ശത്രുഘ്നൻ നല്ല കൈത്തഴക്കമുള്ള ക്ഷുരകന്മാരെ വരുത്തി. ആദ്യം രാമനും പിന്നെ ഭരതനും ലക്ഷ്മണശത്രുഘ്നന്മാരും ജടമുറിച്ച് ക്ഷൗരം ചെയ്തു. പിന്നെ രാമനും സഹോദരന്മാരും സുഗ്രീവനും മംഗളസ്നാനം ചെയ്തു. വിലയേറിയ വസ്ത്രങ്ങളും പലതരം മാലകളും കുറിക്കൂട്ടുകളുമണിഞ്ഞ് ഐശ്വര്യം കൊണ്ടു ജ്വലിച്ചു. സീതയെ സ്ത്രീജനങ്ങൾ അണിയിച്ചൊരുക്കി.
കൗസല്യാദേവി വാനരപത്നിമാരെ ആഭരണാദികൾകൊണ്ട് അലങ്കരിച്ചു. സ്നാനം ചെയ്ത് ദിവ്യകുണ്ഡലങ്ങളും വസ്ത്രങ്ങളുമണിഞ്ഞ് സുഗ്രീവനും ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്നന്റെ ആജ്ഞാനുസരണം ഹനുമാനും ശോഭിച്ചു. അഭിഷേകത്തിനുവേണ്ടതെല്ലാം ഒരുക്കാൻ പുരോഹിതന്മാരോടു പറഞ്ഞു. ശത്രുഘ്നന്റെ ആജ്ഞാനുസരണം സുമന്ത്രർ സർവാംഗമനോഹരമായ പല കുതിരകളെപ്പൂട്ടിയ രഥം തയ്യാറാക്കി നിറുത്തി. ഇന്ദ്രനെപ്പോലെ തിളങ്ങുന്ന രാമൻ രഥത്തിൽ കയറിയിരുന്നപ്പോൾ ഭരതൻ കടിഞ്ഞാൺ പിടിച്ചു. ശത്രുഘ്നൻ വെൺകൊറ്റക്കുട പിടിച്ചു.
ലക്ഷ്മണൻ ആലവട്ടം വീശി. രണ്ടുഭാഗത്തുനിന്നു സുഗ്രീവനും വിഭീഷണനും വെഞ്ചാമരം വീശികൊണ്ടിരുന്നു. ഈ ഘട്ടത്തിൽ ഭഗവാൻ രാമനെ സ്തുതിച്ചുകൊണ്ട് ദേവന്മാരുടെയും സിദ്ധസംഘങ്ങളുടെയും ഋഷികളുടെയും മധുരമായ ശബ്ദം മുഴങ്ങി. വാനരന്മാർ മനുഷ്യരൂപമെടുത്ത് സർവ്വാഭരണഭൂഷിതരായി പതിനായിരം ആനകളുടെ പുറത്ത് അനുഗമിച്ചു. ശംഖം, പെരുമ്പറ, ദുന്ദുഭി തുടങ്ങിയ വാദ്യമേളങ്ങളോടെ അയോദ്ധ്യയിലേക്കു നീങ്ങിയപ്പോൾ ഭഗവാനെ കാണാൻ ഇരുവശങ്ങളിലെയും മണിമാളികകളിൽ ജനം തടിച്ചുകൂടി.
മന്ത്രിമാരും ബ്രാഹ്മണരും പ്രജകളും ചെണ്ട ഏലത്താളം മുതലായ വാദ്യങ്ങളോടെ അകമ്പടി സേവിച്ചു. രഥത്തിനു മുന്നിൽ മംഗളസൂചകമായി അക്ഷമത, പശുക്കൾ, കന്യകമാർ, പലഹാരങ്ങളുമായി ഭൃത്യജനങ്ങളും യാത്രചെയ്തു. പുരവാസികൾ കൗതുകത്തോടെ രഘുനാഥന്റെ ആഗമനം കണ്ടു.
കരിങ്കൂവളപ്പൂപോലെ ശ്യാമനിറമുള്ളവനും വിലയേറിയ രത്നകിരീടവും ആഭരണങ്ങളും അണിഞ്ഞവനും കമലനയനനും വിവിധ രത്നങ്ങളണിഞ്ഞവനും സ്വർണപട്ടുനൂൽ ചേർത്ത പീതാംബരം ധരിച്ചവനും വിശാലവക്ഷസുള്ളവനും വിലയേറിയ മുത്തുമാല ധരിച്ചവനും സുഗ്രീവാദി വാനരന്മാർ സേവിക്കപ്പെടുന്നവനുമായ രാമചന്ദ്രനെ കാണാൻ ഗൃഹജോലികൾ വെടിഞ്ഞ് സ്ത്രീപരുഷന്മാർ തിങ്ങിക്കൂടി. ഘോഷയാത്ര ദശരഥന്റെ കൊട്ടാരത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: