പാരീസ്: ഒടുവിൽ ചരിത്രം വഴിമാറി, പറങ്കികൾക്ക് മുന്നിൽ. കപ്പിത്താനില്ലാതെ കളിക്കേണ്ടിവന്നിട്ടും ആതിഥേയരായ ഫ്രാൻസിനെ കീഴടക്കി പോർച്ചുഗൽ യൂറോപ്പിലെ കാൽപ്പന്തുകളിയുടെ രാജാക്കന്മാർ. കളിയുടെ 25-ാം മിനിറ്റിൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോ പരിക്കേറ്റ് പുറത്തുപോയതോടെയാണ് കപ്പിത്താനില്ലാതെ പറങ്കികൾ കളിച്ചത്. ഇന്നലെ നടന്ന ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് കപ്പിത്താനില്ലാതെ കളിച്ച പറങ്കിപ്പട ചരിത്രത്തിലാദ്യമായി കിരീടം കൊത്തിപ്പറന്നത്. എക്സ്ട്രാ സമയത്തേക്ക് നീണ്ട പോരാട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ എദർ ആണ് ടീമിന്റെ വിജയഗോൾ നേടിയത്.
കളിയുടെ 109-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് എദർ പായിച്ച നിലംപറ്റെയുള്ള ലോങ്റേഞ്ചറാണ് ഫ്രഞ്ച് നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസിനെ മറികടന്ന് വലയിൽ കയറിയത്. പോർച്ചുഗൽ ഫുട്ബാൾ ചരിത്രത്തിലെ ആദ്യ കിരീടം. 2004-ലെ യൂറോ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചതായിരുന്നു പോർച്ചുഗലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടം. അന്ന് ഗ്രീസിനോട് പരാജയപ്പെട്ട പോർച്ചുഗൽ ഇന്നലെ ഫ്രാൻസിനോട് അതിന്റെ കണക്കുതീർത്തു.
അതേസമയം മൂന്നാം യൂറോ കപ്പ് എന്ന സ്വപ്നമാണ് പോർച്ചുഗലിനെതിരായ തോൽവിയിലൂടെ ഫ്രാൻസിന് നഷ്ടമായത്. 1984ലും 2000ലുമാണ് ഫ്രാൻസ് യൂറോയിൽ കിരീടം നേടിയിട്ടുള്ളത്. എന്നാൽ ആരാധകർ പ്രതീക്ഷിച്ചത്ര വീറും വാശിയും ഫൈനൽ പോരാട്ടത്തിനുണ്ടായിരുന്നില്ല. ഇരുടീമുകളും പ്രതിരോധത്തിലൂന്നിയാണ് പലപ്പോഴും കളിച്ചത്.
കിരീടം നേടിയെങ്കിലും പോർച്ചുഗൽ നായകൻ ക്രിസ്റ്റിയാനോക്ക് ഫൈനൽ കണ്ണീരിന്റേതായി. 25 മിനിറ്റ് മാത്രമാണ് ക്രിസ്റ്റിയാനോ കൡക്കളത്തിൽ ഉണ്ടായിരുന്നത്. കളിയുടെ എട്ടാം മിനിറ്റിൽ ഫ്രഞ്ച് താരം ദിമിത്രി പയറ്റുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ചികിത്സതേടിയശേഷം കളത്തിൽ തിരിച്ചെത്തിയെങ്കിലും വേദന സഹിക്കാൻ കഴിയാതെ 25-ാം മിനിറ്റിൽ ആം ബാൻഡ് നാനിക്ക് നൽകി കളിക്കളത്തിൽ നിന്ന് തിരിച്ചുകയറി.
ക്രിസ്റ്റിയാനോക്ക് പകരം കളത്തിലെത്തിയത് റിക്കാർഡോ ക്വരേസ്മ. അതിവേഗ നീക്കങ്ങളിലൂടെ തുടക്കത്തിലേ കളം പിടിച്ച ഫ്രാൻസിന് മൂക്കുകയറിടാനുള്ള പോർച്ചുഗൽ ശ്രമങ്ങൾ ഫലംകണ്ടു തുടങ്ങുമ്പോഴായിരുന്നു സൂപ്പർതാരത്തിനു പരിക്കേറ്റത്.
കളിക്കളത്തിൽ ആധിപത്യം ഫ്രാൻസിനായിരുന്നെങ്കിലും പോർച്ചുഗൽ പ്രതിരോധവും ഗോളി റൂയി പട്രീഷേ്യായും വിട്ടുകൊടുക്കാതെ നിലയുറപ്പിച്ചതോടെ അവസരങ്ങളെല്ലാം പാഴായി. കളിയുടെ 56 ശതമാനവും പന്ത് കൈവശം വെക്കുകയും ഉതിർത്ത 18 ഷോട്ടുകളിൽ ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയിട്ടും ഒരെണ്ണം പോലും ഗ്രിസ്മാനും ജിറൗഡും പയറ്റും ഉൾപ്പെട്ട ഫ്രാൻസ് താരനിരയ്ക്ക് വലയിലെത്തിക്കാൻ കഴിഞ്ഞില്ല. അതേസമയം പോർച്ചുഗൽ പായിച്ച പത്ത് ഷോട്ടുകളിൽ മൂന്നെണ്ണമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്.
അതിലൊന്ന് വലയിൽ കയറുകയും ചെയ്തു.
കളിയുടെ നാലാം മിനിറ്റിൽ പോർച്ചുഗീസിന് ആദ്യ അവസരം. എന്നാൽ ബോക്സിനുള്ളിൽ നിന്ന് നാനി പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. ആറാം മിനിറ്റിൽ ഫ്രാൻസിന്റെ സിസോകോയും തൊട്ടുപിന്നാലെ ഗ്രിസ്മാനും അവസരങ്ങൾ പാഴാക്കി. 10-ാം മിനിറ്റിൽ ഗ്രിസ്മാന്റെയും ജിറൗഡിന്റെയും ഹെഡ്ഡറുകൾ പോർച്ചുഗൽ ഗോളി രക്ഷപ്പെടുത്തി. 25-ാം മിനിറ്റിൽ ക്രിസ്റ്റിയാനോ കളത്തിന് പുറത്തേക്ക്. ഇതോടെ അവരുടെ പോരാട്ടം അവസാനിച്ചുവെന്ന് കരുതിയെങ്കിലും തെറ്റി. ക്യാപ്റ്റന്റെ അഭാവത്തിൽ വർദ്ധിതവീര്യത്തോടെ പൊരുതുന്ന പോർച്ചുഗലിനെയാണ് പിന്നീട് മൈതാനത്ത് കാണാൻ കഴിഞ്ഞത്.
ഗ്രിസ്മാനെയും ജിറൗഡിനെയും പയറ്റിനെയും പോൾ പോഗ്ബയെയും വരിഞ്ഞുകെട്ടിയ പോർച്ചുഗൽ കിട്ടിയ അവസരങ്ങളിലെല്ലാം പ്രത്യാക്രമണങ്ങളുമായി ഫ്രാൻസ് പ്രതിരോധത്തെ പിടിച്ചുലച്ചു. ഫ്രഞ്ച് ആക്രമണത്തിനുമുന്നിൽ പോർച്ചുഗൽ പ്രതിരോധം വിറച്ചപ്പോഴെല്ലാം പോസ്റ്റിന് മുന്നിൽ ഗോൾ കീപ്പർ പട്രീഷ്യോ പോർച്ചുഗലിന്റെ രക്ഷകനായി. ആദ്യപകുതിയിൽ മാത്രം ഗോളെന്നുറപ്പിച്ച മൂന്നിലേറെ അവസരങ്ങൾ റൂയി പട്രീഷ്യ ഉജ്ജ്വല മെയ്വഴക്കത്തോടെ രക്ഷപ്പെടുത്തിയതോടെ ആദ്യപകുതി ഗോൾരഹിതം.
രണ്ടാം പകുതിയിലും ഫ്രാൻസ് ആക്രമിച്ചു കയറിയെങ്കിലും പോർച്ചുഗൽ പ്രതിരോധിച്ചു നിന്നു. 58-ാം മിനിറ്റിൽ ദിമിത്ര പയറ്റിനെ പിൻവലിച്ച് കിങ്സ്ലി കോമനെ ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് കളത്തിലിറക്കി. തൊട്ടുപിന്നാലെ ഗ്രിസ്മാന്റെ ഇടംകാലൻഷോട്ട് പോർച്ചുഗൽ ഗോളി രക്ഷപ്പെടുത്തി. പിന്നീട് 63-ാം മിനിറ്റിൽ കോമാന്റെ ഷോട്ട് ബ്ലോക്ക് ചെയ്തപ്പോൾ മൂന്നുമിനിറ്റിനുശേഷം ഗ്രിസ്മാന്റെ ഹെഡ്ഡർ നേരിയ വ്യത്യാസത്തിന് പുറത്തേക്ക്. 66-ാം മിനിറ്റിൽ അഡ്രിയാൻ സിൽവയെ തിരിച്ചുവിളിച്ച് പോർച്ചുഗൽ കോച്ച് ജാവോ മൗടീഞ്ഞോയെ കളത്തിലെത്തിച്ചു. 75-ാം മിനിറ്റിൽ ജിറൗഡിന്റെ ഇടംകാലൻ ഷോട്ട് പട്രീഷ്യോ രക്ഷപ്പെടുത്തി.
തൊട്ടുപിന്നാലെ ജിറൗഡിനെ തിരിച്ചുവിളിച്ച് ജിഗ്നാക് കളത്തിലേക്ക് വിട്ടപ്പോൾ പോർച്ചുഗൽ കൗമാരതാരം റെനാറ്റോ സാഞ്ചസിനെ മടക്കിവിൡച്ച് ഏദറിനെ രംഗത്തെത്തിച്ചു. തൊട്ടുപിന്നാലെ പോർച്ചുഗലിന് മികച്ച ഒരു അവസരം. എന്നാൽ ബോക്സിന്റെ ഇടതുഭാഗത്തുനിന്ന് റിക്കാർഡോ ക്വരേസ്മ പായിച്ച ഷോട്ട് ഫ്രാൻസ് ഗോളി ലോറിസ് രക്ഷപ്പെടുത്തി. 84-ാം മിനിറ്റിൽ സിസോകോയുടെ രണ്ട് ശ്രമങ്ങളും പോർച്ചുഗൽ ഗോളി രക്ഷപ്പെടുത്തി.
ഇഞ്ചുറി സമയത്ത് ജിഗ്നാക്കിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി മടങ്ങിയതോടെ ഇത് ഫ്രാൻസിന്റെ ദിനമല്ലെന്ന് ഉറപ്പായി. തുടർന്ന് കളി അധികസമയത്തേക്ക്. 104-ാം മിനിറ്റിൽ പോർച്ചുഗലിന് മറ്റൊരു അവസരം കൂടി. റിക്കാർഡോ ക്വരേസ്മയുടെ ക്രോസിന് എദർ തലവെച്ചെങ്കിലും പന്ത് ഫ്രാൻസ് ഗോളി രക്ഷപ്പെടുത്തി. നാല് മിനിറ്റിനുശേഷം പോർച്ചുഗൽ ശ്രമത്തിന് മുന്നിൽ ക്രോസ് ബാർ വിലങ്ങുതടിയായി. റാഫേൽ ഗുരേരോ ബോക്സിന് പുറത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ഫ്രീകിക്കാണ് ക്രോസ്ബാറിൽത്തട്ടി തെറിച്ചത്.
എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ഫ്രഞ്ച് ഹൃദയത്തിൽ ആണിയടിച്ച് എദറിന്റെ ബൂട്ടിൽ നിന്ന് വെടിച്ചില്ല് ഗോൾ. ലീഡ് വഴങ്ങിയതോടെ ഫ്രാൻസ് സർവ്വശക്തിയും ഉപയോഗിച്ച് സമനില ഗോളിനായി ആഞ്ഞടിച്ചെങ്കിലും പോർച്ചുഗൽ ഗോളി റൂയി പട്രീഷ്യോയെ കീഴടക്കാൻ കഴിഞ്ഞില്ല. ഇതോടെ ചരിത്രത്തിലാദ്യമായി പോർച്ചുഗൽ യൂറോപ്പിലെ കാൽപ്പന്തുകളിയുടെ രാജാക്കന്മാരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: