കണ്ണൂര്‍: സ്വകാര്യ ബസ്സുകളുടെ അമിത വേഗത കാരണം റോഡുകള്‍ കുരുതിക്കളമായി മാറുന്നു. ജില്ലയില്‍ പ്രധാന റോഡുകളിലെല്ലാം സ്വകാര്യ ബസ്സുകള്‍ അമിത വേഗതയിലാണ് സര്‍വ്വീസ് നടത്തുന്നത്. ഇതുമൂലം നിത്യവും വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. കണ്ണൂര്‍-ഇരിട്ടി, ഇരിട്ടി-തലശ്ശേരി, കണ്ണൂര്‍-കോഴിക്കോട്, കണ്ണൂര്‍-പയ്യന്നൂര്‍, പുതിതെരു-മയ്യില്‍, തളിപ്പറമ്പ്-ആലക്കോട്, തളിപ്പറമ്പ്-ഇരിട്ടി തുടങ്ങി മിക്കറൂട്ടുകളിലും അപകടങ്ങള്‍ പതിവാണ്. ഇരിട്ടിയില്‍ നിന്നും തലശ്ശേരി കണ്ണൂര്‍ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകളാണ് ഏറ്റവുമധികം അപകടം വരുത്തിവെക്കുന്നത്. ഇന്നലെ ഇരിട്ടിക്കടുത്ത് പുന്നാട് രണ്ട് സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഇരുബസ്സുകളിലെയും ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്നുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുതിയ മോഡല്ലക്ഷ്വറി ബസ്സുകളാണ് ഈ റൂട്ടില്‍ അധികവും സര്‍വ്വീസ് നടത്തുന്നത്. സര്‍വ്വീസ് നടത്തുന്ന നാനൂറിലധികം ബസ്സുകളില്‍ അമ്പതില്‍ താഴെ ബസ്സുകള്‍ മാത്രമേ അഞ്ച് കൊല്ലത്തില്‍ താഴെ പഴക്കമുള്ളവയുള്ളൂ. ഇരിട്ടിയില്‍ നിന്നും തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും ലിമിറ്റഡ് സ്റ്റോപ്പായാണ് ഓടുന്നത്. 43 കിലോമീറ്റര്‍ ദൂരത്തില്‍ ഓടിയെത്താന്‍ ഈ ലിമിറ്റഡ് ബസ്സുകളെല്ലാം ചുരുങ്ങിയത് 80 മിനിറ്റ് സമയമെടുക്കും. ലിമിറ്റഡ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നതെങ്കിലും മട്ടന്നൂര്‍-ഇരിട്ടി റൂട്ടിലെ പതിനഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ 27 സ്റ്റോപ്പുകളാണ് ഉള്ളത്. 27 സ്റ്റോപ്പുകളിലും ആളെയിറക്കി 30 മിനിറ്റ്കൊണ്ട് ഈ ദൂരം ബസ്സുകള്‍ ഓടിയെത്തും. മട്ടന്നൂര്‍ കണ്ണൂര്‍ റൂട്ടിലെ 28 കിലോമീറ്റര്‍ ദൂരത്തില്‍ 35 സ്റ്റോപ്പുകളാണ് ഉള്ളത്. കണ്ണൂര്‍-ഇരിട്ടി റൂട്ടില്‍ ആകെ 62 സ്റ്റോപ്പുകളുണ്ട്. ദൂരം 43 കിലോമീറ്ററും. പല സ്റ്റോപ്പുകളിലും യാത്രക്കാരുള്ളതുകൊണ്ട് അമിത വേഗത നിത്യസംഭവമാണ്. യാത്രക്കാരെ സ്നേഹത്തിലൂടെ ബസ്സുകളില്‍ കയറ്റുന്ന ജീവനക്കാര്‍ ഇറങ്ങേണ്ട യാത്രക്കാരെ മിക്ക സ്റ്റോപ്പുകളിലും കൃത്യമായി ഇറക്കാറില്ലെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥികളോടും ഇത്തരം പെരുമാറ്റങ്ങള്‍ പല ബസ് ജീവനക്കാരും നടത്താറുണ്ട്.
ഒരുമിനിറ്റ്, രണ്ട്മിനിറ്റ് വ്യത്യാസത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ഇത്തരത്തില്‍ അമിത വേഗതയില്‍ ഓടുന്നതാണ് അപകടത്തിന് കാരണമാകുന്നത്. മറ്റ് റൂട്ടുകളുടെ സ്ഥിതിയും ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: