തിരുവനന്തപുരം : കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് കാണാതായ 19 പേരില്‍ അഞ്ചുപേര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഉടുസുന്തലയിലെ അബ്ദുള്‍ റാഷിദ്, ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, തൃക്കരിപ്പൂര്‍ ടൗണ്‍ സ്വദേശി മര്വാന്, കാസര്‍കോട് പടന്നയിലെ ഡോ. ഇജാസ്, ഭാര്യ ജസീല എന്നിവര്‍ ഐഎസ്സുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ഇവരുടെ ഇ മെയില്‍, ഫേസ് ബുക്ക്, വാട്സ് ആപ്പ് സന്ദേശങ്ങളില്‍ നിന്ന് ഇതു സംബന്ധിക്കുന്ന സൂചനകള്‍ ലഭിച്ചു. ഇതില്‍ അബ്ദുള്‍ റാഷിദാണ് സംഘത്തെ ഏകോപിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
സംസ്ഥാനത്തെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള മതപരിവര്ത്തനകേന്ദ്രങ്ങളുമായും ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ അഞ്ചുപേരും സിറിയയിലേക്ക് കടന്നുവെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അന്വേഷണം സംസ്ഥാന പോലീസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയേക്കും.
എഞ്ചിനീയറിങ് ബിരുദധാരിയായ അബ്ദുള്‍ റാഷിദ് ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കാണാതായ നിമിഷയെ മതം മാറ്റിയത് ആറ്റിങ്ങല്‍ സ്വദേശിയായ അനീസ് റഹ്മാനായിരുന്നു. അനീസ് റഹ്മാനുമായി അടുപ്പത്തിലായ നിമിഷയെ 2013ല്‍ തിരുവനന്തപുരത്തെ ഊറ്റുകുഴിയിലുള്ള സലഫി സെന്ററില്‍ വച്ചാണ് മതം മാറ്റിയത്.
മതം മാറ്റിയശേഷം അനീസ് റഹ്മാനാണ് മതം മാറിയ പാലക്കാട് യാക്കര സ്വദേശി ബെക്സണ്‍ എന്ന ഈസയെ പരിചയപ്പെടുത്തുന്നത്. അബ്ദുള്‍ റാഷിദും ഈസയുടെ അനിയന് മതം മാറ്റപ്പെട്ട യഹിയയുമായിട്ടായിരുന്നു ബന്ധം. ഇതുവഴിയാണ് ഇവര്‍ പരസ്പം ബന്ധപ്പെടുന്നത്. മതം മാറ്റപ്പെട്ട ഇവര്‍ സാക്കിര്‍ നായിക്കിന്റെ തീവ്രമതബോധന പ്രഭാഷണങ്ങള്‍ പിന്തുടര്ന്നിരുന്നു. കൂടുതല്‍ മത പഠനത്തിനായി ഇവര്‍ ശ്രീലങ്കയിലേക്ക് കടക്കുകയായിരുന്നു.
മതം മാറിയെത്തിയ സ്ത്രീകളെ ആദ്യഘട്ടത്തില്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യില്ല. ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു മതം മാറ്റപ്പെട്ട ദമ്പതികള്‍ക്ക് ഫണ്ടും ലഭിക്കും. കുഞ്ഞുങ്ങള്‍ ഉണ്ടായശേഷം ക്രമേണ ഇവരെ സംഘടനയിലേക്ക് ബന്ധപ്പെടുത്തുകയാണ് രീതി.
ആദ്യഘട്ടത്തില്‍ വ്യാപകമായി മതം മാറ്റുകയും ക്രമേണ തീവ്രസ്വഭാവമുള്ള വിവിധ സംഘടനകളിലേക്ക് നിയോഗിക്കപ്പെടുകയുമാണ് പതിവ്. തിരുവനന്തപുരത്തെ മിലിട്ടറി ഇന്റലിജന്റ്സിലെ ഉദ്യോഗസ്ഥന്റെ മകളെ മലപ്പുറത്ത് എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ് പഠിക്കവെ കാണാതായിരുന്നു. അന്വേഷിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടെത്തിയത് മഞ്ചേരിയില്‍ എത്തി മതം മാറിയ മകളെയാണ്.
ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തപ്പോള്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയത് എന്‍ഡിഎഫിന്റെ മതപരിവര്‍ത്തന കേന്ദ്രമായ സത്യസരണി ട്രസ്റ്റായിരുന്നു. 42 ലധികം അന്യമതസ്ഥരായ പെണ്‍കുട്ടികളെയാണ് ട്രസ്റ്റ് ഇത്തരത്തില്‍ കോടതിയില്‍ ഹാജരാക്കിയത്. മത പരിവര്‍ത്തനവും തീവ്രമതബോധനവും തീവ്രവാദസംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്റും പരസ്പരം ബന്ധപ്പെട്ടുപ്രവര്ത്തിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: