ആലപ്പുഴ: ആധാരമെഴുതാന് എല്ലാവര്ക്കും അവകാശം നല്‍കുന്നതടക്കമുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ പ്രക്ഷോഭത്തിലേക്ക്. മുന്‍സര്‍ക്കാരിന്റെ കാലത്തെടുത്ത തീരുമാനം ഇപ്പോഴാണ് പ്രാബല്യത്തില്‍ വന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്താനാണ് ആധാരമെഴുത്തുകാരുടെ തീരുമാനം.
ഇതിന്റെ ഭാഗമായി 13ന് സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ പണിമുടക്കി സബ്രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തും. കേരളത്തിലെ 310 സബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കലും സമരം നടത്താന്‍ തീരുമാനം.
19ന് ജില്ലാതലങ്ങളില്‍ പണിമുടക്കി സമരപ്രഖ്യാപന കണ്വന്ഷന് നടത്തും. 27ന് പണിമുടക്കി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം 50,000 ഓളം വരുന്ന ആധാരമെഴുത്തുകാരെയും അവരുടെ കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കും. 150 വര്‍ഷത്തിലധികം പഴക്കമുള്ള പരമ്പരാഗത ആധാരമെഴുത്ത് തൊഴിലാളികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ആധാരമെഴുത്ത് അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: