ജനാധിപത്യ സംവിധാനത്തില്‍, ഒരു സര്‍ക്കാരിനെ വിലയിരുത്തുന്നതും അതിന്റെ പ്രവര്‍ത്തനങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ, വിമര്‍ശിക്കുന്നത് ആയാസരഹിതമായ ഇടപാടാണ്. ഉദാഹരണത്തിന്, കാലവര്‍ഷം താമസിക്കുന്നതും, വരള്‍ച്ച തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്നതും കേന്ദ്രസര്‍ക്കാരിന്റെ കഴിവുകേടാണെന്ന് വരുത്തിത്തീര്‍ക്കുവാന്‍ കോണ്‍ഗ്രസ്സ്,സിപിഎം തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ക്ക് കഴിയും. അതിന് പ്രത്യേകിച്ച് വൈഭവം ഒന്നും വേണ്ട. പത്തുവര്‍ഷത്തെ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ അഴിമതിയുടെ വ്യാപ്തികണ്ട് കടുത്ത നിരീശ്വരവാദിയായിരുന്ന അറക്കപ്പറമ്പില്‍ കുര്യന് ആന്റണി വരെ ഈശ്വരവിശ്വാസിയായി മാറിയത് പൊതുജനം മറന്നു. (ആന്റണി തന്നെയാണ് ഈ വിവരം പാര്‍ലമെന്റില്‍ പറഞ്ഞത്)
2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റ അന്നുമുതല്‍ മാധ്യമങ്ങളും വിദേശകാര്യ വിദഗ്ദ്ധരും സാമ്പത്തിക ശാസ്ത്രജ്ഞരും (സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഉണ്ടെന്ന് കൂടെക്കൂടെ അവകാശപ്പെടുന്ന കോളമിസ്റ്റുകളും) ജന്‍പഥ് 10-ാം നമ്പര്‍ വീട്ടിലെ തൊഴിലാളി സഖാക്കളും ആശ്രിതരും ഒക്കെച്ചേര്‍ന്ന് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മണിക്കൂര്‍ കണക്കിലാണ് വിശകലനം ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്രയും വിമര്‍ശനത്തിനും വിശകലനത്തിനും വിധേയമായ സര്‍ക്കാര്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. തീര്‍ച്ച!
ഭാരതത്തെപ്പോലെ വൈവിധ്യവും വിശാലവുമായ ഒരു രാജ്യം ഭരിക്കുക എന്നത് സാധാരണ ബുദ്ധിശക്തിയുള്ളവര്‍ക്ക് കഴിയുന്ന കാര്യമല്ല. ഇതുപറയുന്നത്, മുന്‍ ഭരണകര്‍ത്താക്കളൊക്കെ അസാമാന്യ ബുദ്ധിശക്തിയുള്ളവരാണെന്ന ധാരണയിലാണ് എന്ന് തെറ്റിദ്ധരിക്കരുത്. സ്വതന്ത്ര ഭാരതം 67 വര്‍ഷം പിന്നിട്ടുകഴിഞ്ഞപ്പോഴാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. സ്വതന്ത്രഭാരതത്തിന്റെ ഭരണം 55 വര്‍ഷം കയ്യാളിയത് കോണ്‍ഗ്രസ് എന്ന കക്ഷി. അതില്‍ 38 വര്‍ഷവും ഒരു കുടുംബം തന്നെയാണ് ഭരണം തങ്ങളുടെ ജന്മാവകാശമാണ് എന്ന അവകാശവാദത്തോടെ ഈ രാജ്യം ഭരിച്ചത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ 67-ാം വര്‍ഷത്തില്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്ത നരേന്ദ്രമോദിയാണ് രാജ്യത്തെ ജനങ്ങളെ ബാങ്കിങ് ശൃംഖലയുടെ ഭാഗമാക്കുന്നത്. ‘പ്രധാനമന്ത്രി ജന്‍ധന്‍ യോജന’ എന്ന പദ്ധതിയിലൂടെ ദരിദ്രനാരായണന്മാര്ക്ക് രാഷ്ട്രീയമേലാളന്മാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ദല്ലാളുകളുടെയും ഇടപെടലുകളും കയ്യിട്ടുവാരലുമില്ലാതെ തന്നെ സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍ നേരിട്ടു ലഭിച്ചുതുടങ്ങി. 67 വര്‍ഷം പിന്നിടുന്ന ഈ രാജ്യത്തിലെ പൗരന്മാര്ക്ക് ശൗചാലയം ഇല്ല എന്നു മനസ്സിലാക്കി നടപടിയെടുക്കാന്‍ ഒരു പ്രധാനമന്ത്രിയുടെ ഇടപെടല്‍ തന്നെ വേണ്ടിവന്നു.
ഇതില്‍നിന്നും മനസ്സിലാകുന്നതെന്താണ്? 38 വര്‍ഷം ഭാരതം ഭരിച്ച നെഹ്റു-ഗാന്ധി കുടുംബാംഗങ്ങളോ 17 വര്‍ഷം ഭരിച്ച മറ്റു കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരോ ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടേയില്ല എന്നല്ലേ? പ്രധാനമന്ത്രിയുടെ ചുമതല ശൗചാലയം നിര്‍മിക്കലല്ല എന്ന് ആക്ഷേപിക്കുന്ന കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖാക്കള്‍ സൗകര്യപൂര്‍വം മറന്നുകളയുന്ന ഒരു സത്യമുണ്ട്. ശൗചാലയം നിര്‍മിക്കാന്‍ ബാധ്യതയുള്ളവര്‍ അത് ചെയ്യാത്തതു കാരണമാണ് പ്രധാനമന്ത്രിക്കു തന്നെ പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ടിവന്നത്. പരസ്യമായി പൊതുസ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് ലോകത്തില്‍ ഭാരതത്തില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണെന്ന് ലോകം മുഴുവനും അറിയാം.
”നമുക്ക് ഇതൊക്കെ മതി” എന്ന തോന്നല്‍ ഭാരതീയരില്‍ സൃഷ്ടിച്ചതുതന്നെ കോണ്‍ഗ്രസ് എന്ന രാഷട്രീയകക്ഷിയും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന കമ്മ്യൂണിസ്റ്റുകാരുമാണ്.
1998 ല്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്ത അടല്‍ ബിഹാരി വാജ്പേയിയാണ് കശ്മിരിനെ കന്യാകുമാരിയുമായും സൂറ്ററിനെ സില്ച്ചാറുമായും ബന്ധിക്കുന്ന ദേശീയ ഇടനാഴി (നാഷണല്‍ കോറിഡോര്‍)യുടെ അവശ്യകത ആദ്യമായി സൂചിപ്പിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന 1998-2004 കാലത്താണ് രാജ്യത്തെ നാലു മേഖലകളെയും കൂട്ടിയോജിപ്പിക്കുന്ന വിശാലമായ നാലുവരിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്.
വളരെ ശ്ലാഘനീയമായ നടപടിയായിരുന്നു അത്. കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇത്തരം പുരോഗമനം ദഹിക്കില്ല. കാരണമുണ്ട്. വിശാലമായ നിരത്തുകളും അനുബന്ധ വികസനവും വന്നാല്‍ ജനങ്ങള്‍ക്കു വിവരംവെക്കും. ജനങ്ങള്‍ക്കു വിവരം വെച്ചാല്‍, നാഴികക്കു നാല്‍പ്പതുവട്ടം മുടികറുപ്പിക്കാന്‍ ഡൈ പുരട്ടുന്ന വി.എം.സുധീരന്റെയും താന്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമാണെന്ന് ഒരേ സമയത്ത് അവകാശപ്പെടുന്ന രമേശ് ചെന്നിത്തലയുടെയും തനിനിറം ജനങ്ങള്‍ മനസ്സിലാക്കും.
(ഒരു കാര്യം പ്രത്യേകം പറയണം. എ.കെ.ആന്റണിയോ ഉമ്മന്‍ചാണ്ടിയോ, എം.എം.ഹസ്സനോ ഇങ്ങനെ പ്രഖ്യാപിക്കാന്‍ ഒരിക്കലും കൂട്ടാക്കില്ല. ഒരേസമയത്ത് ഹിന്ദുവും ഇസ്ലാമും ക്രൈസ്തവനും ആകാന്‍ രമേശനു മാത്രമേ സാധിക്കൂ). ജനങ്ങള്‍ പ്രബുദ്ധരാകുമ്പോഴാണല്ലോ, ചെവി മുതല്‍ ചെവി വരെ നീളുന്ന ചിരിയുമായി മാത്രം തങ്ങളെ സമീപിക്കുന്ന രാഷ്ട്രീയ അവതാരങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം അവര്‍ മനസ്സിലാക്കുക. ഏകദേശം 60 ശതമാനം ജനങ്ങളെ വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവരായി നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ്. പണ്ടത്തെ രാജഭരണം, കുടുംബഭരണം എന്നിവ നിലനിന്നതുതന്നെ, നിരക്ഷരരായ പ്രജകളുടെ പിന്തുണ ഒന്നുകൊണ്ടാണല്ലോ.
പറഞ്ഞുവന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞവര്‍ഷത്തെയും അതിനു മുമ്പിലത്തെ വര്‍ഷത്തെയും പ്രവര്ത്തനങ്ങളെക്കുറിച്ചാണല്ലോ. ഒരൊറ്റ രാത്രികൊണ്ടോ, രണ്ടോ മൂന്നോ വര്‍ഷംകൊണ്ടോ പരിവര്‍ത്തനം സൃഷ്ടിക്കാവുന്ന സാഹചര്യമല്ല ഭാരതത്തിലേത്. ആസൂത്രണ കമ്മീഷന് എന്ന വെള്ളാനയെയും പഞ്ചവത്സര പദ്ധതി എന്ന കലാപരിപാടിയേയും മടക്കികെട്ടിയതാണ് പ്രധാനനേട്ടമായി കാണേണ്ടത്. കാരണമുണ്ട്. ഏതാനും രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കും നട്ടെല്ലില്ലാത്ത ഉദ്യോഗസ്ഥന്മാര്ക്കും വളര്‍ന്നു പന്തലിക്കാനുള്ള സ്ഥാപനമായിരുന്നു ആസൂത്രണ കമ്മീഷന്.
കേന്ദ്ര ആസൂത്രണ കമ്മീഷന് അംഗം എന്നുപറഞ്ഞാല്‍ എന്തോ വലിയ ഉരുപ്പടിയാണെന്നാണ് നമ്മുടെ മാധ്യമസിംഹങ്ങള്‍ വിലയിരുത്തിവന്നത്. ആസൂത്രണ കമ്മീഷനെ അനുകരിച്ച് സംസ്ഥാനങ്ങളില്‍ ആസൂത്രണ ബോര്‍ഡുകളും നിലവില്‍ വന്നു. ആസൂത്രണ ബോര്‍ഡ് അധ്യക്ഷന്‍ മുഖ്യമന്ത്രി, ഉപാധ്യക്ഷന്‍ ഭരിക്കുന്ന കക്ഷിയുടെ ആശ്രിതന്മാരില്‍ ഒരാള്‍! യുഡിഎഫ് ഭരിക്കുമ്പോള്‍, ആസൂത്രണബോര്‍ഡിലെ സ്ഥിര അംഗമാണ് സി.പി.ജോണ്‍! എം.വി.രാഘവന്റെ മുന്‍ ആശ്രിതന്! വി.കെ.എന്‍.കഥകളിലെ കൊച്ചി മഹാരാജാവിന്റെ സ്വഭാവ വിശേഷങ്ങളാണ് ഈ സ്ഥിരം യുഡിഎഫ് അംഗത്തിന്.
തെരഞ്ഞെടുപ്പില്‍ ഒരുകാലത്തും ജയിക്കില്ല എന്ന് ഉറപ്പുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങളാണ് ആസൂത്രണ കമ്മീഷനും ആസൂത്രണ ബോര്‍ഡുകളും. ആസൂത്രണ കമ്മീഷന് പോയിക്കിട്ടി. ഉപകാരം. കോണ്‍ഗ്രസുകാര്‍ക്കാണ് ഏറ്റവും ദുഃഖവും അമര്‍ഷവും. കാരണമുണ്ട്. അവര്‍ക്ക് പ്രസംഗിക്കാന്‍ വേറെ വിഷയം കണ്ടുപിടിക്കണം. ”എട്ടാം പദ്ധതിയുടെ മൂന്നാംവര്ഷമായിക്കോട്ടെ. ഈ നാട്ടില്‍ തേനും പാലും ഒഴുകും. നിരത്തിലൂടെ നിങ്ങള്‍ക്ക് മുണ്ടുംപൊക്കിപ്പിടിച്ചല്ലാതെ നടക്കാന്‍ സാധിക്കുകയില്ല. നാടാകെ അരിയുടെയും ഗോതമ്പിന്റെയും കുന്നുകളായിരിക്കും…” ഇതായിരുന്നു ശൈലി. പദ്ധതികള്‍ 13 എണ്ണമെങ്കിലും കഴിഞ്ഞു. തേനും പാലും ഒഴുക്കാന്‍ നിരത്തുകളേ ഇല്ലായിരുന്നു. അഴിമതി, കെടുകാര്യസ്ഥത, തട്ടിപ്പ് ഈ വക കലാപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ മാതൃകാ പുരുഷന്മാരും വനിതകളും!
ഇതൊക്കെയാണ് മോദിയുടെ വിജയരഹസ്യം. എല്ലാ തുറമുഖങ്ങളെയും കൂട്ടിയോജിപ്പിക്കുന്ന സുവര്‍ണ ചതുഷ്കോണ നിരത്തുകളും റെയില്‍ ഗതാഗതവും, ഇതുവരെ ആരും ശ്രദ്ധിക്കാതിരുന്ന തീരദേശ സാമ്പത്തിക മേഖല, തീര പ്രദേശങ്ങളിലൂടെ നീളുന്ന വ്യവസായ ഇടനാഴി. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മുന്‍തൂക്കം ലഭിച്ചത്. വ്യവസായ ഇടനാഴി, തീരദേശ സാമ്പത്തിക മേഖല, സാഗരമാല (തുറമുഖങ്ങളെ കര, ജലം, വ്യോമ ഗതാഗതം, റെയില്‍ മുതലായ സര്‍വീസുകളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി) ഇവയെല്ലാം വരുംവര്‍ഷങ്ങളില്‍ ഭാരതത്തിന് വന്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഉതകുന്ന ഘടകമാണ്.
ഇതെല്ലാം നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടായ പ്രയത്നമാണ് വേണ്ടത്. ഇങ്ങനെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മോദി സര്‍ക്കാരാണെന്ന് എല്ലാവര്ക്കും സമ്മതിക്കേണ്ടിവരും.
നരേന്ദ്രമോദി സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങളിലൊന്ന്, റെയില്‍വേയുടെ ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചാണ്. ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂണിയന് ജനറല്‍ സെക്രട്ടറി സഖാവ് കണ്ണയ്യയാണ് പ്രധാന വിമര്ശകന്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ശരീരം അനങ്ങി അധ്വാനിച്ചിട്ടില്ലാത്ത ഈ തൊഴിലാളി യൂണിയന് നേതാവ് സഞ്ചരിക്കുക ലോകത്തിലെ ഏറ്റവും വിലയേറിയ കാറുകളില്‍ മാത്രം.
അദ്ദേഹത്തിന്റെ സംരക്ഷണത്തിന്, അദ്ദേഹം തന്നെ ചെല്ലും ചെലവും നല്കി പരിപാലിക്കുന്ന പ്രത്യേക സുരക്ഷാ സൈന്യമുണ്ട്. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത സഹപ്രവര്‍ത്തകരെ അപ്രത്യക്ഷരാക്കാന് തന്നെ കണ്ണയ്യ സഖാവിനും കിങ്കരന്മാര്ക്കും പ്രത്യേക വൈഭവമുണ്ട്. സംശയമുള്ളവര്‍, ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂണിയന്റെ മുന്‍ കാര്യദര്‍ശി നമശിവായത്തിന്റെ കുടുംബാംഗങ്ങളോട് ചോദിക്കുക. അവര്‍ വിശദവിവരങ്ങള്‍ നല്‍കും. കണ്ണയ്യയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. അദ്ദേഹം കുട്ടിക്കാലത്ത് ഒരു വിദ്യാലയത്തിനു സമീപത്തുപോലും പോയിട്ടില്ല.
ജനിച്ചതുതന്നെ ഡോക്ടറേറ്റുമായാണത്രേ! ഏതായാലും റെയില്‍വേ ആധുനികവല്ക്കരിക്കാനുള്ള വകുപ്പു മന്ത്രിയുടെ ശ്രമം പാഴാണെന്ന് കണ്ണയ്യ പറയുന്നു. മന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ ഒരു വിവരവും ഇല്ലെന്നു സമര്‍ത്ഥിക്കുന്ന കണ്ണയ്യയുടെ അഭിപ്രായത്തില്‍, ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരേ ഒരാള്‍ക്കു മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യത്തെ അക്ഷരം ‘ക’ എന്നും അവസാനത്തെ അക്ഷരം ‘യ്യ’ എന്നുമാണുപോലും!! കണ്ണയ്യ ഇടക്കിടെ സമരപ്രഖ്യാപനങ്ങള്‍ നടത്തും. ”അടുത്ത മാസം 11 മുതല്‍ രാജ്യത്തെ റെയില്‍വേ സര്‍വീസ് നിശ്ചലമാകും. ഈ മാസം 11-ന് ഞങ്ങള്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കും. അതിന്റെ ചിത്രമെടുക്കാനും വാര്‍ത്ത നല്‍കുന്നതിനും നിങ്ങളെത്തണം.
എല്ലാവര്ക്കും അന്നദാനം ഉണ്ടായിരിക്കും”- ഇതാണ് കണ്ണയ്യയുടെ ശൈലി. അദ്ദേഹത്തിനെതിരെ തൂലിക ചലിപ്പിക്കുന്നതിന് ‘മാധ്യമസിംഹങ്ങള്ക്കു’ ഭയമാണ്. ഗുണ്ടകളെ വിട്ടു തലിക്കുമത്രെ! പിന്നെ ഒരു കാരണമുണ്ട്. കണ്ണയ്യ കനിഞ്ഞാല്‍ ഏതു തീവണ്ടിയിലും അവസാന നിമിഷത്തിലാണെങ്കില്‍ക്കൂടി, റിസര്‍വേഷന്‍ ലഭിക്കും. എന്തിനാണ് ഇതൊക്കെ എഴുതി അദ്ദേഹത്തെയും കൂട്ടിഭൂതങ്ങളെയും ശത്രുക്കളാക്കുന്നതെന്നാണ് മാധ്യമസുഹൃത്തുക്കള്‍ ചോദിക്കുന്നത്.
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കണ്ണയ്യയും കമ്മ്യൂണിസ്റ്റ് സഖാക്കളും വാദിക്കുന്നു. സാധാരണക്കാരന് ഇത് പ്രയോജപ്പെടുകയില്ല എന്നാണ് ഈ പുരോഗമനവാദികളുടെ പക്ഷം. ദല്‍ഹിയില്‍നിന്നും പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരാണ് കേരളത്തിലേക്കു തിരിക്കുന്നത്. ദല്‍ഹി-തിരുവനന്തപുരം യാത്രാ സമയം എത്രയാണെന്ന് മാന്യവായനക്കാര്‍ അന്വേഷിച്ചിട്ടുണ്ടോ? 12625 തിരുവനന്തപുരം-ന്യൂദല്‍ഹി കേരള എക്സ്പ്രസ് 3035 കി.മീ. ദൂരം യാത്ര ചെയ്യുന്നതിന് 52 മണിക്കൂറാണ് എടുക്കുന്നത്.
മണിക്കൂറില്‍ 400 കി.മീ. വേഗതയുള്ള ഒരു ബുള്ളറ്റ് ട്രെയിന്‍ ഈ റൂട്ടില്‍ ഏര്‍പ്പെടുത്തിയാല്‍ ദല്‍ഹിയില്‍നിന്നും എട്ട് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തെത്താം. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കു തീവണ്ടി പുരാവസ്തുവാണ്. അവര്‍ക്കു പ്രതിദിനമെന്നോണം ദല്‍ഹിക്കും കൊല്‍ക്കത്തക്കും പറക്കാം. രമേശ് ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ ആന്റണിയോ എന്തിനു പറയുന്നു, മാര്‍ക്സിസ്റ്റ് നേതാവ് ചന്ദ്രന് പിള്ള വരെ, വിമാനത്തില്‍ അല്ലാതെ യാത്ര ചെയ്യുമോ? അതുകൊണ്ടുതന്നെ, ദല്‍ഹി-തിരുവനന്തപുരം തീവണ്ടി വൈകി ഓടിയാലും, ഇനി ഓടിയില്ലെങ്കില്‍ തന്നെ അവര്‍ക്കെന്തു ചേതം!
പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കുന്നത്, ദേശവ്യാപകമായി പ്രധാന റൂട്ടുകളില്‍ ഈ സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ്. 1980 ല്‍ അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി ‘കളര്‍ ടിവി’ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ വന്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തിയവരാണ് ഭാരതത്തിലെ സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും. കാലഘട്ടത്തിന്റെ ആവശ്യകതയാണ് ബുള്ളറ്റ് ട്രെയിനുകളും അതിവേഗ റെയില്‍പാതകളും. ചെന്നൈയില്‍ നിന്നും തിരുവനന്തപുരം വരെയുള്ള യാത്ര മൂന്നോ നാലോ മണിക്കൂറില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയണം.
യാത്രക്കാരുടെ വിലയേറിയ സമയമാണ് ലാഭിക്കാന്‍ കഴിയുക. എത്രപേര്‍ക്ക് ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്ന് ദോഷൈകദൃക്കുകള്‍ ചോദിക്കുന്നു. സര്‍വീസ് ആരംഭിച്ചിട്ടുപോലും ഇല്ല. പ്രതിദിനം മൂന്നോ നാലോ ബുള്ളറ്റ് ട്രെയിനുകള്‍ വന്‍ നഗരങ്ങള്‍ക്കിടയില്‍ ഏര്‍പ്പെടുത്തുന്നതോടെ, കണ്ണയ്യമാരുടെ പ്രസക്തി നഷ്ടപ്പെടും. നേട്ടം സാധാരണക്കാരായ യാത്രക്കാര്‍ക്കും.
ബുള്ളറ്റ് ട്രെയിന്‍ എന്ന ആശയത്തെ നമ്മള് പിന്തുണക്കണോ വേണ്ടയോ? മാസാമാസം ചെന്നൈയില്‍നിന്നും ഗുരുവായൂരില്‍ ഭജനമിരിക്കാനും ചാത്തന്‍സേവക്കും എത്തുന്ന ‘നാസ്തികരായ’ കരുണാനിധി ഭക്തര്‍ മുതല്‍, ചെന്നൈ നഗരത്തില്‍ തട്ടുകടകള്‍ നടത്തുന്ന ഗോപാലന്മാര്‍ക്കും മത്തായിമാര്‍ക്കും പ്രയോജനപ്പെടുന്നതാണ് ഈ പരിഷ്കാങ്ങള്‍, ഈ വികസനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: