ഏറ്റുമാനൂര്‍: നഗരസഭാ ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ അവിശ്വാസത്തിലൂടെ പുറത്തായി. നഗരസഭയിലെ യുഡിഎഫ് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ മത്തായി ആണ് പുറത്തായത്. ഇന്നലെ നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് അംഗമായ കുഞ്ഞുമോള്‍ മത്തായിക്കെതിരെ യുഡിഎഫ് തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. രണ്ടിനെതിരെ നാലുവോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. യുഡിഎഫ് ഭരണസമിതിയിലെ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്എമ്മും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. തുടര്‍ന്ന് നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം മനസാക്ഷിവോട്ടിന് ആഹ്വാനം ചെയ്തിരുന്നു. ഭരണകക്ഷിക്ക് കനത്ത ആഘാതമേല്‍പ്പിച്ച് എല്‍ഡിഎഫും ബിജെപിയും ചേര്‍ന്ന് ബഹുഭൂരിപക്ഷം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനം നേടിയത് സംസ്ഥാനവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്വതന്ത്രയായി മത്സരിച്ച് ജയിച്ച കുഞ്ഞുമോള്‍ മത്തായി പിന്നീട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേരുകയായിരുന്നു. എന്നാല്‍ തന്നെ മനപ്പൂര്‍വ്വം ചതിക്കുകയായിരുന്നുവെന്നും ദളിത് വിഭാഗത്തില്‍പ്പെട്ട തന്നെ അവഗണിക്കുകയായിരുന്നുവെന്ന് ജോസ്.കെ.മാണി എംപിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും യോജിപ്പിലെത്തിയതോടെ മറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്ക്കും സ്ഥാനചലനം സംഭവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: