്തി കൊടും ക്രൂരത ചെയ്തത്. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിനായി കോളിയൂരിലെത്തിച്ചു. കൊല്ലപ്പെട്ട മരിയദാസിന്റെ ഭാര്യ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
ദക്ഷിണമേഖല എഡിജിപി ഡോ. ബി. സന്ധ്യ, റെയ്ഞ്ച് ഐജി മനോജ് എബ്രഹാം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, ഡിസിപി ശിവവിക്രം എന്നിവരുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലീസ്, സൈബര്‍ സെല്‍ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: