ന്യൂദല്‍ഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ പുരുഷ-വനിത ടീമുകളെ പ്രഖ്യാപിച്ചു. മലയാളിയും ടീമിലെ ഗോളിയുമായ പി.ആർ ശ്രീജേഷാണ് പുരുഷ ടീമിന്റെ നായകന്. ദല്‍ഹിയിൽ നടന്ന പ്രഖ്യാപനച്ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ടീമിനെ പ്രഖ്യാപിച്ചത്. ഹോക്കി വനിതാ ടീമിനെ സുശീല ചാനു നയിക്കും.
ഇത് ആദ്യമായാണ് ഒരു ഒളിമ്പിക്സ് ടീമിനെ മലയാളി നയിക്കുന്നത്. നിലവിലുള്ള ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗിനെ മറികടന്നാണ് ശ്രീജേഷിന്റെ ക്യാപ്റ്റന്‍ നേട്ടം. ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരത്തിൽ ടീമിനെ നയിച്ചിരുന്നത് ശ്രീജേഷായിരുന്നു. ടൂർണമെന്റിലെ തിളക്കേമേറിയ വെള്ളി വിജയമാണ് പുരുഷ ഹോക്കി ടീമിന്റെ റിയൊ സംഘത്തിനെ നയിക്കാന്‍ ശ്രീജേഷിനെ തെരഞ്ഞെടുക്കാന്‍ പ്രധാന കാരണം.
നായകനായി തെരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് പോകുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്സിൽ മികച്ച നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശ്രീജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 2006 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ ശ്രീജേഷ് കഴിഞ്ഞ രണ്ടു വർഷമായി വൈസ് ക്യാപ്റ്റനാണ്. എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ ഗോൾ കീപ്പറെന്ന നിലയിൽ മികച്ച പ്രകടനമാണ് ശ്രീജേഷ് കാഴ്ചവച്ചത്.
ചാമ്പ്യന്‍സ് ട്രോഫിയിലും സ്പെയിനിലെ ആറ് രാഷ്ട്രങ്ങൾ പങ്കെടുത്ത ടൂർണമെന്റിലും മിന്നും പ്രകടനം പുറത്തെടുത്ത ടീമിൽ പ്രമുഖർക്ക് സ്ഥാന നഷ്ടമുയിട്ടില്ല. സർദാർസിംഗിൽ ക്യാപ്റ്റൻ സ്ഥാനം സുരക്ഷിതമാണെന്ന് ആദ്യം കരുതിയെങ്കിലും ടീമിനെ നയിക്കാനുള്ള ഭാഗ്യം ശ്രീജേഷിന് ലഭിക്കുകയായിരുന്നു.
പുരുഷ ടീമിനേക്കാൾ ആകാംക്ഷ നിറഞ്ഞ വനിത ടീം പ്രഖ്യാപനത്തിൽ മോശം പെരുമാറ്റത്താൽ ഇന്ത്യൻ ക്യാമ്പില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന മുൻ ക്യാപ്റ്റൻ റിതു റാണിയെ ഒഴിവാക്കി. 36 വർഷത്തിന് ശേഷമാണ് വനിത ടീം ഒളിമ്പിക് യോഗ്യത നേടിയത്.
പുരുഷ ടീം: പി.ആർ ശ്രീജേഷ് (ക്യാപ്റ്റൻ, ഗോൾ കീപ്പർ), എസ്.വി സുനിൽ (വൈസ് ക്യാപ്റ്റൻ, ഫോർവേഡ്), ഹർമാൻപ്രീത് സിങ്, രുപീന്ദർ പാൽ സിങ്, ഖോതജിത് സിങ്, സുരേന്ദർ കുമാർ (ഡിഫൻഡർ), മൻപ്രീത് സിങ്, സർദാർ സിങ്, വി.ആർ രഘുനാഥ്, എസ്.കെ ഉത്തപ്പ, ദാനിഷ് മുജ്തബ, ദേവേന്ദർ വാൽമീകി, ചിങ്കലേസന സിങ് (മിഡ് ഫീൽഡർ), ആകാശ് ദീപ് സിങ്, രമൺ ദീപ് സിങ്, നികിൻ തിമ്മയ്യ (ഫോർവേഡ്). പകരക്കാർ: പ്രദീപ് മോർ, വികാസ് ദാഹിയ.
വനിതാ ടീം: സുശീല ചാനു (ക്യാപ്റ്റൻ, ഡിഫൻഡർ), ദീപിക (വൈസ് ക്യാപ്റ്റൻ, ഡിഫൻഡർ), സവിത (ഗോൾ കീപ്പർ), വനജോത് കൗർ, മോണിക്ക, രേണുക യാദവ്, ലിലിമ മിൻസ് (മിഡ് ഫീൽഡർ), ദീപ് ഗ്രേസ് എക്ക, നമിത തോപ്പോ, സുനിത ലക്ര (ഡിഫൻഡർ), അനുരാധ ദേവി, പൂനം റാണി, വന്ദനാ ഖഡാരിയ, റാണി റാംപാൽ, പ്രീതി ദുബെ, നിക്കി പ്രദാൻ (ഫോർവേഡ്). പകരക്കാർ: രജനി ഇതിമാർപ്, എച്ച്. ലാൽറുവാത് ഫെലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: