കണ്ണൂര്‍: നാല് ജില്ലകളിലെ ഇരുപത്തിയഞ്ചോളം വീടുകളില്‍ മോഷണം നടത്തിയ കര്‍ണാടക സ്വദേശികളായ അഞ്ച് പേരെ വളപട്ടണം സിഐയും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ സുരേഷ് (30), ആന്റണി എന്ന വിനോദ് (23), ചന്ദ്രകുമാര്‍ (34), കുങ്കുമണി (68) എന്നിവരാണ് അറസ്റ്റിലായത്. ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇരുപത്തിയഞ്ച് സ്ഥലങ്ങളില്‍ നിന്ന് 100 പവന് സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കല്‍, അമ്മികൊത്തല്‍, ആക്രിക്കച്ചവടം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഇവര്‍ ഒരോ സ്ഥലത്തും താമസമാക്കുന്നത്. തുടര്‍ന്ന് പ്രദേശത്തിന്റെ സ്വഭാവവും മോഷണം നടത്താനുള്ള വീടുകളും കണ്ടെത്തി രാത്രിയില്‍ മോഷണം നടത്തും. വീടിന്റെ ജനല്‍ക്കമ്പി വളച്ച് അതില്കൂടി കൂടെയുള്ള കുട്ടിയെ അകത്ത് കടത്തിയാണ് മോഷണം. കഴിഞ്ഞ ജനുവരി 28 ന് കണ്ണൂര്‍ ആയിക്കരയില്‍ സിന്ധുവിന്റെ വീടിന്റെ ജനല്‍ക്കമ്പി വളച്ച് രണ്ടര പവന് സ്വര്‍ണ്ണം കവര്‍ന്നത് ഈ സംഘമാണ്. മാര്‍ച്ച് 1 ന് തെഴുക്കില്‍ പീടിക റെയില്‍വേഗേറ്റിന് സമീപത്തെ വീട്ടില്‍ നിന്ന് 6 പവന് സ്വര്‍ണം കവര്‍ന്നു. മാര്‍ച്ച് 30 ന് കണ്ണപുരം കുറുക്കനാലില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കവര്‍ന്ന 20 പവന് സ്വര്‍ണം കോഴിക്കോട് മുക്കത്താണ് വില്പന നടത്തിയത്. ഇതില്‍ 4 പവന് സ്വര്‍ണം പോലീസ് കണ്ടെത്തിയിരുന്നു. ഏപ്രില്‍ 15 ന് ചിറക്കലിലെ ബാബുവിന്റെ വീട്ടില്‍ നിന്ന് 30 പവന് സ്വര്‍ണം കവര്‍ന്ന കേസില്‍ ചന്ദ്രകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ ചന്ദ്രകുമാര്‍ സംഘത്തോടൊപ്പം ചേര്‍ന്ന് കൂടുതല്‍ മോഷണത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കണ്ണപുരത്തെ കുറുക്കനാലില്‍ നടന്ന ഒരു കേസുമായാണ് ബന്ധപ്പെട്ടാണ് ഇവരെ വളപട്ടണം സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് നിരവധി മോഷണക്കേസുകളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കൂടുല്‍ ചോദ്യം ചെയ്യലിന് ഇവരെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് തീരുമാനം. കണ്ണപുരം എസ്ഐ വിനുമോഹന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാജിമോന്‍, സുനില്‍ കുമാര്‍, അനില്‍കുമാര്‍, മഹേഷ്, ജംഷീദ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: