ഇരിട്ടി(കണ്ണൂര്‍): ഇരിട്ടിക്കടുത്ത് പുന്നാട് സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസ്സുകളിലെയും ഡ്രൈവര്‍മാരുള്‍പ്പെടെ മൂന്നു പേര് മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പതിനൊന്നോടെ പുന്നാട് കുന്നിന്കീഴെ കുളത്തിന് സമീപം വെച്ചാണ് അപകടം. മട്ടന്നൂരില്‍ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന പ്രസാദം ബസും ഇരിട്ടിയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന മേരിമാത ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. മേരിമാത ബസ് ഡ്രൈവര്‍ കരിക്കോട്ടക്കരി കൊട്ടുകപ്പാറയിലെ ജിജോ(36), പ്രസാദം ബസ് ഡ്രൈവര്‍ മീത്തലെ പുന്നാട്ടെ മുരിക്കോളി സുരേഷ് (38) എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരു സ്ത്രീയെ തിരിച്ചറിഞ്ഞില്ല. ഇവരുടെ മൃതദേഹം കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂര്‍ എകെജി, പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ്സുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരെ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്. അമിതവേഗതയില്‍ വന്ന പ്രസാദം ബസ് മറ്റൊരുബസിനെ മറികടക്കുന്നതിനിടയിലാണ് കൂട്ടിയിടിച്ചത്. മരിച്ച ജിജോ കരിക്കോട്ടക്കരി കൊട്ടകപ്പാറയിലെ കാലായില്‍ തങ്കച്ചന്റെയും അന്നമ്മയുടെയും ഏക മകനാണ്. ഭാര്യ: വിനയ. കഴിഞ്ഞ മാസം പതിനാറിനാണ് ജിജോയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ആദ്യമായാണ് ഇന്നലെ ജിജോ ബസില്‍ ജോലിക്ക് കയറിയത്. മീത്തെല പുന്നാട് കല്ലങ്കോട്ടെ മഞ്ഞപ്പാറഹൗസില് പരേതനായ കുഞ്ഞിരാമന്റെയും മീനാക്ഷിയുടെയും മകനാണ് മരിച്ച സുരേഷ്. ഭാര്യ: മീഷ. മക്കള്‍: നന്തന, മൂന്ന് മാസം പ്രയമായ മകള്‍. സഹോദരങ്ങള്‍: ഗോപാലന്, മാധവന്, പത്മനാഭന്, പുരുഷോത്തമന്, സരസ്വതി, ശ്രീമതി.
പരിക്കേറ്റവരില്‍ 12പേര് പരിയാരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടേയും പരിക്ക് സാരമുള്ളതാണ്. ദിനേശന്(44) തില്ലങ്കേരി, നന്ദനന്‍ ആറളം (49), ഹരീന്ദ്രന്‍ (58)മണക്കായി, ബിന്‍സി(38)ചെടിക്കുളം, സിമിബേബി(33) എടൂര്‍, ആനിപുതുപ്പറമ്പില്(50) ഉളിക്കല്‍, തങ്കമണി(45) പുന്നാട്, ഷാജ (45) പുന്നാട്, മേരി മാത ബസ് കണ്ടക്ടര്‍ കരിക്കോട്ടക്കരിയിലെ ജിജോ(29), സരസ്വതി(82) നടുവനാട്, സുരേശ്(32) മുരിങ്ങോടി, സിന്ധു(38) നീലേശ്വരം, ലതിര(35) നീലേശ്വരം എന്നിവര്‍ പരിയാരത്തും ഫാത്തിമ(8) ചാവശ്ശേരി, ശിഖ(21) വട്ട്യറ, തുഷാര(21) വട്ട്യറ, ഗിരിജ (36) ഉളിയില്‍ ആവിലാട്, ജലീല്‍(36) മരുതായി, സജിന(30) ചാവശ്ശേരി, കാഞ്ചന(43) ചാവശ്ശേരി, ബാലകൃഷ്ണന് (60) ഏളന്നൂര്‍, നൗഫല്‍(31) എന്നിവര്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലും ശശീന്ദ്രന് (52)ആറളം, രജിന (41) കണ്ണൂര്‍, സരസ്വതി (62)വട്ട്യറ, ജോഷി (45) ആനപ്പന്തി, തിലകന് (48) നടുവനാട്, സഹദേവന് (36) എടൂര്‍, ജോഷി (23) വീര്‍പ്പാട്, വേണുഗോപാല്‍ (48) മണത്തണ, ഗീത (35) മണത്തണ, നിത്യ(26)കൂടാളി, രാഘവന് പുതുശ്ശേരി (32),സരസ്വതി (42) പുന്നാട്, ഹരീന്ദ്രന്‍ (55) മാടത്തില്‍, ബാലകൃഷ്ണന് (56) എടയന്നൂര്‍, ഷൈല (36) ചാവശ്ശേരി, സുഭാഷ് (30) കതുവാപ്പറമ്പ്, കമാര് (70) കോളാരി, സുരേഷ് (51)കോളാരി എന്നിവര്‍ ഇരിട്ടിയില്‍ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇരിട്ടി ഡിവൈഎസ്പി കെ.സുദര്‍ശന്റെയും സിഐ വി.ഉണ്ണികൃഷ്ണന്റെയും നേതൃത്വത്തില്‍ വന്പോലീസും ഇരിട്ടി ഫയര്‍ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: