നെയ്റോബി/ന്യൂദല്‍ഹി: വെറുപ്പിന്റെയും ഭീഷണിയുടെയും പ്രചാരകര്‍ സമൂഹനിര്‍മ്മിതിക്ക് വെല്ലുവിളിയെന്നും അതിതീവ്ര ആശയങ്ങള്‍ക്ക് എതിരായി യുവാക്കള്‍ സജ്ജരാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകകരവാദികള്ക്ക് താവളങ്ങളൊരുക്കുകയും അവരെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നവരെ കുറ്റപ്പെടുത്തിയ മോദി, ഭീകരതയും വെറുപ്പുമില്ലാത്ത ലോകമാണ് ജനനന്മയ്ക്കാവശ്യമെന്നും പറഞ്ഞു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനങ്ങളുടേയും സമൂഹത്തിന്റെയും സുരക്ഷിതത്വമാണ് സാമ്പത്തിക പുരോഗതിയെ യാഥാര്‍ത്ഥ്യമാക്കുന്നത്. മതധ്രുവീകരണത്തിന് മറുപടി നല്കാന് രാജ്യത്തെ യുവാക്കള്‍ക്കാണ് സാധിക്കുന്നത്. തീവ്ര ആശയഗതികളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്ക് സാധിക്കും. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. എന്നാല്‍ അതോടൊപ്പം തന്നെ ജനങ്ങളുടെ സുരക്ഷ അവഗണിക്കുകയുമരുത്, മോദി തുടര്‍ന്നു.
ഭീകരവാദത്തിന് അതിര്‍ത്തികളില്ല, അതിനു മതവുമില്ല, മൂല്യങ്ങളുമില്ല- മോദി പറഞ്ഞു. അതിര്‍ത്തി കടന്നു വരുന്ന വെല്ലുവിളികളെയും നേരിടണം. കടല്‍ക്കൊള്ളക്കാര്‍ സമുദ്രഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്നതായും മോദി പറഞ്ഞു. ടെലികോം, കൃഷി, ഊര്‍ജ്ജം, സാങ്കേതികം എന്നീ മേഖലകളിലെ ഭാരതത്തിന്റെ പരിചയസമ്പത്ത് കെനിയയ്ക്ക് നല്കാന് സജ്ജമാണെന്നും ഭാരതത്തെ ഏറ്റവും വിശ്വസ്തമാര്‍ന്ന പങ്കാളിയായി കാണാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. അഞ്ചു ദിവസം നീണ്ട ആഫ്രിക്കന്‍ പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: