ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെകുത്താന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന വിശ്വാസത്തിന്റെ പുതപ്പിനുള്ളില്‍ കഴിയുകയായിരുന്നു നാം. എന്നാല്‍ അതൊക്കെ മിഥ്യാധാരണയാണെന്ന തരത്തിലേക്ക് നമ്മുടെ വിശ്വാസങ്ങളത്രയും നിലതെറ്റി വീണുപോയിരിക്കുന്നു. നാളിതുവരെ ലോകത്തിന്റെ വിവിധ കോണുകളില്‍ പൊട്ടിത്തെറിച്ചുകൊണ്ടിരുന്ന ഭീകരവാദങ്ങള്‍ക്കു നേരെ നിസ്സംഗതയോടെയോ, അല്ലെങ്കില്‍ വൈകാരിതയോടെയോ പ്രതികരിച്ചിരുന്ന നമ്മിലേക്കാണിപ്പോള് അശനിപാതം പോലെ അതൊക്കെ വന്നുപതിച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരം അവസ്ഥയെ വേണ്ടരീതിയില്‍ വിശകലനം ചെയ്യാനോ യുക്തമായ നടപടികള്‍ സ്വീകരിക്കാനോ അല്ല ഭരണകൂടം ശ്രമിക്കുന്നതെന്നതാണ് ഏറെ ഗുരുതരമായ സ്ഥിതിവിശേഷം.
ഭീകരവാദത്തിന് വാസ്തവത്തില്‍ മതമില്ല. മനുഷ്യനെ കൊന്നൊടുക്കിയും സമൂഹത്തെ ഛിന്നഭിന്നമാക്കിയും ചെന്നാല്‍ സ്വര്‍ഗരാജ്യം കിട്ടുമെന്ന് ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ അനുശാസിക്കുന്നുണ്ടെന്ന് കരുതുന്നത് ശുദ്ധവിഡ്ഢിത്തമാണ്.
മനുഷ്യന്റെ നിലനില്‍പ്പിന് ആവശ്യമായ ചിട്ടവട്ടങ്ങളും ദര്‍ശനങ്ങളും നല്‍കുകയും അതുവഴി സമൂഹത്തിന്റെ സ്വച്ഛമായ പ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് അവകളിലൂടെ. മനുഷ്യനുവേണ്ടിയാണ് മതങ്ങളെല്ലാം വിവിധ അനുശാസനങ്ങള്‍ നല്‍കിയിരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അത്തരം ദര്‍ശനങ്ങളുടെ യഥാര്‍ത്ഥവശം മനസ്സിലാക്കാതെയും അതൊക്കെ ഒരുവിഭാഗം മനുഷ്യര്‍ക്കുവേണ്ടി മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നവരാണ് സകലകുഴപ്പങ്ങളും വിളിച്ചുവരുത്തുന്നത്. ഭാഗ്യവശാല്‍ അത്തരം ആളുകളുടെ എണ്ണം തുലോം പരിമിതമാണെന്നതാണ് ആശ്വാസകരമായ വശം.
എന്നാല്‍ അത്തരം ന്യൂനപക്ഷചിന്താഗതിക്കാരുടെ പ്രലോഭനങ്ങളില്‍ അകപ്പെട്ടുപോകുന്നവര്‍ ഏറെയാണ്. വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്ന് നാം ധരിച്ചുവെച്ചിരിക്കുന്നവര്‍ തന്നെയാണ് അപകടകരമായ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ ആര്‍ക്കും വ്യക്തമായി വിശദീകരിച്ചുതരാന്‍ കഴിയാത്ത ഒരവസ്ഥയിലേക്കു കുടിയേറാന്‍ ഇതര മതസ്ഥന്റെ കഴുത്തുമുറിക്കണമെന്ന് ഇത്തരക്കാര്‍ക്ക് തോന്നാനുള്ള കാരണമെന്താണെന്നാണ് മനസ്സിലാവാത്തത്.
ആ കാരണത്തിന്റെ അടിവേരിലേക്ക് കണ്ണോട്ടമെത്തുമ്പോഴാണ് അസഹിഷ്ണുതയുടെ വീര്യവും ശൗര്യവും നമുക്കു വ്യക്തമായി അറിയാനാവുന്നത്. ദൗര്‍ഭാഗ്യവശാല്‍ ഭരണകൂടത്തിന് ഇതിനെക്കുറിച്ച് ഇനിയും ശരിയായ ധാരണ കിട്ടിയിട്ടില്ല. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് അത്തരം പ്രവണതകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കരുതേണ്ടിവരും.
കേരളത്തില്‍ നാമ്പിട്ട അസഹിഷ്ണുത വിവിധ മുഖങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം പ്രതികരണങ്ങളെ ഒരു മതത്തിനെതിരെയുള്ള നിലപാടായി വ്യഖ്യാനിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് ചെയ്തത്. ഇന്നിപ്പോള്‍ ആഗോളഭീഷണിയുയര്‍ത്തുന്ന ഭീകരവാദസംഘടനയിലേക്ക് മലയാളികള്‍ ചേക്കേറുന്ന അത്യന്തം അപകടകരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു. ഒരു മതവിഭാഗത്തിന്റെ മൊത്തം സംരക്ഷണം ഏറ്റെടുത്തുവെന്ന് അവകാശവാദമുന്നയിക്കുന്ന പാര്‍ട്ടിക്ക് വളക്കൂറുള്ളയിടങ്ങളില് നിന്നാണ് ഏറെ യുവതീയുവാക്കള്‍ ആ ഭീകരവാദ സംഘടനയിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ ഭീകരത നമ്മുടെ ഉമ്മറപ്പടി കടന്നെത്തിക്കഴിഞ്ഞുവെന്ന് വ്യക്തം.
എന്നാല്‍ ഭീകരത അവിടെ നില്ക്കട്ടെ, അതിന്റെ പേരില്‍ എതിര്‍കക്ഷികളെ വടിവെട്ടിത്തല്ലാന് ഒരവസരമായല്ലോ എന്ന ആഹ്ളാദത്തിലാണ് ഇടതു-വലതുകക്ഷികളും സിപിഎം സര്‍ക്കാരും. ആരും ഉന്നയിച്ചിട്ടില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടി ഒരു മതസമൂഹത്തിനെ മുള്‍മുനയില്‍ നിര്‍ത്തരുതെന്ന് ലജ്ജയില്ലാതെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിക്കുന്നു.
അതിന് കുഴലൂത്തുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തുവന്ന് നാടകം കൊഴുപ്പിക്കുന്നു. അണിയറയിലെ രാജവെമ്പാലയെ കാണാതെ പുറംമതിലിനടുത്ത് ഒരുപദ്രവവുമില്ലാതെ കിടക്കുന്ന നീര്ക്കോലിയേയാണ് എല്ലാവിധ ആയുധങ്ങളുമായി അടിച്ചുവശംകെടുത്തുന്നത്. വാസ്തവത്തില്‍ ഭീകരവാദികള്‍ ആഗ്രഹിക്കുന്നതും അതുതന്നെ. അവര്‍ക്ക് വളക്കൂറുള്ള മണ്ണില്‍ തടിച്ചുകൊഴുക്കാനുള്ള എല്ലാ സാഹചര്യങ്ങളും രാഷ്ട്രീയ നൃശംസത ഒരുക്കിക്കൊടുക്കുന്നു.
വോട്ടുരാഷ്ട്രീയത്തിന്റെ ദയനീയമായ ഈ മുഖം എത്രമാത്രം വികൃതമാണെന്ന് ആരാണ് ഇവര്‍ക്ക് പറഞ്ഞുകൊടുക്കുക. മനുഷ്യരെയോ അതോ ഭീകരവാദികളെയോ ആരെയാണിവര്‍ സ്നേഹിക്കുന്നത്? ഇല്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ഒരു മതത്തെ അനാവശ്യമായി സംശയിക്കാനല്ലേ ഇവര്‍ വഴിവെക്കുന്നത്? ഇത്രയൊക്കെ കണ്ടിട്ടും അനുഭവിച്ചിട്ടും നേരം പുലര്‍ന്നില്ലെന്ന് കരുതുന്ന സൃഗാലരാഷ്ട്രീയബുദ്ധികള്ക്ക് ഒരു തലമുറ തന്നെ ബലിയാടാവുന്നത് ഭൂഷണമാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: