കൊച്ചി: ‘തൈവെക്കാം, തണലേകാം, താപമകറ്റാം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ സന്ദേശം. പതാകദിനവും ശാഭായാത്രകളും നടക്കുന്ന കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. സ്വാമി വിവേകാനന്ദന്റെ ശിഷ്യയും സനാതനധര്‍മ്മ പ്രചാരകയുമായിരുന്ന ഭഗിനി നിവേദിതയുടെ പേരില്‍ ബാലഗോകുലം 500 പുതിയ ഗോകുലങ്ങള്‍ ആരംഭിക്കാനും സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
ഭഗിനി നിവേദിതയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണിത്. കേരളത്തിലെ അമ്പത് ശതമാനം ഗ്രാമങ്ങളില്‍ രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
എറണാകുളം ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടന്ന വാര്‍ഷിക സമ്മേളനം പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഭൂമിയെയും പ്രകൃതിയെയും സമൂഹത്തെയും അറിഞ്ഞാണ് കുട്ടികള്‍ വളരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികള്‍ക്ക് ഈ തിരിച്ചറിവ് നല്‍കുന്നില്ല.
വിദ്യാലയങ്ങള്‍ ശൂന്യമാണ്. അവിടെ വിദ്യയില്ല. ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നതെന്ന് നാം ചിന്തിക്കണം. വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയാണ്. എന്നാല്‍ എന്താണ് ജീവിതമെന്നത് എവിടെയും പഠിപ്പിക്കുന്നില്ല. കുട്ടികള്‍ക്ക് വ്യക്തിത്വം നല്‍കുക എന്നത് വിദ്യാഭ്യാസത്തിന്റെയും മുതിര്‍ന്ന തലമുറയുടെയും കടമയാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങളും ചിന്തയും നടക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിലെത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖിലഭാരതീയ ധര്‍മ്മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് കെ. പത്മനാഭന് നായര്‍ അധ്യക്ഷത വഹിച്ചു. മാര്‍ഗ്ഗദര്‍ശി എം.എ. കൃഷ്ണന് സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.പി. ബാബുരാജ് സമ്മാനവിതരണം നടത്തി. സംസ്ഥാന പൊതുകാര്യദര്‍ശി ആര്.പ്രസന്നകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആസ്ട്രേലിയയിലെ മൊണാഷ് യുണിവേഴ്സിറ്റിയില്‍ ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട ഗോപീകൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. ടി.എന്‍. സുരേഷ് സ്വാഗതവും എം.വിപിന്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തില്‍ ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: