തുറവൂര്‍: അന്ധകാരനഴി പൊഴിമുറിക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം പുലിമുട്ട് നിര്‍മാണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇത്തവണ മഴ ശക്തമായി പട്ടണക്കാട്, കടക്കരപ്പളളി,തുറവൂര്‍,കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാകെ ജലനിരപ്പുയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി പൊഴി മുറിച്ചിട്ടും നാലു ദിവസത്തിനുള്ളില്‍ അഴിമുഖം അടഞ്ഞു.
വെള്ളക്കെട്ട് ഒഴിവാക്കി ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന് പരിഹാരമുണ്ടാക്കണമെങ്കില്‍ തീരത്ത് നിന്ന് അന്‍പത് മീറ്റര്‍ നീളത്തില്‍ പൊഴിമുഖത്തിന് ഇരുവശങ്ങളിലും പുലിമുട്ട് സ്ഥാപിക്കണം. മണ്‍സൂണ്‍ കാലത്ത് പൊഴി മുറിയുമ്പോള്‍ തീരപ്രദേശത്ത് കെട്ടി നില്ക്കുന്ന മലിനജലം കടലിലേക്ക് ഒഴുകിപ്പോകുകയും കടലില്‍ നിന്ന് ഓരുവെള്ളം പൊഴിച്ചാലുകളില്‍ നിറയുകയും ചെയ്യും.
ഇത് മേഖലയില്‍ വിവിധയിനം മത്സ്യങ്ങളും കയറ്റുമതി സാധ്യതയുള്ള ചെമ്മീന്‍, ഞണ്ട് തുടങ്ങിയവയുടെ ലഭ്യതയും വര്‍ധിപ്പിക്കും. കമ്പവല, നീട്ടുവല,കോരുവല എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ക്കും സമയബന്ധിതമായി പൊഴി മുറിക്കുന്നത് പ്രയോജനകരമായിരിക്കും.
ചുറ്റും കരിങ്കല്ലു കെട്ടിയിട്ടുള്ളതിനാല്‍ നെല്‍കൃഷി നടത്തുന്ന കരിനിലങ്ങളില്‍ ഓരുവെള്ളം കയറാതെ സംരക്ഷിക്കാനും സാധിക്കും. വര്‍ഷാവര്‍ഷം മണ്‍സൂണ്‍ കാലത്ത് കടല്‍വെപ്പ് മൂലം പലതവണ പൊഴിമുഖം അടയുന്നത് പതിവാണ്.
തീരദേശമേഖലയാകെ വെള്ളക്കെട്ട് രൂപം കൊള്ളുന്നതിനും മലിനീകരണത്തിനും ജലജന്യരോഗങ്ങളും പകര്‍ച്ചവ്യാധികളും പടരുന്നതിനും ഇടയാക്കും. ഇതിന് പരിഹാരം കാണാന്‍ അന്ധകാരനഴി തീരത്ത് അടിയന്തരമായി പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: