കോഴിക്കോട്: ബംഗ്ലാദേശും നിരോധിച്ച വിവാദ മുസ്ലിം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലിം ലീഗ്. ഇസ്ലാമിക ദര്‍ശനത്തിന്റെ സമാധാന സന്ദേശ പ്രചാരകനാണ് ഡോ. സക്കീര്‍ നായിക്കെന്നും അദ്ദേഹത്തെ അകാരണമായി മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വേട്ടയാടുകയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സ്വതന്ത്രമായ ആശയാവിഷ്കാരത്തിനും ആശയവിനിമയത്തിനുമെതിരെയുള്ള നടപടിയാണിത്. സക്കീര്‍ നായിക്കിനെതിരെ അന്വേഷണത്തിനുത്തരവിടുന്നതും പ്രതിയാക്കുന്നതും അംഗീകരിക്കാനാവില്ല. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് സക്കീര്‍ നായിക്കിനുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സക്കീര്‍ നായിക്കിനെ തീവ്രവാദി മുദ്രകുത്തി വേട്ടയാടുകയാണെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
സ്വതന്ത്രമായ മതപ്രചാരണങ്ങളെ കൂടി അസാധ്യമാക്കാനുള്ള ബിജെപി ഗവണ്മെന്റിന്റെ നീക്കങ്ങളെ എല്ലാവരും എതിര്‍ക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഭാരതത്തില്‍ ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ ബിജെപി ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങള്‍ അത്യധികം പ്രതിഷേധാര്‍ഹവും രാജ്യത്തിന്റെ മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന നടപടിയുമാണെന്ന് യോഗം അംഗീകരിച്ച മറ്റൊരു പ്രമേയത്തില്‍ പറയുന്നു.
ബിജെപി ഗവണ്മെന്റ് അധികാരത്തില്‍ വന്നത് മുതല്‍ തുടര്‍ച്ചയായി കാണിക്കുന്ന അസഹിഷ്ണുതയുടെ ഒരാവര്‍ത്തനം കൂടിയാണിത്. ശരീ അത്ത് നിയമങ്ങള്‍ മനുഷ്യ നിര്‍മിതമല്ല. അവ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് ഭേദഗതി ചെയ്യുവാന്‍ ആര്‍ക്കും അവകാശമില്ല. വിവാഹം, സ്വത്തവകാശം, പിന്തുടര്ച്ചാവകാശം എന്നീ കാര്യങ്ങളില്‍ മുസ്ലിം വ്യക്തിനിയമം എത്രയോ നൂറ്റാണ്ടുകളായി ഈ നാട്ടില്‍ നിലനില്‍ക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് ദേശീയ നിര്‍വ്വാഹക സമിതി 21 ന് ദല്‍ഹിയില്‍ ചേര്‍ന്ന് ഇക്കാര്യത്തില്‍ ശക്തമായ സമീപനങ്ങള്‍ കൈക്കൊള്ളുമെന്ന് പ്രമേയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: