ന്യൂദൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ. സ്ത്രീപ്രവേശനത്തെ എതിർത്ത് മുൻ യുഡിഎഫ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം തത്കാലം പിൻവലിക്കില്ലെന്ന് അറിയിച്ച സംസ്ഥാന സർക്കാർ അഭിഭാഷകർ വ്യക്തമായ മറുപടി നൽകുന്നതിൽ നിന്ന് ഒഴിഞ്ഞു നിന്നു.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം നൽകണമെന്ന 2008ലെ ഇടതു സർക്കാർ സത്യവാങ്മൂലം സംബന്ധിച്ച് സംസ്ഥാന സർക്കാർ അഭിഭാഷകർ ഇന്നലെ സുപ്രീംകോടതിയിൽ മൗനം പാലിച്ചു. ശബരിമല കേസ് ആവശ്യമെങ്കിൽ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുനഃസംഘടിക്കപ്പെട്ട പുതിയ ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും ജി. സുധാകരൻ ദേവസ്വം മന്ത്രിയുമായിരുന്ന കാലത്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഇടതു സർക്കാർ സത്യവാങ്മൂലം നൽകിയത്. എന്നാൽ, പിന്നീടുവന്ന യുഡിഎഫ് സർക്കാർ സ്ത്രീപ്രവേശനത്തെ എതിർത്തു. 2016 ജനുവരിയിലാണ് യുഡിഎഫ് സർക്കാർ പുതിയ സത്യവാങ്മൂലം നൽകിയത്.
പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് പ്രവേശനം വിലക്കുന്നതിലെ ഭരണഘടനാ പ്രശ്നങ്ങൾ പരിശോധിക്കണമെന്ന വാക്കാലുള്ള ആവശ്യവും മുൻ സർക്കാരിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചിരുന്നു.
കേസ് പരിഗണിക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിച്ചെങ്കിലും ആദ്യം മുതൽ വാദം കേൾക്കുമോ എന്ന കാര്യത്തിൽ കോടതി ഇന്നലെ തീരുമാനം പറഞ്ഞില്ല. ആചാരത്തിന്റെ പേരിൽ ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി ഇന്നലെയും വാദം കേൾക്കുന്നതിനിടെ ആവർത്തിച്ചു. കേസ് നവംബർ ഏഴിന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: