തിരുവനന്തപുരം: തൃശ്ശൂര്‍, തിരുവനന്തപുരം നഗരസഭകള്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാടെ ലംഘിക്കുന്നതായി സിഎജി റിപ്പോര്‍ട്ട്. സ്വകാര്യ കെട്ടിട നിര്‍മ്മാണ കമ്പനികള്‍ മുതല്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വരെ ചട്ടം ലംഘിച്ച് നിര്‍മ്മാണം നടത്തി. പുതിയതായി നിര്‍മ്മിച്ച സെക്രട്ടേറിയറ്റ് അനക്സും ഇതില്‍പ്പെടുന്നു. അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ നടപടിയെടുക്കാതെ കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്ക് അനുകൂലമായ നടപടിയാണ് നഗരസഭകള്‍ സ്വീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിവാദമായ പാറ്റൂരിലെ ഫ്ളാറ്റ് നിര്‍മ്മാണം ഉള്‍പ്പെടയുള്ളവ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം പോലും നഗരസഭ അവഗണിക്കുന്നതായും കണ്ടെത്തി. പാറ്റൂരിലെ ആര്‍ടെക് റിയല്‍ടേഴ്സ് നടത്തിയ ഫ്ളാറ്റ് നിര്‍മ്മാണം ഗുരുതര ചട്ടലംഘനമാണ്. പുറമ്പോക്ക് ഭൂമിവരെ കൈയേറി കെട്ടിടം നിര്‍മ്മിച്ചു. വിവാദമായതോടെ നഗരസഭ കെട്ടിട നിര്‍മ്മാണ അനുമതി റദ്ദാക്കി. ഉടമ ഹൈക്കോടതിയെ സമീപിച്ചു. കോടതി ചില നിര്‍ദ്ദേശങ്ങള്‍ നഗരസഭയ്ക്ക് നല്‍കിയെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി കെട്ടിടത്തിന്റെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയതായി സിഎജി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നഗരസഭ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
തീരദേശ മേഖലാ നിയന്ത്രണങ്ങളും നഗരസഭ പാടെ ലംഘിച്ചു. വേലിയേറ്റ രേഖയില്‍നിന്ന് 500 മീറ്റര്‍ വരെ തീരദേശ മേഖലയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് 1300 നിര്‍മ്മിതികള്‍ റിസോര്‍ട്ടുകളായും ഹോംസ്റ്റേകളായും പ്രവര്‍ത്തിക്കുന്നുണ്ട്.
വേളി – ആക്കുളം കായല്‍ പ്രദേശങ്ങളില്‍ പാരിസ്ഥിതികാനുമതി ചട്ടങ്ങള്‍ ലംഘിച്ച് ഫ്ളാറ്റ് നിര്‍മ്മാണത്തിന് നഗരസഭ അനുമതി നല്കി. ചതുപ്പ് നിലങ്ങള്‍ നികത്തിയാണ് കായലിനോട് ചേര്‍ന്ന് ഹീരാ ലേക്ക് ഫ്രണ്ട് ഫ്ളാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
വിമാനത്താവളത്തിനു സമീപം കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട ഉയരത്തെ സംബന്ധിച്ച കെഎംബി ആറിലെ വ്യവസ്ഥകള്‍ എല്ലാം ലംഘിച്ചു. എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ സാക്ഷ്യപത്രമില്ലാതെ വിമാനത്താവള റഫറന്‍സ് പോയിന്റില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കെട്ടിടങ്ങളോ മറ്റ് നിര്‍മ്മാണങ്ങളോ പാടില്ല. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ എയര്‍ ട്രാഫിക് കണ്ട്രോളിംഗിന് വരെ തടസ്സമായ രീതിയിലാണ് ഫ്ളാറ്റുകള്‍ കെട്ടിപ്പൊക്കിയിരിക്കുന്നത്.
നിരവധി ആശുപത്രി കെട്ടിടങ്ങള്‍, വന്‍കിട ഹോട്ടലുകള്‍ തുടങ്ങിയവയെല്ലാം ചട്ടലംഘനം നടത്തി നിര്‍മ്മിച്ചിട്ടുണ്ട്.
തൃശ്ശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കേളേജ് ആശുപത്രി നിര്‍മ്മിച്ചത് അഗ്നിശമന സേനാ വിഭാഗത്തിന്റെയോ നഗരസഭയുടെയോ അനുമതി ഇല്ലാതെയാണ്. 16 നിലകളുള്ള കെട്ടിടനിര്‍മ്മാണം സമീപ വാസികളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നഗരസഭയും അഗ്നിശമനാ വിഭാഗവും അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കെട്ടിടം നിര്‍മ്മാണം തടയുന്നതില്‍ നഗരസഭ വീഴ്ച വരുത്തി.
ആക്ഷേപം ഉയരുമ്പോള്‍ നോട്ടീസ് നല്കി തടിതപ്പുന്നതല്ലാതെ തുടര്‍ നടപടികള്‍ ഇരു നഗരസഭകളും സ്വീകരിച്ചിരുന്നില്ല. കെട്ടിട നിര്‍മ്മാണ കമ്പനികള്‍ക്ക് അനുകൂലമായ നടപടികളാണ് നഗരസഭകള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: