ആലപ്പുഴ: ആലപ്പുഴയില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിവരുന്ന ദേശീയപാതയില്‍ ആലപ്പുഴ- ഇരട്ടക്കുലങ്ങര,ആലപ്പുഴ- കലവൂര്‍ റൂട്ടുകളിലെയും റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ട് കുഴികളില്‍ വെള്ളം നിറഞ്ഞ് തികച്ചും സഞ്ചാരയോഗ്യമല്ലാതായി. റോഡുകളുടെ ശോചനീയാവസ്ഥ ബോദ്ധ്യപ്പെട്ട സര്‍ക്കാര്‍ കുഴികള്‍ അടയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി പ്രഖ്യാപിച്ചെങ്കിലും അടച്ച കുഴികള്‍ വരെ വീണ്ടും പെരുംകുഴികളായി മാറി.
ഈ സ്ഥിതിവിശേഷം മൂലം സാമ്പത്തിക നഷ്ടവും യാത്രക്കാരുമായി നിരന്തരം വാക്കുതര്‍ക്കങ്ങളും ഉണ്ടാകുന്നത് സ്വകാര്യ ബസ് മേഖലയിലാണ്. കുഴികളില്‍ വീണ് വണ്ടികളുടെ പ്ലേറ്റുകളും സ്പ്രിങും ഒടിയുന്നതും കേടുപാടുകള്‍ ഉണ്ടാകുന്നതും പതിവാണ്. ഇതുമലൂം ദിവസവും സര്‍വ്വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. പട്ടണത്തില്‍ അനുഭവപ്പെട്ടുവരുന്ന അതിഭയങ്കര ഗതാഗതക്കുരുക്കും റോഡുകളുടെ ദുരവസ്ഥയും സര്‍വ്വീസ് തുടരുന്നതില്‍ നിന്നും സ്വകാര്യ ബസ് ഉടമകളെ പിന്തിരിപ്പിക്കുന്നു.
ആലപ്പുഴയിലെ ഗുരുതരമായ ഗതാഗതക്കുരുക്കും റോഡുകളുടെ ശോചനീയ സ്ഥിതിയും പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സര്‍വ്വീസ് നിറുത്തിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കേരള ബസ് ട്രാന്സ്പോര്ട്ട്അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യനും സെക്രട്ടറി എസ്. നവാസും പറഞ്ഞു.
വാഹനങ്ങളുടെ ബാഹുല്യവും റോഡുകളുടെ ശോച്യാവസ്ഥയും സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കു മുതലാക്കി ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം സ്വകാര്യ ബസുകളില്‍ അടിച്ചേല്‍പ്പിച്ച് പെറ്റിക്കേസുകളില്‍ കുരുക്കി വന്‍ തുകകള്‍ പിഴ ഈടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: