കൊച്ചി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ 41 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികള്‍ കേരളം വിട്ടു പോകരുതെന്നും പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം ഫയല്‍ ചെയ്യണമെന്ന നിര്‍ദേശത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
കേസില്‍ രണ്ടു പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ക്കാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ക്ഷേത്ര ഭാരവാഹികളുടെ അറിവോടെയും സമ്മതത്തോടെയുമാണ് അപകടം ഉണ്ടായതെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. അതിനാല്‍ നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഏപ്രില്‍ പത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായത്. അപകടത്തില്‍ 110 പേര് കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: