ആലപ്പുഴ: ഭരണം മാറിയതോടെ വാട്ടര്‍ അതോറിട്ടിയില്‍ അനധികൃത നിയമനത്തിന് നീക്കം ആരംഭിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചവരെ വ്യാപകമായി പിരിച്ചുവിട്ടുതുടങ്ങി. വകുപ്പു ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ അടക്കമുള്ളവരാണ് ശുപാര്‍ശയുമായി രംഗത്തെത്തിയിട്ടുള്ളത്.
വാച്ച്മാന്, പമ്പ് ഓപ്പറേറ്റര്‍, മീറ്റര്‍ റീഡര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് അനധികൃത നിയമനങ്ങള്‍ക്ക് നീക്കം തുടങ്ങിയിട്ടുള്ളത്. കാലങ്ങളായി ഈ തസ്തികകളില്‍ സ്ഥിരം നിയമനം നടത്താറില്ല. മാറി മാറി വകുപ്പു കയ്യാളുന്ന പാര്‍ട്ടിയുടെ താത്പര്യം അനുസരിച്ച് നിയമനം നടത്തുന്നതിനാണ് സ്ഥിരം നിയമനം നടത്താത്തതെന്നാണ് ആക്ഷേപം.
പലസ്ഥലങ്ങളിലും നിയമനത്തിനായി ജനതാദളിന്റെ ഒരു വിഭാഗം ജില്ലാ പ്രാദേശിക നേതാക്കള്‍ ലേലം വിളി ആരംഭിച്ചുതുടങ്ങി. പതിനായിരങ്ങളാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ജില്ലയില്‍ത്തന്നെ ഇതിനകം മുന്‍ സര്‍ക്കാരിന്റെ കാലത്തു നിയമിച്ച പലരെയും പിരിച്ചു വിട്ടുകഴിഞ്ഞു.
ഇവര്‍ക്ക് വീണ്ടും പുനര്‍നിയമനം നല്‍കാമെന്നും തങ്ങള്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഒരുവിഭാഗം നേതാക്കള്‍ നിയമിക്കേണ്ടവരുടെ ലിസ്റ്റുകള്‍ വരെ വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്കു നല്‍കിക്കഴിഞ്ഞു.
എന്നാല്‍ മന്ത്രിയടക്കമുള്ളവര്‍ ഇത്തരം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. പാര്‍ട്ടി ഔദ്യോഗികമായി തീരുമാനമെടുക്കാതെ പ്രാദേശിക നേതാക്കള്‍ വകുപ്പു ഭരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. നിയമനങ്ങള്‍ നടത്തി പണമുണ്ടാക്കുകയെന്ന ഏക ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. കാലങ്ങളായി ഘടകകക്ഷികള്‍ക്കാണ് ഇരു മുന്നണികളും ജലവിഭവ വകുപ്പ് നല്‍കുന്നത്. അതിനാല്‍ തന്നെ ഈ വകുപ്പ് ചിലരുടെ കറവപ്പശുവായി മാറുകയാണ്.
പമ്പ് ഓപ്പറേറ്റര്‍ അടക്കമുള്ള തസ്തികകളില്‍ പിഎസ്സി മുഖേന സ്ഥിരം നടത്തണമെന്ന ആവശ്യമുയരുന്നത്. താത്കാലിക അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പലപ്പോഴും കൃത്യമായി ജോലി ചെയ്യാത്തതിനാല്‍ കുടിവെള്ളം മുട്ടുന്ന അവസ്ഥവരെ ഉണ്ടാകാറുണ്ട്.
അതിനിടെ മന്ത്രിയുടെ അടുപ്പക്കാരെന്നറിയപ്പെടുന്ന ചില നേതാക്കളുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിട്ടിയില്‍ പുതുതായി യൂണിയന് രൂപീകരിക്കുയും ചെയ്തു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരളാ കോണ്‍ഗ്രസിന്റെ യൂണിയനില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് ഭരണം മാറിയതോടെ ജനതാദള്‍ യൂണിയനിലേക്ക് ചേക്കേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: