കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനിലെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസിനെതിരെ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്. ചന്ദ്രശേഖരന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.
ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബി കെമാല്‍പാഷയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായ അഡ്വ. എം. കെ. ദാമോദരനാണ് ഈ കേസിലും പ്രതിഭാഗത്തിനു വേണ്ടി ഹാജരാകുന്നത്. സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി അദ്ദേഹം ഹാജരായത് വിവാദമായിരുന്നു.
തോട്ടണ്ടി ഇടപാടില്‍ അഞ്ചു കോടി രൂപയുടെ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ കടകംപള്ളി മനോജ് നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസെടുത്തത്.
ആര്. ചന്ദ്രശേഖരനു പുറമേ മുന്‍ എംഡി കെ. .എ രതീഷ്, തോട്ടണ്ടി ഇറക്കുമതി ചെയ്ത ജെ എം ജെ ട്രേഡേഴ്സ് ഉടമ ജയ്മോന് ജോസഫ്, എസ്. ഭുവനചന്ദ്രന് എന്നിവരെ പ്രതികളാക്കിയാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഹര്‍ജി ആദ്യമായി പരിഗണിനയ്ക്കെത്തിയപ്പോള് മുതിര്‍ന്ന അഭിഭാഷകനായ എം. കെ. ദാമോദരന്‍ ഹാജരായിരുന്നില്ല.
അദ്ദേഹത്തിന്റെ ഓഫീസിലെ അഡ്വ.വിജയമോഹനാണ് കോടതിയില്‍ ഹാജരായത്.
ഹര്‍ജിയുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണത്തോടെ മാത്രമേ പ്രധാന വാദം ആരംഭിക്കുകയുള്ളു. ഇക്കാരണത്താല്‍ തന്നെ കേസില്‍ വിശദമായ വാദം ആരംഭിക്കുമ്പോള്‍ എം.കെ ദാമോദരന്‍ ഹാജരാവുമെന്നും ഇതില്‍ അപാകതയില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: