കണ്ണൂര്‍: ബീഡിക്ക് ചുമത്തിയ 14.5 ശതമാനം വാറ്റ് പിന്‍വലിക്കാത്തതിലും കേരള ദിനേശ്ബീഡിക്ക് മാത്രമായി സാമ്പത്തിക സഹായം അനുവദിച്ചതിലും ബീഡി സ്വകാര്യമേഖലയില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ സര്‍ക്കാര്‍ ചുമത്തിയ വാറ്റ് ഇത്തവണത്തെ ബജറ്റില്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സംയുക്തബീഡി വ്യവസായികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മൂല്യവര്‍ദ്ധിത നികുതി പിന്‍വലിക്കാതെ സൊസൈറ്റിയെന്ന പേരില്‍ കേരള ദിനേശ്ബീഡിക്ക് മാത്രം എട്ട് കോടിയുടെ സാമ്പത്തിക സഹായം അനുവദിക്കുകയും സ്വകാര്യ ബീഡിമേഖലക്ക് യാതൊരു പരിഗണനയും നല്‍കുകയും ചെയ്യാത്തത് ഏറെ ഖേദകരമാണ്. ദിനേശ്ബീഡിയേക്കാള് കൂടുതല്‍ തൊഴിലാളികള്‍ സ്വകാര്യ ബീഡി കമ്പനികളില്‍ ജോലി ചെയ്ത് വരുന്നുണ്ട്. ബീഡി വ്യവസായത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളും ചുമത്തിയ നികുതികളും ബീഡി വ്യവസായത്തെ അതീവ ഗുരുതരാവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. ഇത് സ്വകാര്യബീഡിവ്യവസായ മേഖലയെയും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ ഉള്‍പ്പെടെയും ബാധിക്കുന്നതാണ്. ആയതിനാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മൂല്യവര്‍ദ്ധിത നികുതി പൂര്‍ണമായും പിന്‍വലിക്കണമെന്നും കേരള ദിനേശ്ബീഡിക്ക് അനുവദിച്ചത് പോലെയുള്ള സാമ്പത്തിക സഹായം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അനുവദിക്കണമെന്നും ബീഡി വ്യവസായികളായ പി.പി.വിനോദ്, ഇ.ഭാസ്ക്കരന്‍, കെ.പ്രേമരാജന്‍, പി.ജയരാജന്, കെ.ശ്രീജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: