കോഴിക്കോട്: വിവാദ മുസ്ലീം പ്രഭാഷകൻ ഡോ.സക്കീർ നായിക്കിനെ പിന്തുണക്കാൻ മുസ്ലിം സംഘടനകളുടെ ഐക്യവേദി രൂപീകരിച്ച് കൂട്ടായി മുന്നേറാൻ മുസ്ലിം ലീഗ് ശ്രമം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശ പ്രകാരം കോഴിക്കോട് ചേർന്ന യോഗത്തിലാണ് സാമുദായിക സംഘടനകളുടെ ഐക്യവേദി രൂപീകരിക്കാൻ തീരുമാനമായത്. സമസ്ത ഇകെ വിഭാഗം, മുജാഹിദ് ഇരു വിഭാഗങ്ങൾ, ജമാ അത്തെ ഇസ്ലാമി, തബ് ലീഗ് ജമാഅത്ത് എന്നീ സംഘടനകളുടെ സംസ്ഥാന തല നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ജമാ അത്തെ ഇസ്ലാമിയുമായി വേദി പങ്കിടാൻ പോലും പറ്റില്ലെന്ന് പറഞ്ഞിരുന്ന ലീഗ് നേതാക്കളാണ് ഇക്കഴിഞ്ഞ ദിവസം ഒരുമിച്ചു കൂടിയത്.
സക്കീർ നായിക്കിനെ വേട്ടയാടുന്നുവെന്ന പ്രചാരണം നടത്താനാണ് യോഗ തീരുമാനം. ഇതിലൂടെ സുന്നി, മുജാഹിദ് വിഭാഗങ്ങളിൽ നഷ്ടപ്പെട്ടുപോയ പിന്തുണ നേടാനും മുസ്ലിം സംഘടനകളുടെ പൊതു നേതൃസ്ഥാനം കയ്യടക്കാനുമാണ് ലീഗ് ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ തിരിച്ചടി പരിഹരിക്കാനും കടുത്ത വർഗ്ഗീയ നിലപാടുകളുമായി മുന്നോട്ടുപോകാനുമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്.
കെഎൻഎമ്മിന്റെ ഹുസൈൻ മടവൂർ വിഭാഗമാണ് ഡോ. സക്കീർ നായിക്കിന് കോഴിക്കോട് വേദിയൊരുക്കിയിരുന്നത്. സക്കീർ നായിക്കിന്റെ വിദ്വേഷ പ്രസംഗത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം യുവാക്കളെ ആകർഷിക്കാനും അവർ മറ്റു സംഘടനകളിലേക്ക് അണിചേരാതിരിക്കാനുമാണ് ലീഗ് ലക്ഷ്യമിടുന്നത്.
ഐഎസ് തീവ്രവാദപ്രവർത്തനങ്ങളിൽ കേരളത്തിൽ നിന്നുള്ളവർ ആകൃഷ്ടരായെന്നതിൽ യോഗം ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള ദൂരൂഹത നീക്കണമെന്ന ആവശ്യത്തിലൂടെ അന്വേഷണത്തെ അട്ടിമറിക്കാനാണ് ലീഗ് ലക്ഷ്യമിടുന്നത്.
ഐഎസ് തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഇസ്ലാം ഭീതി വളർത്തുന്നുവെന്ന പ്രചാരണം നടത്തി ഭീകര പ്രവർത്തനങ്ങളുടെ കണ്ണികളെക്കുറിച്ചുള്ള അന്വേഷണത്തെ വഴിതിരിച്ചു വിടാനുമാണ് ലീഗ് ഉന്നം വെക്കുന്നത്. സംയുക്ത യോഗത്തിന്റെ പിറ്റേദിവസം തന്നെ ജമാ അത്തെ ഇസ്ലാമി പോഷകസംഘടനായ സോളിഡാരിറ്റി ഐഎസ് വേട്ടയുടെ മറവിൽ ഇസ്ലാം ഭീതി വളർത്തുന്നു എന്ന ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.
നാടുവിട്ടുപോയവർ ഐഎസിൽ ചേർന്നതാണോ അതല്ല തീവ്ര ആത്മീയ ജീവിതത്തിന് വേണ്ടി പാലായനം ചെയ്തതാണോ എന്ന കാര്യം ദുരൂഹമായി നിലനിൽക്കുകയാണെന്ന് വാദവുമായാണ് ജമാ അത്തെ ഇസ്ലാമി സംഘടന രംഗത്തുവന്നിരിക്കുന്നത്. സക്കീർ നായിക്കിനെതിരായ നീക്കത്തിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയാണന്ന വാദവുമായി വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. വിവിധ മത-യാഥാസ്ഥിക – തീവ്രവാദ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്താനാണ് ലീഗ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: