മഞ്ജുവാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍. കല്യാണി, കാവാലം ശ്രീകുമാര്‍, പി. നാരായണക്കുറുപ്പ് സമീപം
തിരുവനന്തപുരം: മഞ്ജുവാര്യര്‍ ആദ്യമായി നാടകത്തിലേക്ക്. 18 ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ അഭിജ്ഞാനശാകുന്തളം എന്ന സംസ്കൃത നാടകത്തില്‍ ശകുന്തളയായി വേഷമിട്ടാണ് തുടക്കം.
മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന അഭിജ്ഞാനശാകുന്തളം നാടകം സോപാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് ആന്റ് റിസര്‍ച്ചിന്റെ സ്ഥാപകനായ അന്തരിച്ച കാവാലം നാരായണപ്പണിക്കര്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ്.
ടാഗോര്‍ തിയേറ്ററില്‍ 18 ന് വൈകുന്നേരം 6.30 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടകം ഉദ്ഘാടനം ചെയ്യും. സോപാനമാണ് നാടകം അരങ്ങിലെത്തിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരലയ സാംസ്കാരിക സംഘടനയാണ് നാടകത്തിന്റെ ആതിഥേയര്‍.
കാവാലത്തിന്റെ ഐതിഹാസികമായ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണെന്ന് നാടകം അരങ്ങിലെത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മഞ്ജുവാര്യര്‍ പറഞ്ഞു.
”അഭിജ്ഞാന ശാകുന്തളം വേദിയിലെത്തിക്കാന്‍ കാവാലം സാറാണ് എനിക്ക് പരിശീലനം നല്‍കിയത്. അദ്ദേഹത്തിന്റെ പിന്തുണയും പ്രോത്സാഹനവുമില്ലാതെ സംസ്കൃതത്തിലുള്ള അഭിജ്ഞാനശാകുന്തളത്തിലെ ശകുന്തളയെ അഭിനയിച്ചുഫലിപ്പിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അഭിജ്ഞാനശാകുന്തളം തിരുവനന്തപുരത്തുതന്നെ അരങ്ങില്‍ തുടക്കം കുറിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടോടെ അദ്ദേഹത്തിന്റെ കുടുംബവും ഞാനും ഈ ആഗ്രഹം സാധിക്കുന്നതിനും നാടകം അരങ്ങിലെത്തുന്നതിനും ആഗ്രഹിച്ചു. ഇത് അദ്ദേഹത്തിനുള്ള ഞങ്ങളുടെ ആദരവാണ്. ശാകുന്തളം സംസ്കൃതമാണെങ്കിലും പ്രേഷകര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. സ്കൂളില്‍ സംസ്കൃതം പഠിച്ചിട്ടില്ല. നാടകത്തിനുവേണ്ടിയാണ് സംസ്കൃതം പഠിച്ചത്.” – മഞ്ജു പറഞ്ഞു.
കാവാലം നാരായണപ്പണിക്കരുടെ മറ്റ് സംസ്കൃത നാടകങ്ങള്‍പോലെ തന്നെ ഇത് മലയാള നാടകവേദിയിലെ പരീക്ഷണങ്ങളുടെ ഭാഗമാക്കുകയും പുരാതന ഭാരത സംസ്കാരത്തെക്കുറിച്ചും സംസ്കൃതത്തെക്കുറിച്ചും യുവാക്കളില്‍ താല്പര്യമുണര്ത്തുകയും ചെയ്യുക എന്ന ഇരട്ട ഉദ്ദേശ്യമാണ് അഭിജ്ഞാനശാകുന്തളത്തിനുമുള്ളതെന്ന് മഞ്ജുവാര്യര്‍ ചൂണ്ടിക്കാട്ടി.
കാളിദാസന്റെ നാടകവും നാടന്‍ അഭിനയരീതിയും ഉപയോഗിച്ചുള്ള നാടകം ഭൗതിക ജീവിതത്തില്‍ നിന്ന് ആത്മീയതയിലേക്കെത്തുന്ന നിമിഷങ്ങള്‍ പ്രദാനം ചെയ്യുന്നവയാണെന്ന് സോപാനം ചെയര്മാന് കവി പി. നാരായണകുറുപ്പ് പറഞ്ഞു.
കാവാലത്തിന്റെ നാടകങ്ങള്‍ കഴിവതും ജനങ്ങളിലേക്കെത്തിക്കുന്നതിലൂടെ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ സോപാനം ലക്ഷ്യമിടുകയാണെന്ന് മകന് കാവാലം ശ്രീകുമാര്‍ പറഞ്ഞു.
മുത്തച്ഛനായ കാവാലത്തിന്റെ നാടക, കലാപാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകാനാണ് തങ്ങളുടെ പരിശ്രമമെന്ന് സോപാനം സെക്രട്ടറിയും കാവാലത്തിന്റെ കൊച്ചുമകളുമായ കല്യാണി കൃഷ്ണന് പറഞ്ഞു.
1978 മുതല്‍ സംസ്കൃത നാടകങ്ങള്‍ അവതരിപ്പിക്കുന്നുണ്ടായിരുന്നു. മലയാളസിനിമാരംഗത്ത് ഏറെ സ്നേഹിക്കപ്പെടുന്ന മഞ്ജുവാര്യര്‍ തങ്ങളുടെ പരിശ്രമങ്ങളിലും മുത്തച്ഛന് തുടങ്ങിവച്ച നാടകപരീക്ഷണത്തിന്റെയും കലയുടെയും ആഘോഷം തുടര്‍ന്നുകൊണ്ടുപോകുന്നതിന് ഒപ്പമുണ്ടെന്നതില്‍ സന്തോഷമുണ്ട്.
നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും മഹാകവി കാളിദാസന്റെ ജന്മസ്ഥലമായി വിശേഷിപ്പിക്കപ്പെടുന്ന ഉജ്ജയ്നിയിലും ഈ നാടകം അവതരിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ കാവാലം നാരായണ പണിക്കര്‍ നടത്തിയിരുന്നുവെന്നും കല്യാണി പറഞ്ഞു.
പ്രസിഡന്റ് രാജ്മോഹന്‍, കവി പ്രഭാവര്‍മ്മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: