ന്യുദല്‍ഹി: കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീഖര്‍, കാശ്മീരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവര്‍ പങ്കെടുത്തു.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചതോടെയാണ് കശ്മീര്‍ വീണ്ടും പുകയാന്‍ തുടങ്ങിയത്. ഇതുവരെ 29 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. വിഷയത്തില്‍ രാജ്നാഥ് സിംഗ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ വിശദീകരണം നല്‍കും. ഈ മാസം 18നാണ് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നത്.
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കന്‍ പര്യടനം മാറ്റിവച്ചിട്ടുണ്ട്. സെപ്തംബറിലേക്കാണ് സന്ദര്‍ശനം മാറ്റിയത്. ഈ മാസം 17നായിരുന്നു രാജ്നാഥ് സിംഗ് അമേരിക്ക സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരുന്നത്. ആഭ്യന്തരമന്ത്രി സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. വിഷയത്തില്‍ പാര്‍ലമെന്റില്‍ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അദ്ദേഹം സഭയില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഇന്തോ-യു.എസ് ആഭ്യന്തര സുരക്ഷാ ചര്‍ച്ചകള്‍ക്കായാണ് രാജ്നാഥ് സിംഗ് അമേരിക്ക സന്ദര്‍ശിക്കാനിരുന്നത്. ഭീകര വിരുദ്ധ കരാറുകള്‍, ഇന്റലിജന്‍സ് വിവരങ്ങളുടെ കൈമാറ്റം, ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെ യാത്രാ സൗകര്യം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: