ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ സുരക്ഷാ സേന വെടിവെച്ചു കൊന്നതിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയില് ആരംഭിച്ച അക്രമങ്ങള്‍ നിയന്ത്രണാതീതമായി തുടരുന്നു. അക്രമാസക്തരായ ജനക്കൂട്ടവും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. ഒരു പോലീസുകാരനെ ജനക്കൂട്ടം കൊലപ്പെടുത്തി. മൂന്നു പോലീസ് ഉദ്യോഗസ്ഥരെ കാണാതായി.
നൂറോളം പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.
പുല്‍വാമ, അനന്ത്നാഗ് മേഖലകളിലെ കശ്മീരി പണ്ഡിറ്റുകളുടെ വീടുകളും സ്ഥാപനങ്ങളും ജനക്കൂട്ടം അക്രമിക്കുന്നത്് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥയാത്ര തുടര്‍ച്ചയായ രണ്ടാം ദിവസവും നിര്‍ത്തിവെച്ചിരിക്കുകയാണ്. പിഡിപി എംഎല്‍എയുടെ വീടും ബിജെപി ഓഫീസുകളും വിഘടനവാദികള്‍ തകര്‍ത്തു. മൂന്നു പോലീസ് സ്റ്റേഷനുകളും താഴ്വരയില് കത്തിച്ചു.
പോലീസിനും സൈന്യത്തിനും നേരേ പ്രതിഷേധക്കാര്‍ രൂക്ഷമായ കല്ലേറാണ് നടത്തുന്നത്. പോലീസിന്റെ ചെറുത്തുനില്‍പ്പില്‍ ഇരുനൂറോളം പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. വിഘടനവാദികള്‍ക്ക് വലിയ സ്വാധീനമുള്ള മേ്ഖലകളില് മുസ്ലിംകളുടേതല്ലാത്ത എല്ലാം അക്രമിച്ചു തകര്‍ത്തിട്ടുണ്ട്. അനന്ത്നാഗ് ജില്ലയിലെ സംഗം എന്ന സ്ഥലത്താണ് പോലീസുകാരന് കൊല്ലപ്പെട്ടത്. മൊബൈല്‍ ബങ്കറിന്റെ ഡ്രൈവറായ ഫിറോസ് അഹമ്മദ് ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.
അക്രമികള്‍ ബങ്കര്‍ തള്ളി ഝലം നദിയില്‍ മുക്കുകയായിരുന്നു. ഇതിനുള്ളിലായിരുന്ന പോലീസുകാരനെ രക്ഷപ്പെടാന്‍ അക്രമികള്‍ അനുവദിച്ചില്ല. ഫിറോസിന്റെ മൃതദേഹം നദയില് നിന്നും എടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പോലീസിന്റെയും പ്രതിഷേധക്കാരുടേയും ഇടയില്‍ പെട്ട ഇര്ഫാന് അഹമ്മദ് മാലിക്ക് എന്ന പതിനെട്ടുകാരന് പ്രതിഷേധക്കാരുടെ കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹന്ജിപുരയില് ദംഹലില് അക്രമികള്‍ പോലീസ് സ്റ്റേഷന് തകര്‍ത്തു. ഇവിടെ നിന്നും മൂന്നു പോലീസുകാരെ കാണാതായിട്ടുണ്ട്. പുല്‍വാമയിലെ ട്രാല്‍ മേഖലയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഇരുകാലുകളും ഭീകരര്‍ വെടിവെച്ചു തകര്‍ത്തു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വിലയിരുത്തി. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഹബൂബ മുഫ്തിയുമായി ഫോണില്‍ സംസാരിച്ച രാജ്നാഥ്സിങ് എല്ലാ സഹായങ്ങളും സംസ്ഥാന ഭരണകൂടത്തിന് വാഗ്ദാനം ചെയ്തു. തന്റെ 65-ാം ജന്മദിനാഘോഷങ്ങള് ഉപേക്ഷിച്ച കേന്ദ്രആഭ്യന്തരമന്ത്രി ദല്‍ഹിയില്‍ പ്രത്യേക സുരക്ഷാ യോഗവും വിളിച്ചു ചേര്‍ത്തു. 1200 അര്ദ്ധസൈനികരെക്കൂടി കശ്മീരിലേക്ക് അയച്ചിട്ടുണ്ട്.
രണ്ടു പതിറ്റാണ്ടുകള്ക്കധികമായി കശ്മീരിലെ ജനങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങള്‍ അനുഭവിക്കുകയാണെന്നും സമാധാനം അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രസ്താവിച്ചു. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ആയുധമായി യുവാക്കള്‍ മാറരുതെന്നും മുഖ്യമന്ത്രി ്അഭ്യര്‍ത്ഥിച്ചു. വിഘടനവാദി നേതാക്കളായ സയിദ് അലിഷാ ഗിലാനി, മിര്‍വൈസ് ഉമര്‍ ഫറൂഖ്, യാസിന് മാലിക് എന്നിവരെ വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: