തൃശൂര്‍: ഉടുതുണിക്കു പോലും രണ്ടു ശതമാനം നികുതി ചുമത്താനുള്ള പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ് നിര്‍ദ്ദേശം പ്രതിഷേധാര്‍ഹമാണെന്ന് കേരള ടെക്സ്റ്റൈല്‍ ആന്റ് ഗാര്‍മെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കുറ്റപ്പെടുത്തി.
മുന്‍കാലങ്ങളിലെ വികലമായ നികുതി നയങ്ങളും നടപടികളും നിലവിലുണ്ടായിരുന്ന പല വ്യവസായങ്ങളും വ്യാപാരങ്ങളും കേരളത്തില്‍ നാമാവശേഷമാകാനും, ഇതര സംസ്ഥാനങ്ങളിലേക്ക് ചേക്കേറാനും ഇടയാക്കിയിട്ടുണ്ട്. അല്പമെങ്കിലും പിടിച്ചുനില്ക്കുന്നവരുടെ കൂട്ടത്തില്‍ പെടുന്ന തുണി വ്യാപാരമാകട്ടെ സ്ത്രീകളടക്കം അനേകായിരങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുന്ന ഒരു മേഖലയാണിന്ന്.
അമിതമായ നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് ഈ മേഖലയും മന്ദീഭവിക്കാന്‍ കാരണമാകുമെന്ന് അസോസിയേഷന് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വാടക, വേതനം തുടങ്ങിയ ചിലവുകള്‍ കഴിച്ച് നിലനില്‍പ്പിനു തന്നെ ബുദ്ധിമുട്ടനുഭവപ്പെടുന്ന സാഹചര്യത്തില്‍ രണ്ടു ശതമാനം നികുതി കൂടി നല്‍കുക എന്നത് അപ്രായോഗികമാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ആവശ്യമായ സാധാരണ തുണിത്തരങ്ങളെല്ലാം ഉത്പാദന കേന്ദ്രമായ തമിഴ്നാട്ടില്‍ നിന്നുള്ളതാണ്.
ദൈനംദിനാവശ്യങ്ങള്‍ക്കുള്ള ലുങ്കി, ദോത്തി, തോര്‍ത്ത്, കോട്ടണ്‍ തുണിത്തരങ്ങളുടെ നികുതി ഭാരം കൂടിയാല്‍ കേരളത്തിലെ വില തോതും, നികുതി രഹിത തമിഴ്നാട്ടിലെ വിലതോതും തമ്മിലുള്ള അന്തരം കേരളത്തില്‍ അനാരോഗ്യകരമായ സ്ഥിതിവിശേഷം സംജാതമാക്കും. ഇത് കേരളത്തില്‍ തുണി വ്യാപാരം ഇരുളടയാനും അടഞ്ഞ അധ്യായമായി മാറാനും കാരണമാകുമെന്നും നീക്കം പുന:പരിശോധിക്കണമെന്നും പട്ടാഭിരാമന് ആവശ്യപ്പെട്ടു.
ഭാവി പരിപാടി തീരുമാനിക്കാന്‍ തൃശൂര്‍ ചേംബര്‍ ഹാളില്‍ 13ന് സംസ്ഥാന വ്യാപാരികളുടെ അടിയന്തര യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: