കുമളി: തേക്കടി പെരിയാര്‍ കടുവാസങ്കേതത്തിലെ അഴുക്കുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് ലോവര്‍ ക്യാമ്പ് സ്വദേശി രാജ (28)യുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ മീൻ പിടിക്കാൻ വന്നവരാണ് സ്പൈസ് വില്ലേജിനു സമീപമുള്ള കനാലിൽ രാജാ മരിച്ചു കിടക്കുന്നത് കണ്ടത്.
ആളുകൾ കൂട്ടത്തോടെ എത്തി മീൻ പിടിക്കുക ഇവിടെ പതിവാണ്. മുശിയെ പിടിക്കാൻ രാജാ സാധാരണ വരാറുണ്ടെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക വിഭ്രാന്തിയും ചുഴലി രോഗവും ഉണ്ടായിരുന്നതായും അറിയുന്നു. മറ്റു മീനുകൾക്ക് ഭീഷണിയായ ആഫ്രിക്കൻ മുശിയെ പിടിക്കുന്നതിൽ തേക്കടിയിലുള്ളവർക്ക് പരിഭവമില്ലായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇയാൾ വലയുമായി എത്തിയത്. ഇയാളുടെ മൃതദേഹം കണ്ടെത്തിയതിനു സമീപം കനാലിൽ തന്നെ വലയും ഉണ്ടായിരുന്നു. വലയിൽ മീനുകളും കുടുങ്ങിക്കിടന്നിരുന്നു. വീരസ്വാമിയാണ് രാജായുടെ പിതാവ്. ഭാര്യ: ചിത്ര.
കുമളി പൊലീസ് സംഭവസ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: