കണ്ണൂര്‍: ജില്ലയിലെ പെരിങ്ങത്തൂരില്‍ ഒരു ഡിഫ്തീരിയ(തൊണ്ടമുളള്) കേസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗപകര്‍ച്ച തടയാനും കുട്ടികള്‍ക്ക് രോഗംവരാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ -ആരോഗ്യം, ഹോമിയോപ്പതി, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. സാധാരണയായി ഒരു പ്രദേശത്തെ പ്രതിരോധ കുത്തിവെപ്പിന്റെ തോത് കുറയുമ്പോഴാണ് കുത്തിവെപ്പ് കൊണ്ട് നിയന്ത്രണവിധേയമായ ഡിഫ്തീരിയ പോലുളള മാരകരോഗങ്ങള്‍ തിരിച്ചുവരുന്നത്. മരണത്തിനുവരെ കാരണമായേക്കാവുന്ന രോഗമാണ് ഡിഫ്തീരിയ. രക്ഷിതാക്കള്‍ തെറ്റിധാരണകള്ക്കും തെറ്റായ പ്രചരണങ്ങള്‍ക്കും വശംവദരാകാതെ 5 വയസിന് താഴെ പ്രായമുളള കുട്ടികള്‍ക്ക് ദേശീയ രോഗപ്രതിരോധ പട്ടികപ്രകാരമുളള കുത്തിവെപ്പുകള്‍ നല്‍കേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും രോഗപ്രതിരോധ പട്ടിക പ്രകാരമുളള കുത്തിവെപ്പുകള്‍ സൗജന്യമായും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നിര്‍ദ്ദിഷ്ട ദിവസങ്ങളിലും കുത്തിവെപ്പുകള്‍ നല്‍കിവരുന്നുണ്ട്. ഈ സേവനങ്ങള്‍ എല്ലാ രക്ഷിതാക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: