ന്യൂദല്‍ഹി: ബംഗ്ലദേശിനും ഭാരതത്തിനുമിടയില്‍ വന്‍ ഭൂകമ്പമുണ്ടാകാന്‍ സാധ്യതയെന്ന് പഠനം. ഭൂകമ്പത്തിനുള്ള സാഹചര്യങ്ങള്‍ രൂപം കൊള്ളുന്നതായും പഠനത്തില്‍ വ്യക്തമാകുന്നു. ഇരു രാജ്യങ്ങളെയും പിടിച്ചുകുലുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭൂകമ്പം ഏകദേശം 14 കോടി ആളുകളെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്. ഭാരതത്തിലും ബംഗ്ലാദേശിലും മ്യാന്മറിലും ജി.പി.എസ്(ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം) ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. നാച്യുര്‍ ജിയോസയന്‍സാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഇത്തരത്തില്‍ ഭൂകമ്പം ഉണ്ടായാല്‍ നാശനഷ്ടങ്ങള്‍ മാത്രമല്ല, നദികള്‍ ഗതിമാറി ഒഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഭൗമപാളികള്‍ സാവധാനം കൂട്ടിമുട്ടുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേക്കും താഴേയ്ക്കുമുള്ള ചലനമുണ്ടാകുന്ന മേഖലകളിലാണ് ഭൂചലനത്തിന്റെ സാധ്യത വര്‍ധിക്കുന്നത്. എന്നാല്‍ ഇത്തരം ഭൂപ്രദേശങ്ങള്‍ എങ്ങനെയാണ് ഭൂകമ്പ സാധ്യത കൂടിയ സ്ഥലമായി മാറിയെന്നതിനെ സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ തര്‍ക്കം തുടരുകയാണ്.
ഇപ്പോള്‍ നടത്തിയിരിക്കുന്ന പഠനത്തിലെ വിവരങ്ങള്‍ ശരിയാണെങ്കില്‍ ഈ മേഖലയിലെ 14 കോടി ജനങ്ങള്‍ ഭൂകമ്പ ഭീഷണിയിലാണ്. 2011ല്‍ ജപ്പാനില്‍ സംഭവിച്ച ഭൂകമ്പ മാപിനിയില്‍ 9.0 രേഖപ്പെടുത്തിയ ഭൂചലനത്തിനേക്കാള് വലുതാകും ഉണ്ടാകുക. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മര്‍ദ്ദം 400 വര്‍ഷമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. വര്‍ഷങ്ങളായുള്ള മര്‍ദ്ദം പുറത്തേക്കു വരുന്നത് വലിയ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് കൊളംബിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ പറയുന്നു. ഭാരതവും ഇന്ത്യന്‍ മഹാസമുദ്രവുമുള്പ്പെടുന്ന ടെക്ടോണിക് പ്ലേറ്റ് വടക്കുകിഴക്കന്‍ ഭാഗംവഴി ഏഷ്യയിലേക്ക് ചലിക്കുന്ന പ്രവണത നൂറ്റാണ്ടുകളായി കാണുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പക്ഷേ ഈ ഭൂചലനം എപ്പോള്‍ സംഭവിക്കുമെന്ന കാര്യത്തില്‍ പഠനം സംഘടിപ്പിച്ചവര്‍ക്കും ധാരണകളൊന്നുമില്ല. എന്നാലും മേഖലയില്‍ ഇത്തരം ഒരു അപകടമുണ്ടായാല്‍ അതിന്റെ വ്യാപ്തി കുറയ്ക്കാന്‍ കെട്ടിടങ്ങളുടെ ഘടനയിലടക്കം മാറ്റം വരുത്തണമെന്നും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: