കൊച്ചി: കാന്‍സര്‍ സെന്റര്‍ ഒപി തുടങ്ങാന്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സജ്ജമായി വരുന്ന കെട്ടിടത്തിലെ സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ജെ.ബി. കോശി. നാല് കാന്‍സര്‍ ചികിത്സാ വിദഗ്ധരെ ഇവിടേക്ക് മാത്രമായി നിയോഗിച്ചാല്‍ ഒപി വിഭാഗം ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒപി വിഭാഗത്തിനായി ഗവ. മെഡിക്കല്‍ കോളേജില്‍ പണിതീര്‍ക്കുന്ന കെട്ടിടം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ കൂടിയായ കലക്ടര്‍ എം.ജി. രാജമാണിക്യം ഉറപ്പു നല്കി.
അതേസമയം ക്യാന്‍സര്‍ പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഇവിടെയില്ലെന്ന് കൃഷ്ണയ്യര്‍ മൂവ്മെന്റ് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങളുടെ പട്ടിക പരിശോധിച്ച് കുറവും ആവശ്യങ്ങളും അടങ്ങുന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ കൃഷ്ണയ്യര്‍ മൂവ്മെന്റ്ഭാരവാഹി ഡോ. സനല്‍കുമാറിനെ കമ്മീഷന് ചുമതലപ്പെടുത്തി. ക്യാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരനുമായി ചര്‍ച്ച ചെയ്ത് വേണം പട്ടിക തയ്യാറാക്കാനെന്നും കമ്മീഷന് നിര്‍ദേശിച്ചു. കലക്ടര്‍ രാജമാണിക്യത്തിനൊപ്പം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.കെ. ശ്രീകലയും കൃഷ്ണയ്യര്‍ ഫൗണ്ടേഷന് ഭാരവാഹികളായ ഡോ. സനല്‍കുമാര്‍, എന്‍.വി. മുരളി എന്നിവരും സന്ദര്‍ശനത്തില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: